കോഴിക്കോട്: യുഡിഎഫ് സര്‍ക്കാരുമായുള്ള ഒത്തുകളി നയത്തിന് മാറ്റം വന്നിട്ടില്ലെന്നതിന്റെ തെളിവാണ് ഇന്നലെ നടന്ന എല്‍ഡിഎഫ് യോഗത്തിന്റെ തീരുമാനങ്ങളെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിപിഎം അഡ്ജസ്റ്റ്മെന്റ് സമരം നടത്തുന്നുവെന്ന വിമര്‍ശനം നടത്തിയ സിപിഐയുമായി അഡ്ജസ്റ്റ്മെന്റ് നടത്താനാണ് സിപിഎം ശ്രമിച്ചത്.
എല്‍ഡിഎഫ് കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഏതുതരം അന്വേഷണം വേണമെന്നകാര്യത്തില്പോലും തീരുമാനമായിട്ടില്ല. പ്രഖ്യാപിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഒരു ഒഴിവുകഴിവ് സമരം തന്നെയായിരിക്കും.
മുന്‍സമരങ്ങളുടെ മാതൃകയില്‍ ഇതും ഒരു വഴിപാട് സമരം മാത്രമാണ്. കൊട്ടിഘോഷിച്ചുകൊണ്ട് പ്രഖ്യാപിച്ച നികുതി നിഷേധസമരം എവിടെപ്പോയെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം. അതേ രീതിയില്‍ ഈ സമരവും ഒത്തുതീരും. സിപിഎം സമരങ്ങള്‍ ഒത്തുകളിയാണെന്ന് നേരത്തെ ബിജെപി പറഞ്ഞത് ഇന്ന് ശരിയാണെന്ന് വന്നിരിക്കുകയാണ്. സോളാര്‍ സമരത്തിലാണത് പ്രകടമായത്, അദ്ദേഹം പറഞ്ഞു.
ബാര്‍കോഴ ഇടപാടില്‍ മന്ത്രി കെ.എം. മാണി രാജിവെക്കണമെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന പ്രക്ഷോഭം ശക്തമാക്കും. ഇതിന്റെ ഭാഗമായി 19ന് 140 നിയോജകമണ്ഡലങ്ങളിലും ബിജെപിയുടെ നേതൃത്വത്തില്‍ സത്യഗ്രഹസമരം നടക്കും,മുരളീധരന് പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജന്, അഡ്വ. വി.പി. ശ്രീപദ്മനാഭന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: