ആറന്മുള വിമാനത്താവളത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിലപാട് സ്വീകരിക്കുമെന്ന കുമ്മനം രാജശേഖരന്റെ പ്രസ്താവന ആറന്മുള വിമാനത്താവളത്തിനെതിരെ സമരം ചെയ്യുന്നവര്‍ മാത്രമല്ല, പരിസ്ഥിതി സ്നേഹികളും മലയാളികള്‍ പൊതുവേയും സ്വാഗതം ചെയ്യും.ഇപ്പോള്‍തന്നെ മൂന്നു വിമാനത്താവളങ്ങളുള്ള കേരളത്തില്‍ തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍നിന്നും 100 കി.മീ. പോലുമില്ലാത്ത ആറന്മുളയില് ഒരു വിമാനത്താവളം തീര്‍ത്തും അനാവശ്യമാണ്. ഇതിനെതിരെ ഗ്രീന്‍ ട്രിബ്യൂണല്‍ രംഗത്തുവന്നിട്ടുമുണ്ട്. കെജിഎസ് ഗ്രൂപ്പുണ്ട് ഈ പദ്ധതിയുടെ പുറകില്‍. സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്ര, റിലയന്‍സ് മുതലായവര്‍ക്കും 15 ശതമാനം ഓഹരിയാണത്രെ ഇതിലുള്ളത്. ഹരിയാനയില്‍ ഭൂമികുംഭകോണം നടത്തിയതിന് റോബര്‍ട്ട് വാദ്ര കുറ്റാന്വേഷണം നേരിടുകയുമാണ്.അഞ്ഞൂറ് ഏക്കറില്‍ 2000 കോടി രൂപ മുതല്‍മുടക്കി ബോയിംഗ് 747 ഇറങ്ങാനുള്ള സൗകര്യമുള്ള വിമാനത്താവളമാണ് ആറന്മുളയില് ആസൂത്രണം ചെയ്തിരുന്നത്. ബോയിംഗിന്റെ റണ്‍വേ തന്നെ 3100 കോടി നീളവും 45 അടി വീതിയും വേണം. 1000 യാത്രക്കാര്‍ക്ക് സ്പെഷ്യല്‍ എക്കണോമിക് സോണ്‍, മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ഷോപ്പിംഗ് മാള്‍ മുതലായവ ആസൂത്രണം ചെയ്തത് ആറന്മുളയുടെ പൈതൃകവും വിനോദസഞ്ചാര പ്രാധാന്യവും പരിസ്ഥിതി പ്രാധാന്യവും വിനോദസഞ്ചാര പ്രാധാന്യവും കണക്കിലെടുക്കാതെയാണ്. നെല്‍പ്പാടങ്ങളും കുന്നുകളും നിറഞ്ഞ സ്ഥലത്തെ കോഴിത്തോട് കനാല്‍ പമ്പാനദിയുടെ പോഷകനദിയാണ്. കോഴിത്തോടിന് കുറുകെയാണ് പാലം നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. കുന്നുകള്‍ ഇടിച്ച് മണ്ണ് എടുത്താണ് വയലുകളും ജലാശയങ്ങളും നികത്താന്‍ പദ്ധതിയിട്ടത്.
ആറന്മുള ഒരു ക്ഷേത്രനഗരമാണ്. ധാരാളം തീര്‍ത്ഥാടകരെ-പ്രത്യേകിച്ച് ശബരിമല സീസണില്‍ ആകര്‍ഷിക്കുന്ന അമ്പലമാണിത്. ഇതിന്റെ കൊടിമരത്തിനുപോലും വിമാനത്താവള പദ്ധതി ഭീഷണിയായിരുന്നു. ഇത് കേരള കണ്‍സര്‍വേഷന്‍ ഓഫ് പാഡി ആന്റ് വെറ്റ്ലാന്റ് ആക്ട്, ലാന്റ് റിഫോംസ് ആക്ട്, പരിസ്ഥിതി സംരക്ഷണ നിയമം, ലാന്റ് അക്യുസിഷന്‍ ആക്ട് മുതലായ നിയമങ്ങള്‍ക്കെതിരാണ്.പരിസ്ഥിതി സംരക്ഷകരായ സുഗതകുമാരി, ആറന്മുള പൈതൃക ഗ്രാമ കര്‍മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന് മുതലായവര്‍ ഇതിനെതിരെ സമരത്തിലാണ്. ഇടതുസര്‍ക്കാര്‍ അനുമതി നല്കിയ വിമാനത്താവള പദ്ധതിയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 10 ശതമാനം ഷെയര്‍ എടുത്തിരുന്നു.ക്ഷേത്രനഗരി, പമ്പയുടെ തീരത്തുള്ള സ്ഥലം, തീര്‍ത്ഥാടന കേന്ദ്രം, പൈതൃകമായ ആറന്മുള കണ്ണാടി മുതലായവ ആറന്മുളയിലാണ്. പുണ്യനദിയായ പമ്പയുടെ പോഷകനദികളും ആറന്മുളയിലുണ്ട്. 500-700 ഏക്കറോളം മണ്ണിട്ട് നികത്തിയാല്‍, കുന്നുകളടിച്ച് തോടുകള്‍ നികത്തിയാല്‍ ആറന്മുള നിവാസികള്‍ക്ക് കടുത്ത കുടിവെള്ളക്ഷാമം നേരിടേണ്ടിവരും.ആറന്മുള വള്ളംകളി, ആറന്മുള വള്ളസദ്യ മുതലായവ ക്ഷേത്രാചാരങ്ങള്‍ എന്നതിനുപരി അനേകായിരം വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് ഖജനാവിന്റെ വരുമാനവും വര്‍ധിപ്പിക്കുന്നു. മൂവായിരം കര്‍ഷകരെ അവരുടെ സ്ഥലങ്ങളില്‍നിന്നും വീടുകളില്‍നിന്നും ഒഴിപ്പിക്കുമ്പോള്‍ അവര്‍ എവിടെ പോകും? മറ്റൊരു ചെങ്ങറ രൂപപ്പെടേണ്ടിവരില്ലേ? വളരെയധികം പരിസ്ഥിതി നാശവും ക്ഷണിച്ചുവരുത്തും.
വിമാനത്താവള പദ്ധതിക്കെതിരായ കോടതിവിധിയെ ചോദ്യംചെയ്ത് വിമാനത്താവള കമ്പനി സുപ്രീംകോടതിയെ സമീപിച്ചാല്‍ പദ്ധതിയെ എതിര്‍ത്തുകൊണ്ടുള്ള നിലപാട് സ്വീകരിക്കണമെന്ന് വിവിധ മന്ത്രാലയങ്ങള്‍ തീരുമാനിച്ചത് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ്. നരേന്ദ്രമോദി ശബരിമല സന്ദര്‍ശനത്തിനെത്തുമ്പോള്‍ ആറന്മുളയും കാണുമല്ലോ.പക്ഷേ സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രി മോദി ശബരിമലയില്‍ എത്താനിരിക്കെ അടിസ്ഥാന സൗകര്യങ്ങള്‍പോലും സജ്ജമാക്കിയിട്ടില്ല. ഈ സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ വിവിധ കടലാസു പദ്ധതികളുടെ പേരില്‍ ആയിരം കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. പമ്പാ ആക്ഷന്‍ പ്ലാനിനായി കേന്ദ്രസര്‍ക്കാര്‍ നല്കിയ പണത്തില്‍നിന്നും ചില്ലിക്കാശുപോലും ചെലവാക്കാത്ത സര്‍ക്കാരാണ് ആയിരംകോടിയുടെ സഹായം ആവശ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം നിര്‍വഹിച്ച മാലിന്യസംസ്കരണ പ്ലാന്റ് പോലും പൂര്‍ത്തിയാക്കാത്ത സര്‍ക്കാരാണിത്. ഹൈന്ദവ ആരാധനാലയങ്ങളോട് കാണിക്കുന്ന ഈ സര്‍ക്കാരിന്റെ അവഗണന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: