ന്യൂദല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആര്‍എസ്എസ് സഹയാത്രികനാണെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാമര്‍ശത്തെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചു. നേതാക്കള്‍ നടത്തിയ അഴിമതിയെ തള്ളിപ്പറയാതെ അവരെ സംരക്ഷിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കലര്‍ത്തി അഴിമതി അന്വേഷണത്തെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി വക്താവ് ജി.വി.എല്‍ നരസിംഹ റാവു കുറ്റപ്പെടുത്തി.
ഇത് തൃണമൂലിന്റെ അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നത്. ഭീകരവാദികളുടെ സുരക്ഷിത സുഖവാസ കേന്ദ്രമായി ബംഗാള്‍ മാറിയെന്നാണ് ബര്‍ദ്വാന്‍ സ്ഫോടനത്തിലൂടെ വെളിവാകുന്നത്. ഭീകരശൃംഖല ബംഗാളില്‍ എത്രത്തോളം ശക്തിപ്പെട്ടെന്നും ഇത് തെളിയിക്കുന്നു. നേതാക്കളുടെ നിയമത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ വെളിച്ചത്തു വരുന്നതു മൂലമാണ് തൃണമൂല്‍ ഇത്തരത്തില്‍ ചിലയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃണമൂല്‍ നേതാക്കളുടെ പ്രത്യേകിച്ചും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കഴിഞ്ഞ ഏതാനും ദിവസത്തെ വാക്കുകള്‍ അവരുടെ അസഹിഷ്ണുതയ്ക്ക് തെളിവാണ്. തൃണമൂലിന് എന്ത് സംഭവിച്ചെന്ന് മനസ്സിലാകുന്നില്ല. തെറ്റുകള്‍ തിരുത്തുന്നതിന് പകരം മമത അവയെ ന്യായീകരിക്കുകയാണെന്ന് ന്യൂനപക്ഷ ക്ഷേമ കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: