നാല്പ്പത്തിനാല് നദികളും നിരവധി കായലുകളും എണ്ണിയാലൊടുങ്ങാത്ത കുളങ്ങളും കിണറുകളും തോടുകളുമുള്ള കേരളം ഇന്ന് കുടിവെള്ളക്ഷാമം അനുഭവിക്കുകയാണ്. അതിന് പ്രധാന കാരണം ഇവിടുത്തെ കായലുകള്‍ കയ്യേറുകയും കിണറുകളും കുളങ്ങളും തോടുകളും നികത്തപ്പെടുകയും കാടുകള്‍ നശിപ്പിക്കപ്പെടുകയും കുന്നും മലകളും ഇടിച്ചുനിരത്തപ്പെടുകയും ചെയ്തതിനാലാണ്.
ഇന്ന് കേരളം ഭരിക്കുന്നത് കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് സര്‍ക്കാരല്ല, അവരെ നയിക്കുന്ന മദ്യമാഫിയയും ഭൂമാഫിയയും വനം മാഫിയയും മറ്റുമാണ്. ഇപ്പോള്‍ തിമിര്‍ത്താടുന്ന ബാര്‍ വിവാദം സ്ഥിരീകരിക്കുന്നതുതന്നെ മദ്യമാഫിയകള്‍ തെരഞ്ഞെടുപ്പ് ഫണ്ടും കോഴയും മന്ത്രിമാര്‍ക്ക് നല്‍കുന്നുവെന്നാണ്.
കോഴക്കേസ് ഒതുക്കാനുള്ള ശ്രമം കൊണ്ടുപിടിക്കുമ്പോഴും ബിജു രമേശ് എന്ന ബാര്‍ ഉടമ താന്‍ കോടികള്‍ കോഴ കൊടുത്തുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ഇപ്പോള്‍ സംസ്ഥാനത്തെ കായല്‍ 40 ശതമാനം നികത്തിയെന്ന് കണ്ടെത്തിയിരിക്കുന്നത് പാര്‍ലമെന്റിന്റെ പരിസ്ഥിതി സമിതിയാണ്. കായലുകളും കുടിവെള്ളം തരുന്ന നദികളും ഇന്ന് കേരളീയര്‍ക്ക് മാലിന്യം തള്ളാനുള്ള സ്ഥലങ്ങളാണ്. ഇത് മത്സ്യസമ്പത്തിന് ഭീഷണിയൊരുക്കുകയും മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതമയമാക്കുകയും മാത്രമല്ല ചെയ്യുന്നത്. കേരളത്തിന്റെ വലിയ വരുമാനസ്രോതസുകളിലൊന്നായ വിനോദസഞ്ചാര മേഖല തകര്‍ക്കപ്പെടുകയാണ്.
പരിസ്ഥിതി, വനം ശാസ്ത്രസാങ്കേതികം എന്നിവയ്ക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റിയുടെ ചെയര്മാന് ഡോ. അശ്വിനി കുമാര്‍ എംപി കഴിഞ്ഞ നാലുദിവസങ്ങളിലായി കൊച്ചിയിലും തിരുവനന്തപുരത്തും നടത്തിയ സന്ദര്‍ശനത്തിനു ശേഷമാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. കൊല്ലത്തെ അഷ്ടമുടി കായലും കയ്യേറ്റ വിധേയമാണ്. പരിസ്ഥിതി നിയമങ്ങള്‍ പുനരവലോകനം ചെയ്യാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഉന്നതതല സമിതിയെ നിയോഗിച്ചത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
പരിസ്ഥിതി പ്രശ്നങ്ങള്‍ ഗുരുതരമാകുന്ന പശ്ചാത്തലത്തില്‍, ്രപത്യേകിച്ച് ഇതില്‍ ദേശവ്യാപകമായ സംവാദങ്ങള്‍ നടക്കണമെന്ന പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശം ഏറ്റവും ഉചിതമാണ്. നിലവിലുള്ള പരിസ്ഥിതി നിയമങ്ങളില്‍ 1986ലെ പരിസ്ഥിതി നിയമമുള്‍പ്പെടെ ഏഴ് നിയമങ്ങള്‍ പുനഃപരിശോധിക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഇപ്പോള്‍ ഈ ഉന്നതാധികാരസമിതിയെ നിയോഗിച്ചിരിക്കുന്നത്.
പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസന വളര്‍ച്ചയും കേന്ദ്രീകരിച്ചുള്ള ദേശവ്യാപകമായ ചര്‍ച്ചയില്‍ വേഗത്തിലുള്ള സാമ്പത്തികവളര്‍ച്ച പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നുവെന്നാണ് നിഗമനം. അതിനാലാണ് മോദി സര്‍ക്കാര്‍ പരിസ്ഥിതി സംരക്ഷണത്തിനും മലിനീകരണ നിയന്ത്രണത്തിനും ശാസ്ത്രസാങ്കേതികവിദ്യയിലൂടെ നൂതനമാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന നിര്ദേശമുയര്ത്തുന്നത്.
കേരളത്തില്‍ കായല്‍നികത്തി ഫഌറ്റ് സമുച്ചയങ്ങള്‍ ഉയരുമ്പോള്‍ നദികളും കായലുകളും കയ്യേറി ഭൂമാഫിയ ഫഌറ്റ് സമുച്ചയങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഹരിതകേരളമെന്നത് സ്വപ്നമായിത്തീരുമോ എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഭയപ്പെടുന്നു. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അശ്വിനി കുമാര്‍ നിര്‍ദേശിക്കുന്നത് ലക്ഷദ്വീപില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി നടപ്പാക്കിയിട്ടുള്ള കടല്‍വെള്ള ശുദ്ധീകരണ പ്ലാന്റുകള്‍ മറ്റ് തീരപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നാണ്.
തമിഴ്നാട് ഈ മാതൃക നടപ്പാക്കിക്കഴിഞ്ഞു. കുടിവെള്ളം ലഭ്യമാക്കാന്‍ സ്വകാര്യ പങ്കാളിത്തം തേടണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. പക്ഷേ കേരളം മാറിമാറി ഭരിക്കുന്ന ഇടത്-വലത് സര്‍ക്കാരുകള്‍ പരിസ്ഥിതി സാക്ഷരത ഇല്ലാത്തവരാണെന്ന് ആറന്മുള വിമാനത്താവള പദ്ധതിതന്നെ തെളിയിക്കുന്നു. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍പ്പോലും ജലസ്രോതസുകള്‍ വറ്റിയപ്പോള്‍ സ്ത്രീകള്‍ മൈലുകള്‍ താണ്ടിയാണ് കുടിവെള്ളം സംഭരിക്കുന്നത്.
ചില സ്ഥലങ്ങളില്‍ കടല്‍വെള്ളം കുടിക്കാന്‍പോലും കുടുംബങ്ങള്‍ നിര്‍ബന്ധിതരാകുന്നു. വോട്ട് ചോദിക്കാന്‍ ചെല്ലുമ്പോള്‍ മാത്രം ജനങ്ങളെ കാണുന്ന മന്ത്രിമാര്‍ അവരുടെ പ്രശ്നങ്ങളെപ്പറ്റി അജ്ഞരാണ്. കേരളയാത്ര നടത്തിയ മുഖ്യമന്ത്രി അതിനിടയില്‍ സ്വീകരിച്ച പരാതികളില്‍ എത്രയെണ്ണം പരിഹൃതമായി? ഇപ്പോള്‍ കെപിസിസി പ്രസിഡന്റും കേരള യാത്ര നടത്തുകയാണ്. ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി?
പ്രതികരിക്കാൻ ഇവിടെ എഴുതുക: