തിരുവനന്തപുരം: അഴിമതിയിലൂടെ കോടികളുടെ അനധികൃത സ്വത്ത് സമ്പാദിച്ച പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിനെതിരെ നടപടി വൈകുന്നത്, നടപടിയെടുത്താല്‍ മന്ത്രിസഭയ്ക്ക് തന്നെ അത് ഭീഷണിയാകുമെന്നതിനാലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്. യുഡിഎഫ് സര്‍ക്കാരില്‍ സുപ്രധാന വകുപ്പുകളുടെ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന സൂരജ് പല മന്ത്രിമാരുടെയും അനധികൃത ഇടപാടുകള്‍ക്ക് കൂട്ടു നില്‍ക്കുകയും നേതൃത്വം വഹിക്കുകയും ചെയ്തയാളാണെന്ന് മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
സൂരജിനെതിരെ നടപടിയെടുത്താല്‍ പല മന്ത്രിമാരുടെയും അഴിമതിക്കഥകള്‍ പുറത്തുവരുമെന്ന ഭയമാണ് നടപടി വൈകാന്‍ കാരണം. യുഡിഎഫ് സര്‍ക്കാരിലെ മിസ്ലീം ലീഗ് മന്ത്രിമാരുടെ ഏറ്റവും ഇഷ്ടക്കാരനായ സൂരജ് ഇടതുമുന്നണി മന്ത്രിസഭയുടെ കാലത്ത് അന്നത്തെ മന്ത്രിമാര്ക്കായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടതു സര്‍ക്കാരിലെ പ്രമുഖനായ ഒരു മന്ത്രിയുടെ ഇടപാടുകള്‍ക്ക് നേതൃത്വം വഹിച്ചിരുന്നതും ഈ ഉദ്യോഗസ്ഥാനാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്. നടപടി സ്വീകരിക്കണമെന്ന ആവശ്യത്തില്‍ ഇടതുമുന്നണി പ്രത്യക്ഷമായി രംഗത്തു വരാത്തതും അതിനാലാണ്.
സൂരജിനെതിരെ നടപടിയെടുത്താല്‍ പലരഹസ്യങ്ങളും അറിയാവുന്ന ഈ ഉദ്യോഗസ്ഥന് അതെല്ലാം പരസ്യപ്പെടുത്തുമോ എന്ന ഭയം സര്‍ക്കാരിനുണ്ടെന്ന് മുരളീധരന് പറഞ്ഞു. അഴിമതിക്കഥകള്‍ പരസ്യമായാല്‍ അത് സര്‍ക്കാരിന്റെ നിലനില്പിനെ തന്നെ ബാധിക്കും. ടൂറിസം, റവന്യു, പൊതുമരാമത്ത് തുടങ്ങിയ നിര്‍ണ്ണായക വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് സൂരജ്. ഈ വകുപ്പുകളില്‍ ഇദ്ദേഹം ചുമതലവഹിച്ചിരുന്ന കാലത്തു നടന്ന എല്ലാ ഇടപാടുകളെയും കുറിച്ച് സമഗ്രാന്വേഷണം നടത്തണം.
സൂരജിനെതിരെ മാറാട് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വന്ന് പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേരളം ഭരിച്ച സര്‍ക്കാരുകള്‍ അയാളെ സംരക്ഷിക്കുകയാണ് ചെയ്തത്. മാറാട് സംഭവമുണ്ടാകാനുള്ള കാരണങ്ങളില്‍ മുഖ്യം അന്ന് കോഴിക്കോട് കളക്ടറായിരുന്ന സൂരജിന്റെ നടപടികളാണ്. വര്‍ഗ്ഗീയ കലാപം നടക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുണ്ടായിട്ടും അത് പൂഴ്ത്തിവച്ച സൂരജ് അക്രമകാരികളെ സഹായിക്കുകയായിരുന്നു.
കലാപത്തിനിരയായവര്‍ക്ക് ദുരിതാശ്വാസം എത്തിക്കുന്നതിലും ഇയാള്‍ പക്ഷപാതം കാട്ടിയതായും അന്വേഷണ കമ്മീഷന് കണ്ടെത്തിയിരുന്നു. കോഴിക്കോട് കളക്ടറായിരുന്നപ്പോള്‍ ലീഗ് നേതാക്കളുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിച്ച സൂരജിനെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരില്‍ പലര്‍ക്കുമുണ്ട്. ഇയാള്‍ നടത്തിയ അഴിമതികളെ കുറിച്ചും മാറാട് സംഭവത്തില്‍ ടി.ഒ.സൂരജിനുള്ള പങ്കിനെകുറിച്ചും സമഗ്രാന്വേഷണം നടത്തണമെന്ന് വി.മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: