അനുഭവജ്ഞനായ ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ നിരവധി പ്രധാനമന്ത്രിമാരെയും ഭരണകൂടങ്ങളെയും അടുത്തറിയാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതില്‍നിന്ന് നരേന്ദ്ര മോദി സര്‍ക്കാരിനെ വ്യത്യസ്തമാക്കുന്ന ഘടകമെന്താണ്?
നരേന്ദ്രമോദിയെ ഏറ്റവും വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ ദര്‍ശനങ്ങളാണ്. അത്തരം വീക്ഷണങ്ങളും സ്വപ്നങ്ങളും പ്രായോഗികമാക്കുന്നതിലുള്ള കഴിവാണ്. വികസനത്തെ സംബന്ധിച്ച് സമഗ്രവും മാനവികവുമായ വീക്ഷണമാണ് അദ്ദേഹത്തിന്റേത്.
മനുഷ്യകേന്ദ്രിതമായ വികസനമെന്ന ഗാന്ധിയന്‍ കാഴ്ചപ്പാടാണിത്. ഏറ്റവും താഴേക്കിടയിലെ മനുഷ്യന്റെ ക്ഷേമത്തെയാണ് അത് ലക്ഷ്യമിടുന്നത്. കഴിഞ്ഞ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചെറുതെങ്കിലും കണ്ണുതുറപ്പിക്കുന്ന ഒരു ഉദാഹരണം മോദി പറഞ്ഞു. റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ നിലത്തിരിക്കേണ്ടിവരുന്ന യാത്രക്കാരെക്കുറിച്ച്. അവര്‍ക്കിരിക്കാന്‍ ബഞ്ചുകളുണ്ടാക്കിക്കൊടുക്കുമ്പോഴാണ് ഭരണം നടപ്പിലാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്വപ്ന ജീവിയല്ല അദ്ദേഹം. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അടങ്ങാത്ത ഇച്ഛാശക്തിയും അദ്ദേഹത്തിനുണ്ട്.
ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണം നടത്താതെ പട്ടേലിന്റെ ജന്മദിനം ആഘോഷിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നുവന്നല്ലോ?
ഉന്നതരെന്ന് നാം കരുതുന്ന രാഷ്ട്രീയ നേതാക്കളുടെ വിഡ്ഢിത്തത്തെയാണ് ഈ വിമര്‍ശനം വെളിപ്പെടുത്തുന്നത്. രാഷ്ട്രീയ നേതാക്കള്‍ ഇത്തരം വിഡ്ഢിത്തങ്ങളില്‍ അഭിരമിക്കരുത്. ഒരാളെ ഓര്‍മ്മിക്കുന്നതിന് മറ്റൊരാളെ വിസ്മരിക്കുന്നുവെന്നര്ത്ഥമില്ല. ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിലേയും രാഷ്ട്രീയത്തിലെയും ഇതിഹാസമാണ് പട്ടേല്‍. പട്ടേലിനെ വിസ്മരിച്ച കോണ്‍ഗ്രസിന് ഈ വിമര്‍ശനം ഉയര്‍ത്താന്‍ അവകാശമില്ല. വിവിധ വ്യക്തിത്വങ്ങളെ സമാദരിക്കാന്‍ കോണ്‍ഗ്രസിനാവില്ല.
ബിജെപി സര്‍ക്കാരിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ അവരുടെ അവകാശങ്ങള്‍ അടിയറവെച്ച് അടിമകളെപ്പോലെ കഴിയേണ്ടിവരുമെന്ന വ്യാപക പ്രചാരണമുണ്ടായിരുന്നല്ലോ.. എന്തുപറയുന്നു?
വളരെ തെറ്റായ പ്രചാരണമാണിത്. വസ്തുതകള്‍ ഇവയെ ശരിവെക്കുന്നില്ല. ഭാരത ചരിത്രവുമായി ബന്ധപ്പെട്ട എട്ട് പുസ്തകങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ഭാരതത്തിന്റെ ചരിത്രത്തിലൊരിക്കലും ന്യൂനപക്ഷങ്ങള്‍ മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ല. അതിനിനി സാധ്യതയുമില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ വികസനം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വികസനമല്ല. ഒരു കൈയില്‍ ഖുര്‍ആനും മറുകൈയില്‍ കമ്പ്യൂട്ടറും ഉണ്ടാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു. എല്ലാവര്ക്കും തൊഴില്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് അതില്‍ നിന്ന് മുസ്ലിംകളെ ഒഴിച്ചുനിര്ത്തുന്നുവെന്നല്ല.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പാട്നാ ഗാന്ധിമൈതാനത്ത് ബോംബ് സ്ഫോടനമുണ്ടായി. നരേന്ദ്രമോദിയായിരുന്നു ലക്ഷ്യം. എന്നാല്‍ ലക്ഷ്യം പാളി. അത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ എങ്ങനെ ഒരാള്‍ പെരുമാറുന്നുവെന്നതാണ് വിലയിരുത്തേണ്ടത്. പ്രതിസന്ധിഘട്ടങ്ങളിലാണ് ഒരാളുടെ യഥാര്‍ത്ഥ സ്വരൂപം പുറത്തുവരിക. നരേന്ദ്രമോദി തുടര്‍ന്നു നടത്തിയ പ്രസംഗത്തില്‍ ഹിന്ദു സമൂഹവും മുസ്ലിംകളും ഒന്നിച്ച് പോകേണ്ടതിനെക്കുറിച്ചാണ് ഊന്നല്‍ നല്‍കിയത്. മുസ്ലിങ്ങള്‍ ദാരിദ്ര്യത്തോടും ഹിന്ദുക്കളോടുമാണ് പൊരുതുന്നത്. ഹിന്ദുക്കളാകട്ടെ മുസ്ലിംകളോടും ദാരിദ്ര്യത്തോടും- എന്നാല്‍ ഇരുകൂട്ടരും ഒന്നിച്ചുനിന്ന് ദാരിദ്ര്യത്തോട് പൊരുതണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരസ്പരം പോരടിക്കുന്ന സാഹചര്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു.
മതേതരമെന്ന് വിവക്ഷിക്കപ്പെടുന്ന ഇടങ്ങളില്‍ നിന്ന് തീര്‍ത്തും മതേതര വിരുദ്ധമെന്ന് വിമര്‍ശിക്കപ്പെടുന്ന രാഷ്ട്രീയത്തിലേക്ക് എത്താന്‍ കാരണം?
ബിജെപി മതേതര വിരുദ്ധമാണെന്ന പ്രചാരണമാണ് തെറ്റ്. ഇവിടെ വിശുദ്ധഗ്രന്ഥം ഭരണഘടനയാണ്. വിശുദ്ധ കേന്ദ്രം പാര്‍ലമെന്റും. ഗാന്ധിജിയുടെയും സ്വാമി വിവേകാനന്ദന്റെയും ആദര്‍ശങ്ങള്‍ മുറുകെപ്പിടിക്കുന്നവര്‍ക്ക് വര്‍ഗീയമാകാന്‍ കഴിയില്ല. ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ചു നില്ക്കുന്ന ബിജെപിയെ വര്ഗീയമെന്ന്് മുദ്രകുത്തുകയാണ്.
നരേന്ദ്രമോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് സഹായം ചെയ്യുകയാണെന്ന ഇടതു വിമര്‍ശനത്തെക്കുറിച്ച്?
സിപിഎമ്മിന്റെ ഇത്തരം വിമര്‍ശനങ്ങള്‍ ഇന്ന്് ആരും മുഖവിലക്കെടുക്കുന്നില്ല. കോര്‍പ്പറേറ്റ് സൗഹൃദ സര്‍ക്കാരല്ല മറിച്ച് തൊഴില്‍ സൗഹൃദ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. വിമര്‍ശനം ഉര്‍ത്തുന്ന സിപിഎം ഭൂതകാലത്തില്‍ രമിക്കുന്ന പാര്‍ട്ടിയാണ്. നരേന്ദ്രമോദിയും ബിജെപിയുമാകട്ടെ വര്‍ത്തമാനത്തിനും ഭാവിക്കും ഊന്നല്‍ നല്കുന്നു. സിപിഎം അതിന്റെ സര്‍വനാശത്തിന്റെ വക്കിലാണ്. ഇനിയൊരുണര്വ് ആ പ്രസ്ഥാനത്തിനുണ്ടാവില്ല. ബംഗാളില്‍ ഏത് സര്‍ക്കാര്‍ മാറിവന്നാലും അത് ഇനി സിപിഎം സര്‍ക്കാരാവില്ല. ബംഗാളിയെന്ന നിലയില്‍ എനിക്ക് ആ സംസ്ഥാനത്തിന്റെ മാറ്റത്തെക്കുറിച്ച് നന്നായറിയാം. അഭിപ്രായ സ്വാതന്ത്ര്യവും വിമര്‍ശിക്കാനുള്ള അവകാശവും ഹനിക്കപ്പെടുന്ന രാഷ്ട്രീയ ഹിംസയെ ജനം നിരാകരിച്ചിരിക്കുകയാണ്.
ഭരണകൂടവും മാധ്യമങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്?
രണ്ടിനും നിര്‍വഹിക്കാനുള്ളത് വ്യത്യസ്ത ദൗത്യങ്ങളാണ്. മാധ്യമങ്ങള്‍ പൂര്‍ണ്ണമായും സ്വതന്ത്രമായിരിക്കണം. ഒരു തരത്തിലുള്ള നിയന്ത്രണവും അവിടെ അടിച്ചേല്‍പ്പിക്കരുത്. ഭരണഘടനയുടെ അന്തഃസത്ത തന്നെ അതാണ്. നവമാധ്യമങ്ങള്‍ വളര്‍ച്ചപ്രാപിക്കുന്ന ഈ സാഹചര്യത്തില്‍ മാധ്യങ്ങള്‍ക്ക് ഏറെ ഉത്തരവാദിത്തങ്ങളും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: