ന്യൂദല്‍ഹി: തന്നെ ബിസിസിഐ അധ്യക്ഷനായി വീണ്ടും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍. ശ്രീനിവാസന് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. മുദ്ഗല്‍ കമ്മിറ്റി കുറ്റവിമുക്തനാക്കിയ പശ്ചാത്തലത്തിലാണ് ശ്രീനിവാസന് കോടതിയെ സമീപിച്ചത്.
കളിയെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് ശ്രീനിവാസന് പിന്തിരിയണമെന്ന് വ്യക്തമാക്കിയ കോടതി വ്യക്തിയേക്കാള്‍ വലുതാണ് സ്പോര്ട്സെന്ന് ചൂണ്ടിക്കാട്ടി. സാമ്പത്തികമായി ഒരു ലാഭവും ഇല്ലാത്ത തെരുവിലെ സാധാരണക്കാര്‍ക്ക് ക്രിക്കറ്റ് മതംപോലെയാണ്, കോടതി പറഞ്ഞു.
കളിയുടെ മഹിമ ബിസിസിഐ കാത്തുസൂക്ഷിക്കണം. സംശയത്തിന്റെ ആനുകൂല്യം വ്യക്തിക്കല്ല കളിക്കാണ് ലഭിക്കേണ്ടത്. നിങ്ങള്‍ (ശ്രീനിവാസന്) സംശയത്തിന് അതീതനാകേണ്ടതുണ്ട്. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സിഇഒ ആയിരുന്ന മരുമകന് മെയ്യപ്പന് വാതുവെയ്പ്പില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള 13 പേര്‍ക്കെതിരെ നിങ്ങള്‍ നടപടി എടുക്കണം.
ബിസിസിഐ, ഐപിഎല്‍ എന്നിങ്ങനെ വേര്‍തിരിവ് നിങ്ങള്‍ക്കുണ്ടാകാന്‍ പാടില്ല. ഐപിഎല്‍ ബിസിസിഐയുടെ ഉത്പ്പന്നമാണ്. കളിയെ ഉന്മൂലനം ചെയ്യാനാണ് നിങ്ങള്‍ (ശ്രീനിവാസന്) ആഗ്രഹിക്കുന്നത്. കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: