കൊച്ചി: അഴിമതിക്കേസില്‍ പ്രതിസ്ഥാനത്തായ പൊതുമരാമത്ത് സെക്രട്ടറി ടി. ഒ. സൂരജിന്റെ മൊഴി ഇന്നലെ വിജിലന്‍സ് രേഖപ്പെടുത്തി. റെയ്ഡില്‍ കണ്ടെത്തിയ തെളിവുകള്‍ പ്രകാരമുള്ള കുറ്റാരോപണങ്ങള്‍ സൂരജ് നിഷേധിച്ചു. അതിനിടെ, സൂരജിനെ സസ്പെന്ഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇനി ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കട്ടെയെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നലെ പ്രതികരിച്ചു.
സൂരജിനെ രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്ന മുസ്ലിം ലീഗ് നേതാക്കളും മന്ത്രിമാരും ശക്തമായ സമ്മര്‍ദ്ദമാണ് വിവിധ തലത്തില്‍ ചെലുത്തുന്നത്. ലീഗിനു പുറമേ കോണ്‍ഗ്രസിലെ ഉമ്മന്‍ ചാണ്ടി വിഭാഗവും സൂരജിനെ സഹായിക്കുന്ന നിലപാടിലാണ്. സൂരജിനെതിരായ അന്വേഷണവും നടപടികളും ഉമ്മന്‍ ചാണ്ടിയേയും ബാധിക്കും. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീംരാജ് മുഖ്യപ്രതിയായ കളമശ്ശേരി ഭൂമി തട്ടിപ്പുള്‍പ്പെടെയുള്ള കേസുകളില്‍ സൂരജിനു പങ്കുണ്ടെന്ന് വെളിപ്പെട്ട സാഹചര്യത്തില്‍ പ്രത്യേകിച്ചും.
കേസില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ചെന്നിത്തല. സൂരജ് അഴിമതി നടത്തിയിട്ടുണ്ടെന്ന് പരസ്യമായി പറഞ്ഞ ഒരേയൊരു മന്ത്രിയും ചെന്നിത്തല തന്നെ. സൂരജിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും ചെന്നിത്തല ഇന്നലെ കൊച്ചിയില്‍ പറഞ്ഞു.
റെയ്ഡ് വിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കാഞ്ഞതിന് ആഭ്യന്തരവകുപ്പിനെ കുറ്റപ്പെടുത്തി ലീഗ് നേതൃത്വം പരസ്യമയി രംഗത്തു വന്നു. പൊതുമരമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് റെയ്ഡ് അറിയിക്കാഞ്ഞത് മര്യാദയായില്ലെന്നു പ്രസ്താവിച്ചു. ഇന്നു തിരുവനന്തപുരത്ത് ചേരുന്ന യുഡിഎഫ് യോഗം സൂരജ് കേസ് ചര്‍ച്ച ഉയര്‍ന്നുവന്നേക്കാം.
വിജിലന്‍സ് സംഘം ഇന്നലെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് സൂരജിന്റെ മൊഴിയെടുത്തത്. വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്പിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ സൂരജ് ആരോപണങ്ങള്‍ നിഷേധിച്ചു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞത് സൂരജ് ആവര്‍ത്തിച്ചു. അന്വേഷണത്തിനു സഹായകമായ കൂടുതല്‍ വിവരങ്ങളൊന്നും വിജിലന്‍സിനു ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: