ന്യൂദല്‍ഹി: ഇന്ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങാനിരിക്കെ ധനമന്ത്രികൂടിയായ പ്രമുഖ ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി ചോദിക്കുന്നു, സര്‍ക്കാര്‍ മുന്നോട്ട്, പ്രതിപക്ഷം എങ്ങോട്ട്?
പ്രധാനമന്ത്രി വിദേശ രാജ്യങ്ങളില്‍ യാത്രചെയ്ത് അവിടങ്ങളില്‍ ഭാരത സര്‍ക്കാരിന്റെ യശസുയര്‍ത്തുന്നു, രാജ്യത്തെ ശക്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തുന്നു. കഴിഞ്ഞയാഴ്ച ത്രിരാഷ്ട്ര സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കി. ബ്രിസ്ബേണില്‍ നടന്ന ജി 20 സമ്മേളനത്തില്‍ ഭാരതവും നമ്മുടെ പ്രധാനമന്ത്രിയുമായിരുന്നു കേന്ദ്രബിന്ദു. അടുത്ത റിപ്പബ്ലിക് ദിനാഘോഷത്തില്‍ വിശിഷ്ടാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വരുന്നതുവരെ കാര്യങ്ങളെത്തി.
നമ്മുടെ കേന്ദ്ര മന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ സങ്കല്‍പ്പങ്ങള്‍ സഫലമാക്കാന്‍ പൂര്‍ണ്ണസമയം പ്രവര്‍ത്തിച്ചു. പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ വകുപ്പിലെ ആസൂത്രണ പദ്ധതികള്‍ ഏറെ മുന്നോട്ടു നയിച്ചു. ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍, റെയില്‍ മന്ത്രി സുരേഷ് പ്രഭു, വാണിജ്യമന്ത്രി നിര്‍മലാ സീതാരാമന് തുടങ്ങി എല്ലാ മന്ത്രിമാരും അവരവരുടെ വകുപ്പില്‍ അധികസമയം പ്രവര്‍ത്തിച്ച് നടപടികള്‍ മുന്നോട്ടു നീക്കി. പക്ഷേ, പ്രതിപക്ഷമോ? അരുണ്‍ ജെയ്റ്റ്ലി ചോദിക്കുന്നു.
കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മൂന്നു നടപടികള്‍ നോക്കാം: എന്തിനാണ് പൊതുമേഖലാ ബാങ്കുകള്‍ ഒരു സ്വകാര്യ സ്ഥാപനത്തിനു കടം കൊടുക്കുന്നതെന്ന് അവര്‍ പ്രസ്താവനയിറക്കി. ബാങ്കുകളുടെ ജോലി അര്‍ഹരായ ആവശ്യക്കാര്‍ക്ക് പണം കൊടുക്കുക എന്നതായിരിക്കെ ഈ ചോദ്യത്തിനു പ്രസക്തിയില്ല. പിന്നെ മറ്റു വിഷയമൊന്നുമില്ലാത്തതിനാലാണീ ചോദ്യമെന്നു വ്യക്തം, ജെയ്റ്റ്ലി പറയുന്നു.
രണ്ടാമതായി, കാര്യങ്ങള്‍ മനസിലാക്കാതെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസ്താവിച്ചു, കിസാന്‍ വികാസ് പത്ര കള്ളപ്പണമുണ്ടാക്കുമെന്ന്. എന്നാല്‍ കിസാന്‍ പത്ര വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡുള്‍പ്പെടെയുള്ള തിരിച്ചറിയല്‍കാര്‍ഡ് നിര്‍ബന്ധമാണ്. കോണ്‍ഗ്രസുകാര്‍ കാര്യമറിയാതെയാണ് പ്രതികരിക്കുന്നതെന്നതിനു മറ്റൊരു ഉദാഹരണമാണ്.
മൂന്നാമതായി, പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണവും നടപടി ക്രമങ്ങളും എങ്ങനെ തടസപ്പെടുത്താമെന്ന കാര്യത്തില്‍ ആലോചനയിലായിരുന്നു. ഭരണത്തിലിരിക്കെ അവര്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗം തകര്‍ത്തു. പ്രതിപക്ഷത്തിരുന്നും അവര്‍ അതേ നടപടികള്‍ തുടരാനാഗ്രഹിക്കുന്നു, ജെയ്റ്റലി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ നടപടികളും നിലപാടുകളും ഏറെ നിരാശ ജനിപ്പിക്കുന്നതാണെന്ന് ജെയ്റ്റ്ലി പറഞ്ഞു. ശാരദാ ചിട്ടിത്തട്ടിപ്പില്‍ പെട്ടവരേയും ബര്‍ദ്വാന്‍ സ്ഫോടനക്കേസിലെ പ്രതികളെയും സഹായിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന നടപടി വാസ്തവത്തില്‍ നിരുത്തരവാദപരവും ദേശതാല്പര്യത്തിനെതിരുമാണ്, ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: