നാഗ്പൂര്‍: ”ജമ്മുകശ്മീരില്‍ ബിജെപിക്ക് അനുകൂലമായ തരംഗമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തില്‍ ബിജെപി വന്‍നേട്ടമുണ്ടാക്കും,” പറയുന്ന് ഏതെങ്കിലും ബിജെപി നേതാവോ എന്‍ഡിഎ നേതാവോ അല്ല. മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ദേശീയ കണ്‍വീനര്‍ മുഹമ്മദ് അഫ്സലാണ് ഈ പ്രവചനം നടത്തുന്നത്.
ജമ്മു മേഖലയിലെ 37 സീറ്റില്‍ ഭൂരിപക്ഷം സീറ്റും നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും 25-30 സീറ്റ് വരെ ബിജെപി പിടിക്കുമെന്നും വാര്‍ത്താ വെബ്സൈറ്റായ ന്യൂസ്ഭാരതിക്ക് നല്കിയ അഭിമുഖത്തില്‍ മുഹമ്മദ് അഫ്സല് പറഞ്ഞു. 11 സീറ്റുവരെയാണ് ഈ മേഖലയില്‍ ഇതിനുമുമ്പ് പാര്‍ട്ടി നേടിയിട്ടുള്ളത്.
ബിജെപി നേതൃത്വത്തിലുളള ഒരു സര്‍ക്കാരായിരിക്കും ജമ്മുകാശ്മീരില്‍ അധികാരത്തിലേറുക. ബിജെപിയുടെ സഹായമില്ലാതെ മറ്റാര്‍ക്കും സര്‍ക്കാരുണ്ടാക്കാന്‍ കഴിയുകയുമില്ല. അതേസമയം, 370-ാം വകുപ്പിന്റെ പേരില്‍ ബിജെപിയെ ഒറ്റപ്പെടുത്താനാവും മറ്റ് പാര്‍ട്ടികള്‍ ശ്രമിക്കുക. ഇക്കാര്യത്തില്‍ ബിജെപി നേതൃത്വം കരുതലോടെ നീങ്ങണം, അഫ്സല് അഭിപ്രായപ്പെട്ടു.
”കോണ്‍ഗ്രസിനും നാഷണല്‍ കോണ്‍ഫറന്‍സിനുമെതിരെ ശക്തമായ ജനവികാരമാണുള്ളത്. പരമ്പരാഗത മണ്ഡലമായ ഗന്ധേര്‍ബാളില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇക്കുറി മത്സരിക്കാത്തതുതന്നെ ഇതിന് തെളിവാണ്,” അഫ്സല് ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസിനും നാഷണല്‍ കോണ്ഫറന്സിനുമെതിരായ ജനവികാരം പ്രതിഫലിക്കുമെന്നുറപ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
സര്ക്കാരുണ്ടാക്കാനാവുന്ന വിധത്തില്‍ താഴ്വരയില്‍നിന്ന് പരമാവധി സീറ്റ് നേടാനാണ് പിഡിപി ശ്രമിക്കുന്നത്. എന്നാല്‍ ബിജെപി ചെറുപാര്‍ട്ടികളുടെ പിന്തുണയാര്ജിച്ചാല് പിഡിപിയുടെ ശ്രമം ദുഷ്ക്കരമാകും, മുഹമ്മദ് അഫ്സല് പറയുന്നു.
അതേസമയം, ബിജെപിയുടെ കാര്യത്തില്‍ അഫ്സലിനെക്കാള് ശുഭാപ്തിവിശ്വാസമാണ് മുസ്ലിം ജാഗരണ്‍ മഞ്ചിന്റെ മുതിര്‍ന്ന നേതാവ് ഗുലാം അലിക്കുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ്നിലയനുസരിച്ച് ബിജെപി ഭൂരിപക്ഷത്തിന് അടുത്താണെന്നും ക്രമസമാധാനനില പരിപാലിക്കുന്നതിനാണ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കേണ്ടതെന്നും അലി പറയുന്നു.
ജമ്മുകശ്മീരിലെ ജനങ്ങള്‍ ഭാരതീയര്‍ തന്നെയാണെന്നും അവര്‍ ദേശീയവാദികളാണെന്നും ഭാരതം വിട്ടുപോകില്ലെന്നും മുന്‍ വിഘടനവാദി നേതാവ് സജാദ് ലോണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിനെക്കുറിച്ചുള്ള േചാദ്യത്തിന് മറുപടിയായി അലി പറഞ്ഞു.
ബിജെപിയോട് വലിയ ആഭിമുഖ്യവും ഉത്സാഹവുമാണ് ഇപ്പോള്‍ ജനങ്ങള്‍ക്കുള്ളത്. കശ്മീരിന്റെ രാഷ്ട്രീയചരിത്രത്തില്‍ ആദ്യമായാണിത്. ഈ അനുകൂല മനോഭാവം ബിജെപിക്ക് നേട്ടമാകും, അലി വിലയിരുത്തുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള ആറ് സീറ്റും ബിജെപിയും പിഡിപിയും പങ്കിട്ടെടുത്തിരുന്നു. ജമ്മു-ലഡാക്ക് മേഖലയിലെ മൂന്ന് സീറ്റ് ബിജെപി പിടിച്ചെടുത്തപ്പോള്‍ താഴ്വരയിലെ മൂന്ന് സീറ്റ് പിഡിപി നേടുകയായിരുന്നു. ജമ്മു-ലഡാക്ക് മേഖലയില്‍ വരുന്ന ആകെയുള്ള 41 നിയമസഭാ സീറ്റില്‍ 28 എണ്ണത്തിലും ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നിലയനുസരിച്ച് ബിജെപി ലീഡ് നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: