കൊച്ചി: ബാര്‍ കോഴ വിഷയത്തില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണിക്ക് പൂര്‍ണപിന്തുണ നല്കാന് യുഡിഎഫ് യോഗത്തില്‍ തീരുമാനം.
പിന്തുണ വ്യക്തമാക്കുന്ന പ്രമേയവും യോഗത്തില്‍ പാസാക്കി.യോഗത്തിനു ശേഷം യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ബാറുകള്‍ പൂട്ടിയത് ബാറുടമകള്‍ പ്രതികാര മനോഭാവത്തോടെയാണ് കാണുന്നത്. ഈ തീരുമാനത്തില്‍ അംഗമായ എല്ലാ നേതാക്കളുടെ പേരിലും രാഷ്ട്രീയ പകപോക്കല്‍ നടത്താന്‍ ശ്രമിക്കുകയാണെന്നും യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് അറിയിച്ചു.ബിജു രമേശിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്.ഇതിന്റെ പേരിലുള്ള നാടകമാണ് അഴിമതിയാരോപണം. മാണിക്കെതിരായ അഴിമതിയാരേപണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതമാണ്.
ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് ഈ മാസം 25ന് അപ്പീല്‍ നല്‍കും. റോഡരികിലെ ബിവറേജസ് ഔട്ട്ലെറ്റുകള് അടച്ചു പൂട്ടാന്‍ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു. ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കും.
മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും യുഡിഎഫ് വ്യക്തമാക്കി. പുതിയതായി ക്ലബ്, ബിയര്‍ വൈന്‍ പാര്‍ലറുകള്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ എന്നിവയ്ക്ക് അനുമതി നല്കുന്ന കാര്യം നിലവിലെ കേസുകളില്‍ വിധി വന്നതിനു ശേഷം തീരുമാനിക്കും. ഇത്തരം പുതിയ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന കര്‍ശന നിലപാടാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് യോഗത്തില്‍ സ്വീകരിച്ചത്. ഈ മാസം തന്നെ സര്‍വകക്ഷിയോഗം വിളിക്കാനും യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: