നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രമന്ത്രിസഭാ വികസനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ക്കെല്ലാം അറുതിയായി. നാലു കാബിനറ്റ് മന്ത്രിമാരടക്കം 21 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് ആദ്യവികസനം പൂര്‍ത്തിയാക്കിയത്. ആദ്യം സത്യപ്രതിജ്ഞ ചെയ്ത ഒരാളെ പോലും ഒഴിവാക്കാതെയുള്ള പുതിയ അംഗങ്ങളുടെ മന്ത്രിസഭാ പ്രവേശനത്തോടെ പ്രഗത്ഭരുടെ വലിയ നിരതന്നെയാണ് ഭരണം നയിക്കാനും നിയന്ത്രിക്കാനും എത്തിയിട്ടുള്ളത്.
അഞ്ചുമാസം മുമ്പ് മന്ത്രിസഭാ രൂപീകരണം 45 അംഗങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു. നിരവധി മന്ത്രിമാര്‍ക്ക് പ്രധാനപ്പെട്ട രണ്ടും മൂന്നും വകുപ്പുകള്‍ നല്കിയപ്പോള് ചില കേന്ദ്രങ്ങള്‍ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ഇത്രയും വകുപ്പുകള്‍ കൈവശം വയ്ക്കുന്ന മന്ത്രിമാര്‍ക്ക് ഒന്നിനോടും നീതിപുലര്‍ത്താനാവില്ലെന്നും പ്രധാനമന്ത്രിയുടെ വിശ്വസ്തര്‍ക്ക് മാത്രം നല്ലവകുപ്പുകള്‍ നല്കി എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പ്രധാനമന്ത്രിക്ക് വിശ്വാസമുള്ളവരാണ് എല്ലാ മന്ത്രിമാരും എന്ന കാര്യത്തില്‍ സംശയമില്ല. പ്രധാനമന്ത്രിക്ക് വിശ്വാസമുള്ളവരാല്ലത്തവര്ക്ക് മന്ത്രിയായി തുടരാനാവില്ലെന്ന വസ്തുത പോലും വിസ്മരിച്ചുകൊണ്ടായിരുന്നു വിമര്‍ശനം. എല്ലാ വിമര്‍ശനങ്ങള്‍ക്കും അതേ രീതിയില്‍ മറുപടി നല്കുന്ന ശീലമില്ലാത്ത പ്രധാനമന്ത്രി മോദി സാവകാശം ചിന്തിച്ച് ആലോചിച്ചാണ് പുതിയ മന്ത്രിമാരെ കണ്ടെത്തി സത്യപ്രതിജ്ഞയ്ക്കൊരുക്കിയത്.
പാക്കിസ്ഥാനും ചൈനയും പ്രകോപനം സൃഷ്ടിച്ചപ്പോള്‍ പ്രതിരോധമന്ത്രി എവിടെ എന്നു ചോദിച്ചവരുണ്ട്. ധനമന്ത്രി തന്നെ പ്രതിരോധവും കൈകാര്യം ചെയ്താല്‍ ശരിയാവില്ലെന്ന് ശഠിച്ചവരുണ്ട്. ആ സമയത്ത് ചികിത്സ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ അസാന്നിദ്ധ്യം അനുഭവപ്പെട്ടിട്ടേയില്ല. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാനും ആവശ്യമായ കൂടിയാലോചന നടത്താനും തന്റെ ആരോഗ്യപ്രശ്നം പ്രതിരോധമന്ത്രിക്ക് തടസ്സമായിട്ടേയില്ല. മാത്രമല്ല പഴയതുപോലെ 25 മന്ത്രിമാര്‍ക്ക് 25 മന്ത്രിസഭ എന്ന സ്ഥിതിയല്ല ഇപ്പോഴുള്ളത്. എല്ലാം കൂട്ടായതീരുമാനങ്ങളും നടപടികളുമാണ്. അതുകൊണ്ടുതന്നെ കാര്യങ്ങളെല്ലാം നന്നായി മുന്നോട്ടുകൊണ്ടുപോകാനും സാധിക്കുന്നു. പുതിയ മന്ത്രിമാരുടെ വരവോടെ എല്ലാം കയ്യടക്കി വയ്ക്കുന്നു എന്ന പരിഭവത്തിനും വഴിയില്ലാതായി. കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത നാലുപേരും ഭരണപരിചയമുള്ളവരും പ്രതിബദ്ധത തെളിയിച്ചവരുമാണ്.
‘നല്ലകാലം വന്നു’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് ഒട്ടും തിളക്കം കുറഞ്ഞില്ലെന്നു മാത്രമല്ല നല്ല പുരോഗതിയാണ് പരക്കെ അനുഭവപ്പെടുന്നത്. വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തം വേണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഓരോ ചുവടുവയ്പും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കള്ളപ്പണം രാജ്യത്തിന് മുതല്കൂട്ടാക്കുമെന്ന പ്രഖ്യാപനം അതില്‍ പ്രധാനമാണ്. യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. വാക്കുപാലിക്കുമെന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാമെന്ന് ആവര്‍ത്തിച്ചുപറയുന്ന പ്രധാനമന്ത്രി തുടരുന്ന നടപടികള്‍ക്ക് അകമഴിഞ്ഞ പിന്തുണയാണ് ജനങ്ങളില്‍ നിന്നുണ്ടാകുന്നത്.
സ്വച്ഛ്ഭാരത്, ഗംഗാശുചീകരണം, ജന്‍ധന്‍, സമ്പൂര്‍ണ്ണ ഗ്രാമങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ പരിപാടികള്‍ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രഖ്യാപനങ്ങള്‍ ഒരുപാട് കേട്ട് മടുത്ത ജനങ്ങള്‍ തുടര്‍നടപടികള്‍ ചടുലമാക്കി ചെയ്യുന്നത് കണ്ട് അതിരറ്റ സന്തോഷമാണ് പ്രകടിപ്പിക്കുന്നത്. അതിന്റെ ഒന്നാന്തരം തെളിവായിരുന്നു ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകള്‍. ഹരിയാനയില്‍ ബിജെപി തൂത്തുവാരിയെന്നു തന്നെ പറയാം. നാലില്‍ നിന്നും 48ലേക്ക് വിജയിച്ച് സീറ്റുകളുടെ എണ്ണം കൂടി. മഹാരാഷ്ട്രയാകട്ടെ കുതിച്ചുചാട്ടം തന്നെ നടത്തി. രണ്ടിടത്തും ആദ്യമായി ബിജെപി അധികാരത്തിലുമെത്തി. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുകയായിരുന്നു. നൂറ്റമ്പത് ദിവസം തികയും മുമ്പ് തന്നെ വില പിടിച്ചുനിര്‍ത്തുക മാത്രമല്ല കുത്തനെ താഴുന്ന സ്ഥിതിയുമുണ്ടായി. എല്ലാ രംഗത്തും മികവുണ്ടാക്കാന്‍ പുതിയ മന്ത്രിമാരുടെ മികച്ച സേവനം കൂടി ലഭിക്കുന്നതോടെ എല്ലാവര്ക്കും ബോദ്ധ്യമാകും വരുന്നത് നല്ല നാളെ തന്നെയെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: