കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ മന്ത്രിക്ക് സി.ബി.ഐയുടെ സമന്‍സ്. ഗതാഗത മന്ത്രി മദന്‍ മിത്രക്കാണ് സി.ബി.ഐയുടെ പ്രത്യേക ക്രൈംബ്രാഞ്ച് വിഭാഗം സമന്‍സ് അയച്ചത്. സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഈയാഴ്ച ഹാജരാകണമെന്നാണ് നിര്‍ദേശം. ഈ കേസില്‍ ആദ്യമായാണ് ഒരു ബംഗാള്‍ മന്ത്രിക്ക് സി.ബി.ഐ സമന്‍സ് അയക്കുന്നത്.
കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് എം.പി ആത്മഹത്യക്കു ശ്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലില്‍വെച്ച് ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാനാണ് ഘോഷ് ശ്രമിച്ചത്.
പശ്ചിമ ബംഗാളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ശാഖകളുള്ള ശാരദ ചിട്ടി ഗ്രൂപ്പ് നിക്ഷേപകരെ വഞ്ചിച്ചെന്നാണ് കേസ്. ലക്ഷക്കണക്കിന് ചെറുകിട, ഇടത്തരം നിക്ഷേപകരില്‍ നിന്ന് അനേകം കോടികളാണ് നിക്ഷേപമായി കമ്പനി സ്വീകരിച്ചിരുന്നത്. കമ്പനിയെ വിശ്വസിച്ച് നല്കിയ സമ്പാദ്യം നഷ്ടമായതോടെ ബംഗാളിലും അസമിലും ജനങ്ങള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. ചില നിക്ഷേപകര്‍ ജീവനൊടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: