ഭുവനേശ്വര്‍: ഒഡീഷ ചിട്ടി ഫണ്ട് കുംഭകോണം അന്വേഷണം മുഖ്യമന്ത്രി നവീന്‍ പട്നായിക്കിലേക്ക്. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ പേഴ്സണല്‍ സ്റ്റാഫിലെ സരോജ് സാഹുവിനെ ചോദ്യം ചെയ്തു. സമന്‍സ് നല്കി സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
ബിജെഡിയുടെ ഓഫീസ് സെക്രട്ടറിയും മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ പൊളിറ്റിക്കല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമാണ് സരോജ് സാഹു. ഒന്നര മണിക്കൂറോളം സാഹുവിനെ സിബിഐ ചോദ്യം ചെയ്തു. താന്‍ ചിട്ടിഫണ്ട് കുംഭകോണത്തില്‍ ഒരുതരത്തിലും പങ്കാളിയല്ലെന്ന് ചോദ്യം ചെയ്യല്‍ കഴിഞ്ഞ് സാഹു പറഞ്ഞു. സിബിഐയുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞതായും അറിയിച്ചു. എന്തിനാണ് സിബിഐ വിളിപ്പിച്ചതെന്ന് അറിയില്ലെന്നായിരുന്നു ചോദ്യംചെയ്യലിന് മുമ്പ് സാഹു പറഞ്ഞത്.
സീഷോര്‍ കമ്പനികളുമായി ബന്ധപ്പെട്ട് സാഹുവിനെ ചോദ്യം ചെയ്തതായി സിബിഐ വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായ സാഹു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ നവീന്‍ നിവാസിലാണ് ജോലി ചെയ്യുന്നതും താമസിക്കുന്നതും. ഭരണകക്ഷിയായ ബിജു ജനതാദളിലെ രാഷ്ട്രീയകാര്യ സെക്രട്ടറി കൂടിയാണ് സാഹു. നവീന്‍ നിവാസില്‍ തന്നെയാണ് ബിജെഡി സംസ്ഥാന ഓഫീസും പ്രവര്‍ത്തിക്കുന്നത്. പത്രക്കുറിപ്പുകള്‍ സാഹുവിന്റെ ഒപ്പോടെയാണ് പുറത്തിറങ്ങാറ്. സാഹു അറിയാതെ മുഖ്യമന്ത്രിയെ വീട്ടില്‍വച്ച് ആര്‍ക്കും കാണാന്‍ സാധിക്കുമായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: