ആലപ്പുഴ: ആറന്മുള വിമാനത്താവളത്തിന് എതിരെ സുപ്രീംകോടതി വിധിയുണ്ടായ സാഹചര്യത്തില്‍ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും രാജിവെയ്ക്കണമെന്നും ആറന്മുള പൈതൃക ഗ്രാമകര്മ്മ സമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പരസ്യമായി 13 നിയമങ്ങള്‍ ലംഘിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ 10 ശതമാനം ഓഹരി സര്‍ക്കാര്‍ എടുത്തു. തോടും കുളവും പുറമ്പോക്കും കെജിഎസ് കമ്പനിക്ക് പതിച്ച് നല്കി. നിയമ യുദ്ധങ്ങളിലെല്ലാം കെജിഎസ് തോറ്റു. ഒട്ടേറെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന, അന്നവും, വെള്ളവും,മുട്ടിക്കുന്ന പദ്ധതിക്ക് എതിരെ 10 വര്‍ഷമായി ആറന്മുളയില് നടന്ന് വരുന്ന ഐതിഹാസികമായ ജനകീയ മുന്നേറ്റത്തിന്റെ വിജയമാണ് ഈ വിധി.
കേരള സര്‍ക്കാരിന്റെ എന്‍ഒസി ലഭിച്ചിട്ടില്ലാത്ത ഒരു പ്രോജക്ടിന് എങ്ങനെയാണ് കേന്ദ്ര പരിസ്ഥിതി-പ്രതിരോധ-വ്യോമയാന മന്ത്രാലയങ്ങളുടെ അനുമതി നേടിയത് എന്നതിനെക്കുറിച്ച് വിശദവും വിദഗ്ധവുമായ അന്വേഷണം നടത്തണം. പരിസ്ഥിതി ആഘാത പഠനം ഉത്തരവാദിത്വപ്പെട്ട ഏജന്‍സിയല്ല നടത്തിയത്. പദ്ധതിക്ക് വേണ്ടി സമര്‍പ്പിച്ച രേഖകള്‍ എല്ലാം അവിശ്വസനീയവും തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു. ക്രമക്കേടുകളും അഴിമതിയും നടന്നിട്ടുണ്ട്. ആറന്മുളയില് അന്താരാഷ്ട്ര വിമാനത്താവളത്തിന് വേണ്ടി നടന്നിട്ടുള്ള എല്ലാ ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം ആവശ്യമാണ്.
കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ ഹാജരാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ വൈകിയ വേളയില്‍ എങ്കിലും ആറന്മുള വ്യവസായ മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണം. മിച്ച ഭൂമിയായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതി പ്രദേശത്തെ 232 ഏക്കര്‍ ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം. നികത്തിയ പുഴയും ചാലും പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: