ശബരിമല:ദര്‍ശന സുകുതം നേടാന്‍ ശബരീശ സന്നിധിയിലേക്ക് വൃശ്ചികപ്പുലരിയില്‍ ഒഴുകിയെത്തിയത് ഭക്ത സഹസ്രങ്ങള്‍. കാനനവാസനെ പള്ളിയുണര്‍ത്തി നിയുക്ത മേല്‍ശാന്തി ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരി നടതുറന്നതോടെ പൂങ്കാവനം ശരണാരവങ്ങളാല്‍ മുഴങ്ങി. പുലര്‍ച്ചെ 4 നായിരുന്നു പൊന്നമ്പലനട തുറന്നത്. രാത്രി മലചവിട്ടിയെത്തിയ ഭക്തരുടെ ബാഹുല്യം തിരുമുറ്റവും വലിയനടപ്പന്തലും, ജ്യോതിനഗറും, ശരംകുത്തിയും പിന്നിട്ടുനീണ്ടു. മണിക്കൂറുകള്‍ നീണ്ട കാത്തിരുപ്പിന് ശേഷമാണ് ഭക്തര്‍ക്ക് ദര്‍ശന സായൂജ്യം നേടാനായത്. വടക്കേനടവഴിയുള്ള ദര്‍ശനത്തിന് വന്‍തിരക്കായിരുന്നു.
രാവിലെ നടതുറന്നതിന് ശേഷംതന്ത്രി കണ്ഠര് രാജിവരുടെ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ ഗണപതിഹോമം നടന്നു. ഇതോടെ മണ്ഡലകാല ഉത്സവത്തിനുള്ള പൂജകള്‍ക്ക് തുടക്കമായി. മുന്‍ മേല്‍ശാന്തി പി.എന്‍.നാരായണന് നമ്പുതിരി സമര്‍പ്പിച്ച തുലാഭാരത്തട്ടില്‍ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ ശര്‍ക്കരകൊണ്ട് തുലാഭാരം നടത്തി. ശബരിമലയിലാദ്യമായാണ് തുലാഭാര വഴിപാട് നടത്തുന്നത്.ഇതിന് ശേഷം കിഴക്കേ മണ്ഡപത്തില്‍ കളഭകലശം പൂജിച്ച് പ്രദക്ഷിണംവെച്ച ശേഷം മണ്ഡലകാലത്തെ ആദ്യത്തെ കളഭാഭിഷേകം നടന്നു. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പുഷ്പാഭിഷേകവും നടന്നു.
മണ്ഡല മകരവിളക്ക് കാലത്ത് തിരക്ക് കണക്കിലെടുത്ത് പടിപൂജയുണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഭക്തരുടെ തിരക്ക് അനുസരിച്ചാണ് ശബരിമല നട തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത്.
പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ദര്‍ശന സംവിധാനം സന്നിധാനതത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസാദം ലഭിക്കുന്നതിനായുള്ള കാത്തിരിപ്പ് ഒഴിവാക്കുന്നതിനായി ദേവസ്വംബോര്‍ഡും ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്തി. വഴിപാടുകള്‍ക്കും ഈ സൗകര്യമുണ്ടാകും. ദേവസ്വംബോര്‍ഡിന്റെ വെബ്സൈറ്റില്‍ ഇതിനുള്ള സൗകര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: