ന്യൂദല്‍ഹി: അടുത്ത പൊതുബജറ്റില്‍ ആവേശകരമായ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഉണ്ടാവുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. സാമ്പത്തിക രംഗത്തെ സമ്പൂര്‍ണ്ണമായ രണ്ടാം തലമുറ പരിഷ്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും വരാന്‍ പോകുന്ന പൊതുബജറ്റെന്ന് ജെയ്റ്റ്ലി പറഞ്ഞു.
കൂടുതല്‍ മേഖലകള്‍ ലോകവിപണിക്കു തുറന്നുകൊടുക്കും. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും സ്ഥിരതയ്ക്കും അതാവശ്യമാണ്. നയപരമായ പുതിയ തീരുമാനങ്ങള്‍ നികുതിമേഖലയിലുണ്ടാകും. നികുതി ചുമത്തപ്പെടേണ്ടത് ആര്‍ക്കെന്ന കാര്യത്തില്‍ ചില പുതിയ ധാരണകള്‍ ഉണ്ടാകും, പിടിഐയിലെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച 2015-16-ല്‍ ആറു ശതമാനം കടക്കുകയെന്ന ലക്ഷ്യമിട്ടായിരിക്കും അടുത്ത പദ്ധതി. ഇത് കൈവരിക്കുന്നിടത്തുനിന്ന് രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പു തുടങ്ങുമെന്ന് ജെയ്റ്റ്ലി പറഞ്ഞു.
വരുന്ന ബജറ്റില്‍ രണ്ടാംതലമുറ സാമ്പത്തിക പരിഷ്കാരങ്ങള്‍ വരും. രാജ്യത്തിന്റെ ഉത്തമ താല്പര്യങ്ങള് സംരക്ഷിച്ചും വികസനക്കുതിപ്പിന് ആക്കം കൂട്ടുന്ന തരത്തിലുമുള്ള നടപടികളാകും ഉണ്ടാവുക. സമഗ്രമായ പരിഷ്കാരം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
ചില കാര്യങ്ങൡ മുന്‍ തീരുമാനങ്ങള്‍ റദ്ദാക്കേണ്ടിവരും. കല്‍ക്കരി ഖനികളുടെ കാര്യത്തിലുള്ള നിയമം റദ്ദാക്കല്‍ അത്തരത്തില്‍ ഒന്നാണ്. നികുതി മേഖലയില്‍ യുക്തിഭദ്രമായ ചില പരിഷ്കാരങ്ങള്‍ അത്യാവശ്യമാണ്. ഭൂവിനിയോഗ-ഏറ്റെടുക്കല്‍ നിയമങ്ങള്‍ നിലവിലുള്ളതു മാറ്റേണ്ടതുണ്ട്, ജെയ്റ്റ്ലി വിശദീകരിച്ചു.
സബ്സിഡി കാര്യത്തില്‍ വമ്പിച്ച പരിഷ്കാരങ്ങള്‍ വേണ്ടിവരുമെന്നാണ് ധനമന്ത്രിയുടെ പക്ഷം. സബ്സിഡി തികച്ചും അര്‍ഹര്‍ക്കു മാത്രമായി ചുരുക്കണം. അര്‍ഹര്‍ക്കു പരമാവധി ലഭിക്കുകയും വേണം. ബജറ്റില്‍ ഇത്തരം കാര്യങ്ങളില്‍ യുക്തിഭദ്രമായ നയ നിലപാടുകള്‍ ഉണ്ടാകും, ജെയ്റ്റ്ലി പറഞ്ഞു. സബ്സിഡി ആനുകൂല്യങ്ങള്‍ക്ക് താനുള്‍പ്പെടെയുള്ള സമ്പന്നര്‍ അര്‍ഹരല്ലെന്ന് കഴിഞ്ഞദിവസം മന്ത്രി പറഞ്ഞിരുന്നു. സബ്സിഡി അര്‍ഹരായവര്‍ക്ക് മാത്രമാണ് ലഭിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സാമ്പത്തികരംഗത്ത് മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പ്രശംസിച്ച മന്ത്രി കഴിഞ്ഞ ആറ് മാസത്തിനിടെ ഇതുമായി ബന്ധപ്പെട്ട് എടുത്ത നടപടികള്‍ സാമ്പത്തികമാന്ദ്യത്തെ മറികടക്കാന്‍ സഹായകമായെന്ന് അഭിപ്രായപ്പെട്ടു.
തകര്‍ച്ചയുടെ വക്കിലെത്തിയ സമ്പദ്വ്യവസ്ഥയാണ് യുപിഎ ഭരണത്തില്‍നിന്ന് തനിക്ക് കൈമാറി കിട്ടിയതെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി ജെറ്റ്ലി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകര്‍ക്ക് ഭാരത സമ്പദ്വ്യവസ്ഥയിലുള്ള വിശ്വാസത്തിന് വല്ലാതെ കോട്ടംതട്ടിയിരുന്നു.
എന്നാല്‍ ഇവര്‍ വലിയ താല്പര്യം പ്രകടിപ്പിക്കുന്നതാണ് കഴിഞ്ഞ ആറുമാസത്തെ അനുഭവം. സമ്പദ്വ്യവസ്ഥയില് ഗുണപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കേന്ദ്രസര്ക്കാര്മാത്രമല്ല സംസ്ഥാന സര്‍ക്കാരുകളും മറ്റ് അനവധി സ്ഥാപനങ്ങളും കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. പാര്‍ലമെന്റിലെ പ്രതിപക്ഷപാര്‍ട്ടികള്‍ക്കും ഇതില്‍ വലിയൊരു പങ്ക് വഹിക്കാനുണ്ട്, മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: