തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നാളെ വൈകുന്നേരം അഞ്ചരക്ക് തിരുവനന്തപുരം ഗാന്ധിപാര്‍ക്ക് മൈതാനിയില്‍ ‘ശ്രീപദ്മനാഭസ്വാമി ക്ഷേത്രസംരക്ഷണസമ്മേളനം’ നടക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം അറിയിച്ചു.
കേരളാസര്‍ക്കാരിനെ പ്രതിനിധാനം ചെയ്ത് ചീഫ്സെക്രട്ടറി സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലം ആസൂത്രിതമായ ക്ഷേത്രനശീകരണശ്രമവും ക്ഷേത്രസമ്പത്തുകള്‍ കയ്യടക്കാനുള്ള തന്ത്രവുമാണ്. ഒരുമാസം മുന്പുവരെയും ക്ഷേത്രഭരണം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരില്ലെന്നാണ് സര്‍ക്കാരും മുഖ്യമന്ത്രിയും പൊതുജനമധ്യത്തില്‍ പ്രഖ്യാപിച്ചിരുന്നത്. കേരളത്തിലെ ഏറ്റവും പരാജയപ്പെട്ടതും രാഷ്ട്രീയക്കാരായ മെമ്പര്‍മാരുടെ ധൂര്‍ത്തിന്റെയും അഴിമതിയുടെയും പര്യായമായ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് മാതൃക പദ്മനാഭസ്വാമിക്ഷേത്രഭരണ സംവിധാനത്തിനായി സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നു.
കൃഷ്ണനുണ്ണികമ്മിഷന് റിപ്പോര്‍ട്ട് കണ്ടിട്ടുള്ളവര്‍ ആരും ഇത്തരത്തില്‍ ഒരു മണ്ടത്തരത്തിനു കൂട്ട് നില്‍ക്കില്ല. ഇക്കാര്യം ബോധ്യമുണ്ടായിട്ടും സര്‍ക്കാര്‍ ഗുരുവായൂര്‍ മോഡലിനു നിര്‍ദേശിക്കുന്നത് രാഷ്ട്രീയഗൂഢാലോചന മാത്രമാണ്. ഈ സാഹചര്യത്തിലാണ് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ക്ഷേത്രസംരക്ഷണസമ്മേളനം നടത്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. നഗരത്തിലെ പ്രധാന പതിനഞ്ചു കേന്ദ്രങ്ങളില്‍ നിന്ന് പ്രകടനമായിട്ടാണ് പ്രവര്‍ത്തകര്‍ ഗാന്ധിപാര്‍ക്കില്‍ എത്തിച്ചേരുക.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ആത്മീയാചാര്യന്മാര്, സാംസ്കാരികനായകന്മാര്, വിവിധ സാമുദായിക സംഘടനാനേതാക്കള്‍, ഹൈന്ദവ സംഘടനാനേതാക്കള്‍, വിവിധ ക്ഷേത്രങ്ങളുടെ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ക്ഷേത്രനശീകരണപ്രവര്ത്തനങ്ങളെ ചെറുക്കുന്നതിനുള്ള ഭാവിപരിപാടികള്‍ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: