കഴിഞ്ഞദിവസം മറൈന്‍ഡ്രൈവില്‍ നടന്ന ചുംബനസമരം, അതിനെ ന്യായീകരിച്ചുകൊണ്ടും തന്റെ പാര്‍ട്ടിയിലെ വിദ്യാര്‍ത്ഥി വിഭാഗത്തെ ഉപദേശിച്ചുകൊണ്ടും വി.ടി.ബല്‍റാം എംഎല്‍എ ഫേയ്സ്ബുക്കില്‍ കൊടുത്ത തുറന്നകത്ത് ഒരു ദിനപത്രത്തിലൂടെ വായിക്കുകയുണ്ടായി. ഭാരതത്തിന്റേയും കേരളത്തിന്റേയും സംസ്ക്കാരങ്ങള്‍ക്ക് വിപരീതമായി സംസാരിച്ചാല്‍ ഒരു പ്രത്യേക വിഭാഗം ജനങ്ങളുടെ പിന്തുണ കിട്ടും എന്ന വ്യാമോഹം നിമിത്തം പല കാര്യങ്ങളിലും നമ്മുടെ പൈതൃകത്തിനെതിരായി സംസാരിക്കുക എന്നത് ബല്‍റാമിന്റെ പതിവായിരിക്കുന്നു.
കേരളത്തിലെ ബഹുഭൂരിപക്ഷം ജനവിഭാഗങ്ങളും മൂക്കത്ത് വിരല്‍വെച്ച സംഭവമാണ് ചുംബനസമരം. ഈ സമരത്തെ ന്യായീകരിക്കുന്നതിന് ഇദ്ദേഹം നിരത്തിയിരിക്കുന്ന വാദമുഖങ്ങള്‍ മഹാത്മജിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപ്പുസത്യാഗ്രഹവും ശ്രീനാരായണ ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠയുമാണ്. പഴയ ഒരു കെഎസ്യു പ്രവര്‍ത്തകനായ ഈയുള്ളവന് എംഎല്‍എയുടെ താരതമ്യംകണ്ട് നാണമാവുന്നു.
സ്ത്രീക്കും പുരുഷനും ഇഷ്ടമാണെങ്കില്‍ എവിടെവെച്ചും ചുംബിക്കാന്‍ അവകാശമുണ്ട് എന്ന അദ്ദേഹത്തിന്റെ വാചകങ്ങള്‍ പിന്തുടര്ന്നാല് യുവതലമുറ എവിടെയെത്തും? നമ്മുടെ നാടിന്റെ പൈതൃകം കാത്ത് സൂക്ഷിക്കും എന്ന് വാഗ്ദാനം ചെയ്തുകൊണ്ട് എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട ബല്‍റാം ഭാവിയില്‍ എങ്ങാനും ടൂറിസം മന്ത്രിയായാല്‍ കേരളത്തിന്റെ അവസ്ഥ എന്തായിതീരും?
സദാചാര പോലീസ് ചമയുന്നവര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ ഇവിടെ നിയമ വ്യവസ്ഥകള്‍ ഉണ്ട്. അല്ലെങ്കില്‍ എത്രയോ നല്ല രീതിയിലുള്ള സമരങ്ങള്‍ നടത്തുവാന്‍ സാധിക്കും. യുവതലമുറയെ പാശ്ചാത്യവത്ക്കരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളുടെ ഭാഗമായി നടത്തുന്ന ഇത്തരം രീതികളെ എതിര് ത്തില്ലെങ്കിലും അനുകൂലിക്കാതിരിക്കാനുള്ള മര്യാദയെങ്കിലും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനാധിപത്യവ്യവസ്ഥിതിയിലൂടെ വരുന്ന ജനപ്രതിനിധികള്‍ക്ക് ഉണ്ടെന്നുള്ള കാര്യം ഇനിയെങ്കിലും മറക്കരുതേ.
ബാബു, കുഴൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: