പത്തനംതിട്ട: പാരിസ്ഥിതിക പ്രശ്നങ്ങള്‍ കാരണം ആറന്മുളയില് നിര്‍മ്മിക്കാന്‍ കഴിയാത്ത വിമാനത്താവളം ശബരിമലയുടെ കവാടമായ എരുമേലിയിലേക്ക് മാറ്റണമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി.തോമസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ശബരിമല അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമാക്കിമാറ്റാന്‍ നടപടി വേണം.
ശബരി റെയില്‍പാതയുടെ നിര്‍മ്മാണത്തിന് സംസ്ഥാനസര്‍ക്കാര്‍ അമാന്തം കാണിക്കുകയാണ്. ഒരുമന്ത്രിയുള്പ്പെടെയുള്ളവര് കോട്ടയം ജില്ലയില്‍ ശബരിപാതയ്ക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ശബരിപാതയുടെ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ 500 കോടി രൂപയെങ്കിലും ആദ്യഗഡുവായി അനുവദിച്ച് സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കണം. ഈ റെയില്‍പാത എരുമേലി മുതല്‍ റാന്നി, പത്തനംതിട്ട, കോന്നി, പുനലൂര്‍വഴി തിരുവന്തപുരംവരെ നീട്ടുവാന്‍ നടപടി സ്വീകരിക്കണമെന്നും പി.സി.തോമസ് ആവശ്യപ്പെട്ടു.
റബര്‍ കര്‍ഷകരെ സംരക്ഷിക്കാനായി പാലായില്‍ സ്ഥാപിക്കുവാന്‍ പദ്ധതിയിട്ട പാലാഴി ടയര്‍ കമ്പനിക്കുവേണ്ടി 1991-92 കാലത്ത് അഞ്ചുകോടി രൂപയോളം കര്‍ഷകരില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും സംഭരിച്ചെങ്കിലും ഒരു രൂപപോലും ഇതിനായി ഉപയോഗിച്ചില്ല. മറ്റൊരു ടയര്‍ കമ്പനിക്കുവേണ്ടി പദ്ധതി മുക്കിയതായി ഇന്നത്തെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയമസഭയില്‍ പറഞ്ഞിരുന്നു. കെ.എം.മാണിക്കെതിരെ വന്‍ അഴിമതി ആരോപണങ്ങളും ഇതിന്റെ പേരില്‍ ഉയര്‍ന്നിരുന്നു. പാലാഴി ടയര്‍ ഫാക്ടറി തുടങ്ങാന്‍ നടപടി സ്വീകരിക്കണം.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ആശങ്കയിലാണെങ്കിലും കേരള സര്‍ക്കാര്‍ ഉറക്കത്തിലാണ്. കേന്ദ്രമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തില്‍ സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി പി.ജെ.ജോസഫ് മുല്ലപ്പെരിയാര്‍ വിഷയം ഉന്നയിച്ചില്ലെന്നത് ഞെട്ടിക്കുന്ന സംഭവമാണെന്നും പി.സി.തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: