ശ്രീനഗര്‍: കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ശ്രീനഗറിലെ വസതിക്ക് നേരെ വെടിവയ്പ്പ്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി വസതിക്ക് പുറത്ത് നിയമിച്ചിരുന്ന ബി.എസ്.എഫ് ജവാനാണ് തിങ്കളാഴ്ച പുലര്‍ച്ചെ സ്വന്തം സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രത്യേക സുരക്ഷാ സേന (എസ്.എസ്.ജി)യിലുള്ള ജവാനെ മറ്റ് സേനാംഗങ്ങള്‍ ഉടന്‍ തന്നെ പിടികൂടി പൊലീസിലേല്‍പ്പിച്ചു.
സംഭവ സമയത്ത് മുഖ്യമന്ത്രി വസതിയിലുണ്ടായിരുന്നില്ല. ഞായറാഴ്ച അദ്ദേഹം ദല്‍ഹിയിലേക്ക് പോയിരുന്നു. തന്റെ വസതിക്ക് മുന്നില്‍ നിന്ന ബി.എസ്.എഫ് ജവാന് എന്തിനാണ് വെടിയുതിര്‍ത്തതെന്ന് തനിക്കറിയില്ലെന്നും തന്റെ സുരക്ഷാ സംഘത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പിടിയിലായ ജവാന് മാനസികമായി അസ്വസ്ഥനാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
കനത്ത സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ഗുപ്കര്‍ പ്രവിശ്യയിലെ പ്രദേശവാസികള്‍ രാവിലെ വെടിയൊച്ച കേട്ടാണ് ഉണര്‍ന്നതെന്നും ഭീകരാക്രമണമായിരിക്കുമെന്നാണ് തങ്ങള്‍ കരുതിയതെന്നും പൊലീസിനോട് പറഞ്ഞു. എന്നാല്‍ മാനസികാസ്വാസ്ഥ്യമുള്ള ജവാന് ആകാശത്തേക്കാണ് വെടിവച്ചതെന്നും അയാള്‍ ഇപ്പോള്‍ അറസ്റ്റിലാണെന്നും പൊലീസ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: