കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ എസ്എഫ്ഐയുടെ ഏകാധിപത്യ ഫാസിസ്റ്റ് നിലപാടിനെതിരെ ശക്തമായി രംഗത്തുവന്നത് ശ്രദ്ധേയമാണ്. ഇവര്‍ മറ്റേതെങ്കിലും സംഘടനകളിലോ രാഷ്ട്രീയപ്രവര്‍ത്തനത്തിലോ അംഗത്വമുള്ളവരോ താല്പര്യമുള്ളവരോ അല്ലായെന്നതുകൊണ്ടുതന്നെ ഈ വിഷയം കേരളസമൂഹം ഏറെ ചര്‍ച്ചചെയ്യേണ്ടതാണ്.
എന്നും ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന യൂണിവേഴ്സിറ്റി കോളേജ് സിപിഎം ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കും ബിരുദം കരസ്ഥമാക്കാന്‍ പറ്റുന്ന സ്ഥലമായി മാറിയിരിക്കുകയാണ്. എസ്എഫ്ഐ തീരുമാനിക്കും അത് കോളേജ് നടപ്പിലാക്കും. പ്രതികരിച്ചാല്‍ അവനെ വിസ്തരിക്കാനും ശിക്ഷനടപ്പിലാക്കാനും പാര്‍ട്ടിയും അതിന്റെ കോളേജ് യൂണിറ്റും തയ്യാറാകും.
തിരുവനന്തപുരത്ത് പോലീസിനെതിരെ ബോംബേറും കല്ലേറും നടത്തുന്നത് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ വിദ്യാര്‍ത്ഥികളാണെന്നത് രഹസ്യമല്ല. കരുണാകരന് സര്‍ക്കാരിന്റെ കാലത്ത് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐക്കാരുടെ ശല്യവും ഫാസിസവും കൂടിയപ്പോഴാണ് കോളേജിന്റെ ഒരു ഭാഗം കാര്യവട്ടത്തേക്ക് മാറ്റാന്‍ തീരുമാനമെടുത്തത്.
സര്‍ക്കാര്‍ നിലപാടിനെ അനുകൂലിച്ച് അന്ന് റേഡിയോയില്‍ പ്രതികരണം നടത്തിയെന്നതിന്റെ പേരിലാണ് യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസറായിരുന്ന കൃഷ്ണന് നമ്പൂതിരിയുടെ സൈക്കിളില്‍ ബിജെപി പട്ടിയെന്നു എഴുതിവച്ചത്. ആ എസ്എഫ്ഐക്കാരുടെ ധാര്‍ഷ്ട്യത്തിന് ഇന്നും മാറ്റം വന്നിട്ടില്ലായെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ കുട്ടികളുടെ വെളിപ്പെടുത്തലുകള്‍. അക്രമരാഷ്ട്രീയത്തിലൂടെ ഓരോ ക്യാമ്പസിനേയും പിടിച്ചടക്കി ഫാസിസം നടത്താന്‍ എസ്എഫ്ഐ അന്നും ഇന്നും ശ്രമിക്കുന്നു.
തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റിയെങ്കില് കൊല്ലം ജില്ലയില്‍ എസ്എന്‍ കോളേജും എറണാകുളത്ത് മഹാരാജാസുമാണ്. എസ്എഫ്ഐയുടെ ഈ നിലപാടിനെ ചോദ്യംചെയ്യേണ്ട അധ്യാപകര്‍ തന്നെയാണ് സ്ഥാനക്കയറ്റത്തിനുവേണ്ടിയും സ്ഥലംമാറ്റത്തിനുവേണ്ടിയും ഇവരെ വളര്‍ത്തിയെടുക്കുന്നത്. നാഴികയ്ക്ക് നാല്പതുവട്ടം സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നു പുലമ്പുന്ന എസ്എഫ്ഐക്കാരോടും യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും ചോദിക്കുവാനുള്ളതും ഇതേ ചോദ്യംതന്നെയാണ്. മറ്റു വിദ്യാര്‍ത്ഥികളുടെ അഭിപ്രായത്തെ കൈക്കരുത്തുകൊണ്ട് ചോദ്യംചെയ്യുന്നതാണോ സ്വാതന്ത്ര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: