തിരുവനന്തപുരം: കേരള സര്‍വ്വകലാശാല പിവിസി ഡോ.എന്‍.വീരമണികണ്ഠന്റെ പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തെ കുറിച്ചുള്ള വിവാദം പുതിയ തലത്തിലേക്ക്. ഗവഷണ പ്രബന്ധത്തെക്കുറിച്ച് പരിശോധിക്കാന്‍ സര്‍ക്കാര്‍ കാലിക്കറ്റ് സര്‍വ്വകലാശാലക്ക് നിര്‍ദ്ദേശം നല്കി. സര്‍വ്വകലാശാല സെനറ്റ് പ്രബന്ധം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
എന്നാല്‍ മാധ്യമങ്ങളില്‍ തനിക്കെതിരെ വന്ന വാര്‍ത്ത മാസങ്ങളായി നടക്കുന്ന പ്രതികാര നടപടിയുടെ ഭാഗമാണെന്നും സര്‍വ്വകലാശാലയിലെ മുന്‍ സിന്‍ഡിക്കേറ്റംഗത്തിന്റെ അഴിമതികള്‍ക്ക് കൂട്ടുനില്ക്കാത്തുമൂലം 14 മാസങ്ങളായി തന്നെ തുടര്‍ച്ചയായി ഉപദ്രവിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം നടപടികളെന്നും വീരമണികണ്ഠന് പറയുന്നു. തനിക്കെതിരായ നടപടികളെ നിയമപരമായി നേരിടാനാണ് പിവിസിയുടെ തീരുമാനം.
ആസ്ത്മ മാറ്റാനുള്ള ജീവനരീതിയെക്കുറിച്ചുള്ള തന്റെ ഗവേഷണ പ്രബന്ധത്തെക്കുറിച്ചുള്ള പരാതിയിന്മേല് സര്‍ക്കാരോ സര്‍വ്വകലാശാലയോ തന്നോടോ തന്റെ ഗൈഡായ ഡോ. ജെ. ബേബിയോടോ തന്റെ പ്രബന്ധം പരിശോധിച്ച വിഷയ വിദഗ്ധരോ അഭിപ്രായം ചോദിച്ചിട്ടില്ലെന്നും വീരമണികണ്ഠന് പറയുന്നു.
1997ലാണ് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴിലുള്ള മനഃശാസ്ത്ര വകുപ്പില്‍ ഡോ.വീരമണികണ്ഠന് പിഎച്ച്ഡി ഗവേഷണത്തിനായി രജിസ്ട്രേഷന് അനുവദിച്ചത്. 1997ല്‍ സിനോപ്സിസ് നല്കി. 2002 ല്‍ പ്രിലിമിനറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഓപ്പണ്‍ വൈവയ്ക്കു ശേഷം 2003 ജൂലൈയില്‍ കാലിക്കറ്റ് സര്‍വ്വകലാശാല പിഎച്ച്ഡി നല്കി. വീരമണികണ്ഠന് ഗവേഷണ ബിരുദത്തിനായി സമര്‍പ്പിച്ച ഈ പ്രബന്ധത്തിന്റെ 63 ശതമാനം വരെ ഇന്റര്‍നെറ്റ്, വിവിധ പ്രസിദ്ധീകരണങ്ങള്‍, വിദ്യാര്‍ത്ഥികളുടെ പേപ്പറുകള്‍ എന്നിവയില്‍ നിന്ന് കോപ്പിയടിച്ചതാണെന്നായിരുന്നു ആക്ഷേപം.
ഇതു ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി കണ്‍വീനറും മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര്.എസ്.ശശികുമാര്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന് പരാതി നല്‍കുകയായിരുന്നു. പരാതി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന് കൈമാറുകയും അദ്ദേഹം ഇത് കാലിക്കറ്റ് വിസിക്ക് കൈമാറുകയുമായിരുന്നു. സര്‍വ്വകലാശാല ഇത് ദല്‍ഹിയിലെ ഒരു മനഃശാസ്ത്രജ്ഞനോട് പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടു.
ഇദ്ദേഹം നല്കിയ റിപ്പോര്‍ട്ടിലാണ് പ്രബന്ധത്തില്‍ 63ശതമാനം വരെ കോപ്പിയടിയെന്ന് ആക്ഷേപമുന്നയിച്ചത്. ഈ റിപ്പോര്‍ട്ട് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് എത്തുംമുമ്പ് പുറത്താവുകയും ചെയ്തു. ഇതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് പിവിസിയുടെ വാദം. ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കുമ്പോള്‍ സമാന ഗവേഷണ പ്രബന്ധങ്ങളും ബന്ധപ്പെട്ട ഗ്രന്ഥങ്ങളും രേഖകളും വിവരങ്ങളും ശേഖരിക്കുകയും അവ റഫറന്‍സോടു കൂടി പ്രബന്ധത്തില്‍ ചേര്‍ക്കുകയും ചെയ്യുന്നത് സ്വാഭാവികമായും പ്രബന്ധ രചനയ്ക്ക് ആവശ്യവുമാണ്. ആമുഖം, റിവ്യൂ ഓഫ് ലിറ്ററേച്ചര്‍, മെത്തഡോളജി എന്നിവയിലൊക്കെ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റഫറന്‍സോടു കൂടിയാണ് ചേര്‍ത്തിരിക്കുന്നത്.
ഇപ്രകാരം യാതൊരുവിധ റഫറന്‍സുകളുമില്ലാതെ ഒരു ഗവേഷണ പ്രബന്ധം തയ്യാറാക്കാനാകില്ല. സിദ്ധാന്തങ്ങള്‍ പ്രബന്ധത്തില്‍ തനത് രൂപത്തില്‍ ചേര്‍ക്കണം. ഇതൊക്കെ മറച്ചുവച്ചാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്ന് പിവിസി പറയുന്നു. വീരമണികണ്ഠന്റെ പ്രബന്ധത്തിന്റെ ഫലമുള്‍പ്പെടുന്ന സുപ്രധാന ഭാഗത്ത് യാതൊരു കോപ്പിയടിയുമില്ലെന്ന് ദല്‍ഹിയിലെ മനഃശാസ്ത്ര വിദഗ്ധന്‍ സൂചിപ്പിച്ചിട്ടുമുണ്ട്. സര്‍വ്വകലാശാലയിലെ രാഷ്ട്രീയപകപോക്കലുകളാണ് വിവാദത്തിന് പിന്നിലെന്നാണ് പൊതുവെയുള്ള ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: