ന്യൂദല്‍ഹി: 18-ാം സാര്‍ക്ക് ഉച്ചകോടിയില്‍ ദക്ഷിണേഷ്യയുടെ വികസനസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും, അംഗരാജ്യങ്ങളുടെ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഉതകുന്ന പദ്ധതികളുടെ രൂപരേഖ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിക്കും. നാളെ നേപ്പാളിലാണ് സാര്‍ക്ക് സമ്മേളനം തുടങ്ങുന്നത്. പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരടങ്ങുന്ന സംഘം ഉച്ചകോടിയില്‍ പങ്കെടുക്കും.
ചതുര്‍ദിന ഉച്ചകോടിക്കിടെ നേപ്പാളടക്കമുള്ള രാജ്യങ്ങളുമായി ഭാരതം വിവിധ കരാറുകളില്‍ ഒപ്പിടും. ഗതാഗത-ഊര്‍ജ്ജ രംഗങ്ങളില്‍ ധാരണയിലെത്തുന്നതിലാവും അംഗരാജ്യങ്ങള്‍ കൂടുതലായും ശ്രദ്ധവയ്ക്കുക.
മേഖലയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ഉതകുന്ന സാമ്പത്തികവും സാംസ്കാരികവും സാമൂഹികവും സാങ്കേതികവും ശാസ്ത്രപരവുമായ കൂട്ടായ്മയുടെ ചട്ടക്കൂടായാണ് സാര്‍ ക്കിനെ ഭാരതം കാണുന്നത്, വിദേശകാര്യമന്ത്രാലയ വക്താവ് സയ്യദ് അക്ബറുദ്ദീന്‍ പറഞ്ഞു.
ഉഭയകക്ഷി ചര്‍ച്ചകളുടെ സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തുകയാണ് നമ്മുടെ ലക്ഷ്യം. സാര്‍ക്ക് രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള പരസ്പ്പര ബന്ധം വിപുലീകരിക്കുന്നതിന് ഭാരതം പ്രതിജഞാബദ്ധമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, പ്രതിരോധം, സുരക്ഷ, ഊര്‍ജം, വിനോദസഞ്ചാരം തുടങ്ങിയ രംഗങ്ങളിലെ സഹകരണം എന്നിവ സംബന്ധിച്ച് നേപ്പാളിലെ നേതാക്കളുമായി പ്രധാനമന്ത്രി പ്രത്യേകം ചര്‍ച്ച നടത്തിയേക്കുമെന്നും അക്ബറുദ്ദീന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: