ന്യൂദല്‍ഹി: രാജ്യത്ത് ബാലവേലക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ചുള്ള ബില്‍ അവതരിപ്പിക്കപ്പെടും. നിയമംമൂലം ഭാരതത്തില്‍ ബാലവേല പൂര്‍ണ്ണമായി നിരോധിക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനുപുറമേ 14 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധമായും വിദ്യാഭ്യാസാവകാശനിയമം നടപ്പിലാക്കുന്നതും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
ബാലവേല നിരോധനനിയമം ഇതിനുമുമ്പ് ക്യാബിനറ്റിന്റെ അംഗീകാരം നേടിയിരുന്നെങ്കിലും പാര്‍ലമെന്റിന്റെ പരിഗണനക്ക് വെക്കാന്‍ സാധിച്ചിരുന്നില്ല.
നിലവില്‍ ബാലവേലക്ക് നിയമം മുഖേന വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ രാജ്യത്തിന്റെ പലഭാഗങ്ങളിലും കാര്‍ഷികവൃത്തിക്കും മറ്റുമായി കുട്ടികളെ നിയോഗിക്കുന്നുണ്ട്. ഇതിനെതിരെ നിയമംകൊണ്ടുവന്ന് ബാലവേലക്ക് പൂര്‍ണ്ണനിരോധനം ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതുപ്രകാരം 14 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ജോലിചെയ്യുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ 14നും 18നും ഇടയില്‍ പ്രായമുള്ളവരെ അപകടസാധ്യത കൂടൂതലുള്ള ജോലികളില്‍ ഏര്‍പ്പെടുന്നതിനും വിലക്കുണ്ട്. ഇത്തരത്തില്‍ ജോലിചെയ്യിപ്പിക്കുന്നവരില് നിന്നും അരലക്ഷം രൂപ പിഴ ഈടാക്കുന്നതിനൊപ്പം തടവും നല്കപ്പെടും. പിഴ അടക്കാത്തപക്ഷം അധികമായി ഒരുവര്‍ഷം തടവ് അനുഭവിക്കേണ്ടിവരും. കുറ്റം വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ ശിക്ഷാകാലാവധി മൂന്ന് വര്‍ഷമായി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: