കൊച്ചി: ബാര്‍ കോഴകേസില്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയ ബിജു രമേശിനെ പിന്തുണയ്ക്കാന്‍ ബാറുടമകളുടെ യോഗം തീരുമാനിച്ചു. ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ വിജിലന്‍സിന് കൈമാറാനും യോഗം തീരുമാനിച്ചു.
കൊച്ചിയില്‍ ചേര്‍ന്ന കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്. കോഴപ്പണം കൈപ്പറ്റിയ കൂടുതല്‍ പേരുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. പൊതുസമൂഹത്തിന് മുന്നില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് ബാറുടമകളുടെ സംസ്ഥാന പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തും. നാളെ ബിജു രമേശ് വിജിലന്‍സിന് മുന്നില്‍ ഹാജരാകുമെന്നും പ്രസിഡന്റ് അറിയിച്ചു. കോഴ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുമെന്ന് ബാറുടമകളുടെ യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. മുഴുവന്‍ ബാറുടമകളുടെയും പിന്തുണ നേടാന്‍ ജനറല്‍ ബോഡി വിളിക്കാനും യോഗം തീരുമാനിച്ചു.
പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കുന്നതിനായി ധനമന്ത്രി കെ.എം.മാണി അഞ്ച് കോടി രൂപ കോഴ ആവശ്യപ്പെട്ടതായാണ് ബിജു രമേശ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കേരള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ബിജു രമേശ് പറഞ്ഞു. ഭീഷണിക്കും സ്വാധീനത്തിനും വഴങ്ങില്ലെന്നും, ഇത് തുടര്‍ന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നും ബിജു നേരത്തെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: