തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് രംഗത്ത്. മാണി കോഴ കൈപ്പറ്റുമ്പോള്‍ മാണിയുടെ ഭാര്യയും കൂടെയുണ്ടായിരുന്നുവെന്നും പണം പറ്റുമ്പോള്‍ ഭാര്യ തലകുലുക്കി സമ്മതിച്ചുവെന്നും വി.എസ് പറഞ്ഞു.
കേസില്‍ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നത് മാണിയെ സംരക്ഷിക്കാനാണെന്നും വിഎസ് പറഞ്ഞു. കേസില്‍ 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അത് അനുസരിക്കാന്‍ തയ്യാറാവുന്നില്ലെന്നും വി എസ് കുറ്റപ്പെടുത്തി. കോഴ ആരോപണത്തില്‍ മാണിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എസ്.
അഴിമതി കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും രണ്ടഭിപ്രായമാണുള്ളതെന്നും ഭരണപക്ഷം ഇക്കാര്യത്തില്‍ രണ്ടു തട്ടിലാണെന്നും വിഎസ് കുറ്റപ്പെടുത്തി. സോളാര്‍, പാമോയില്‍, ടൈറ്റാനിയം, പ്ളസ് ടു തുടങ്ങിയ അഴിമതി കേസുകളില്‍ പെട്ട് നില്‍ക്കുകയാണ് ഉമ്മന്‍ചാണ്ടി. റോമാ സാമ്രാജ്യം ഉണ്ടായിരുന്നപ്പോള്‍ എല്ലാ വഴികളും റോമിലേക്ക് എന്ന് പറയുന്നത് പോലെ ഇപ്പോള്‍, എല്ലാ അഴിമതികളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നെഞ്ചിലേക്ക് എന്ന രീതിയിലാണ് കാര്യങ്ങള്‍ എന്നും വി.എസ് പറഞ്ഞു.
മാണി രാജി വച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം തുടരുമെന്നും വിഎസ് പറഞ്ഞു. പാളയത്തു നിന്നും പ്രകടനമായി എത്തിയ മാര്‍ച്ചില്‍ നിരവധി എല്‍ഡിഎഫ് നേതാക്കള്‍ പങ്കെടുത്തു. കാനം രാജേന്ദ്രന്, വി.സുരേന്ദ്രന്‍പിള്ള, കടന്നപ്പള്ളി രാമചന്ദ്രന്, എം.വിജയകുമാര്‍, വി.ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന് തുടങ്ങിയവരും ജാഥയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: