ന്യൂദല്‍ഹി: കല്‍ക്കരി അഴിമതി കേസില്‍ സിബിഐക്ക് പ്രത്യേക കോടതിയുടെ വിമര്‍ശനം. അന്നത്തെ പ്രധാനമന്ത്രിയും കല്‍ക്കരി മന്ത്രിയുമായിരുന്ന മന്മോഹന് സിങ്ങിനെ കേസില്‍ എന്തുകൊണ്ട് ചോദ്യം ചെയ്തില്ലെന്ന് കോടതി ചോദിച്ചു.
കല്‍ക്കരി ഇടപാട് കേസ് പരിഗണിച്ചപ്പോള്‍ രൂക്ഷമായ ഭാഷയിലാണ് പ്രത്യേക കോടതി സിബിഐയെ വിമര്‍ശിച്ചത്. പ്രധാനമന്ത്രിയെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നു തോന്നിയില്ലേയെന്ന് കോടതി. കേസ് അന്വേഷണത്തില്‍ അപാകതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ അനുമതി ലഭിക്കാത്തതുകൊണ്ടാണ് മന്മോഹന് സിങ്ങിനെ ചോദ്യം ചെയ്യാതിരുന്നതെന്ന് സിബിഐ അറിയിച്ചു.
ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങടങ്ങിയ കേസ് ഡയറി ഉടന്‍ ഹാജരാക്കാന്‍ സിബിഐയ്ക്കു കോടതി നിര്‍ദ്ദേശം നല്കി.കേസ് ഡയറി മുദ്രവച്ച കവറില്‍ കൈമാറുമെന്ന് സിബിഐ അറിയിച്ചു. ഹിന്‍ഡാല്‍കോ മേധാവി കുമാരമംഗലം ബിര്‍ള ഉള്‍പ്പെട്ട കേസ് പരിഗണിക്കുന്നത് കോടതി നാളത്തേക്കു മാറ്റി.
2005ല്‍ മന്മോഹന് സിങ് പ്രധാനമന്ത്രിയായിരിക്കുന്ന സമയത്താണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്മാന് കുമാരമംഗലം ബിര്‍ളയുടെ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന് ഒഡീഷയില്‍ കല്‍ക്കരിപ്പാടം അനുവദിച്ചത്.
തീരുമാനമുണ്ടായ കാലയളവില്‍ പ്രധാനമന്ത്രിക്കായിരുന്നു കല്‍ക്കരി മന്ത്രാലയത്തിന്റെയും ചുമതല. കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പാടം അനുവദിച്ചതെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: