കൊച്ചി: സദാചാര പോലീസിനെ വിമര്‍ശിച്ച് മോഹന്‍ലാല്‍. തന്റെ വെബ്സൈറ്റില്‍ എഴുതിയ ‘സദാചാരത്തിന്റെ പകയും പൂക്കളും’ എന്ന പേജിലാണ് സൂപ്പര്‍ താരം തന്റെ അഭിപ്രായം കുറിച്ചത്. സദാചാരമെന്ന് പറഞ്ഞ് എന്ത് അക്രമമാണ് മലയാളികള്‍ കാട്ടിക്കൂട്ടുന്നത്, സദാചാരം വ്യക്തിയോ സംഘടനയോ നിശ്ചയിക്കേണ്ട കാര്യമല്ല. നമ്മള് ഇത്രയും വൈകൃതത്തോടെ സദാചാരപോലീസാവുന്നത് ലജ്ജാകരമാണ്. സ്ത്രീയും പുരുഷനും തമ്മില്‍ സെക്സ് മാത്രമെ നടക്കുന്നുള്ളൂ എന്നു ചിന്തിക്കുന്ന ലോകത്തിലെ ഏക സമൂഹം മലയാളികളാണ്.
രാഷ്ട്രീയപ്പാര്‍ട്ടികളും മതനേതാക്കളും സദാചാരസംരക്ഷണത്തിന് രംഗത്തുവന്ന ഇവര്‍ ഒരു പൊതുപ്രശ്നത്തില്‍ പോലും ഇത്ര വീര്യത്തോടെ ഇടപെട്ട് കണ്ടിട്ടില്ല. രാഷ്ട്രീയപാര്‍ട്ടികളോ മതാധ്യക്ഷന്മാരോ അല്ല നമ്മുടെ നിയമപാലകര്‍. അവര്‍ നിയമം കയ്യിലെടുക്കുമ്പോഴാണ് നാട് കലഹത്തിലേക്ക് വീഴുന്നത്. പരസ്പരം ചുംബിക്കാന്‍ നമുക്ക് അവകാശമുണ്ട്.
ചുംബിക്കാതിരിക്കാനും. എന്നാല്‍ നിങ്ങള്‍ എന്റെ കണ്മുന്നില് വച്ച് ചുംബിക്കരുത് എന്ന് പറയാന്‍ എനിക്ക് ഒരവകാശവുമില്ല. ഇഷ്ടമില്ലാത്ത കാഴ്ചകളില്‍ നിന്ന് ഞാനാണ് മാറിപ്പോകേണ്ടത്. അതാണ് മര്യാദ, മാന്യത. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ബസ്സില്‍ വെവ്വേറേ സീറ്റുകളുള്ള സമൂഹമാണ് നമ്മുടെത്. തൊണ്ണൂറു വയസ്സുള്ള അമ്മൂമ്മയുടെ അടുത്ത് സീറ്റ് ഒഴിവുണ്ടെങ്കിലും പതിനെട്ടുകാരന് പയ്യന് കമ്പിയില്‍തൂങ്ങി നില്ക്കും.
സ്ത്രീക്കും പുരുഷനുമിടയില്‍ സൗഹൃദം നിഷ്കളങ്കമായ സ്നേഹം, ബഹുമാനം, മാതൃ-പുത്രഭാവം, ശരീരബന്ധിയല്ലാത്ത പ്രണയം എന്നിവയൊക്കെയുണ്ട്. ഈ തലങ്ങളൊന്നും മലയാളിക്കറിയുകയേ ഇല്ല. സെക്സിന്റെ സുന്ദരമായ തലങ്ങളും അറിയില്ല. കടത്തിണ്ണയില്‍ കിടക്കുന്ന മൂന്നു വയസ്സുകാരിയേയും അമ്മയോളം പ്രായമുള്ളവരേയും പീഡിപ്പിക്കുന്നതാണ് നമ്മുടെ സെക്സ്. മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: