പിന്‍ഗാമിയെ പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കാതെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് സ്വാഗതമരുളിയ ദല്‍ഹി ഇമാം സെയ്ദ് അഹമ്മദ് ബുഖാരിയുടെ നടപടി വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. നവംബര്‍ ഇരുപത്തിരണ്ടിന് പത്തൊമ്പതുകാരനായ മകന് ശാബന് ബുഖാരിയെ ഷാഹി ഇമാമായി വാഴിക്കുന്ന ചടങ്ങില്‍ ഉസ്ബെക്കിസ്ഥാന്, ഈജിപ്ത്, സൗദി അറേബ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ആയിരത്തോളം മുസ്ലിം മതപണ്ഡിതന്മാര്ക്കൊപ്പമാണ് പാക് പ്രധാനമന്ത്രിയെയും ക്ഷണിച്ചിട്ടുള്ളത്. നരേന്ദ്രമോദിയെ ക്ഷണിക്കാത്ത ചടങ്ങിലേക്ക് പക്ഷെ ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്നാഥ് സിംഗ്, കേന്ദ്രമന്ത്രി ഹര്‍ഷ വര്ധന്, ബിജെപി നേതാക്കളായ ഷാനവാസ് ഹുസൈന്, വിജയ് ഗോയല്‍ എന്നിവര്‍ക്ക് ക്ഷണമുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്, മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് എന്നിവര്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ഭാരതത്തിന്റെ പ്രധാമന്ത്രിപദത്തെ കരുതിക്കൂട്ടി അവഹേളിക്കലാണ് അഹമ്മദ് ബുഖാരിയുടെ ലക്ഷ്യമെന്നതിന് വേറെ തെളിവ് വേണ്ടല്ലോ. മോദിയോട് വ്യക്തിപരമായ എതിര്‍പ്പില്ലെന്ന് ഇമാം വ്യക്തമാക്കുന്നുമുണ്ട്. 2002 ലെ ഗുജറാത്ത് കലാപത്തിന്റെ കാര്യത്തില്‍ മോദിയോട് ഭാരതത്തിലെ മുസ്ലിങ്ങള്‍ പൊറുത്തിട്ടില്ലെന്നും അതുകൊണ്ടാണ് മോദിയെ ക്ഷണിക്കാത്തതെന്നും വ്യക്തിപരമായ ബന്ധമുള്ളതിനാലാണ് നവാസ് ഷെരീഫിനെ ക്ഷണിക്കുന്നതെന്നും ഇമാം അഹമ്മദ് ബുഖാരി ന്യായീകരിക്കുന്നു.
പ്രത്യക്ഷത്തില്‍ തന്നെ ഭരണഘടനയെയും നിയമവാഴ്ചയെയും വെല്ലുവിളിക്കുന്നതും രാജ്യദ്രോഹപരവുമാണ് അഹമ്മദ് ബുഖാരിയുടെ നിലപാടെന്ന് വ്യക്തം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഭാരതം. ഭരണഘടന അനുശാസിക്കുന്നവിധം രാജ്യത്തെ ജനങ്ങള്‍ ചരിത്രപരമായ ഭൂരിപക്ഷത്തോടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തയാളാണ് മോദി. ലളിതമായ ഈ സത്യം അംഗീകരിക്കാതെ പ്രധാനമന്ത്രി എന്ന പദവിയെ അവഹേളിക്കാന്‍ തന്നെയാണ് അഹമ്മദ് ബുഖാരി ഇറങ്ങിത്തിരിച്ചിട്ടുള്ളത്. 2002 ലെ കലാപത്തിന്റെ കാര്യത്തില്‍ രാജ്യത്തെ നിയമമനുസരിച്ച് ഒരു കേസിലും മോദി പ്രതിയായിരുന്നില്ല. ഒരു അന്വേഷണ ഏജന്‍സിയും മോദിക്കെതിരെ തെളിവ് കണ്ടെത്തിയിട്ടില്ല. പരമോന്നത നീതിപീഠമായ സുപ്രീംകോടതി തന്നെ ഇക്കാര്യത്തില്‍ മോദി കുറ്റക്കാരനല്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. ഒരു പതിറ്റാണ്ടുകാലത്തിലേറെ രാജ്യത്തിനകത്തും പുറത്തും നീണ്ടുനിന്ന ഹീനമായ പ്രചാരവേലയെ അതിജീവിച്ച് അഗ്നിശുദ്ധിയോടെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലെത്തിയത്. അതിനെ ചോദ്യംചെയ്യുന്ന വിധത്തില്‍ പെരുമാറാന്‍ ഒരു ഇമാമിനും അവകാശമില്ല. ദല്‍ഹി ജുമാമസ്ജിദിന്റെ ഇത്തിരിപ്പോന്ന ചുറ്റുവട്ടത്തില്ക്കിടന്ന് തുച്ഛമായ രാഷട്രീയം കളിക്കുന്ന ഈ ഇമാമിന് ഭാരതത്തിലെ മുസ്ലിങ്ങളുടെ പേരില്‍ സംസാരിക്കാന്‍ ആരും അധികാരം നല്‍കിയിട്ടുമില്ല. ഇമാം സങ്കല്‍പ്പം മുസ്ലിംമതവിശ്വാസത്തിനു തന്നെ എതിരാണെന്ന് കരുതുന്നവരുണ്ട്.
പാക്കിസ്ഥാനോടുള്ള പ്രേമമാണ് മോദിയെ ക്ഷണിക്കാത്ത ചടങ്ങിലേക്ക് നവാസ് ഷെരീഫിനെ ക്ഷണിക്കാന്‍ അഹമ്മദ് ബുഖാരിയെ പ്രേരിപ്പിച്ചതെന്നു വ്യക്തം. എല്ലാ അതിരുകളും ലംഘിക്കുന്ന ഒരു നടപടിയാണിത്. എന്താണ് ഈ ഇമാം കരുതുന്നത്. മതത്തിന്റെ പേരില്‍ എന്ത് ധിക്കാരവും കാണിക്കാമെന്നാണോ? ഭാരതസര്‍ക്കാരിന്റെ അഭിപ്രായം മാനിക്കാതെ കശ്മീര്വിഘടനവാദികളെ ചര്‍ച്ചയ്ക്കുവിളിച്ച പാക് നയതന്ത്രപ്രതിനിധിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ആ രാജ്യവുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കരാര്‍ലംഘിച്ച് പാക് സൈന്യം അതിര്‍ത്തിയില്‍ നിരന്തരം നടത്തുന്ന വെടിവെപ്പില്‍ നിരവധി നിരപരാധികള്‍ക്ക് അടുത്തിടെ ജീവന് നഷ്ടമാവുകയുണ്ടായി. ഏറ്റവുമൊടുവില്‍ കശ്മീര്‍ പ്രശ്നം ഐക്യരാഷ്ട്രസഭയിലെത്തിച്ച് ഭാരതത്തെ അപകീര്‍ത്തിപ്പെടുത്താനും പാക്കിസ്ഥാന് ശ്രമിച്ചു. ഇതൊന്നും അറിയാത്തയാളാണ് ഇമാം ബുഖാരിയെന്ന് കരുതാനാവില്ലല്ലോ. ഇത്തരമൊരു രാജ്യത്തിന്റെ ഭരണാധികാരിയെ മതപരമായ ചടങ്ങിലേക്ക് ക്ഷണിച്ച ഈ മതമേധാവിയുടെ ഭാരതത്തോടുള്ള കൂറ് സംശയിക്കപ്പെടേണ്ടതു തന്നെയാണ്. ഇമാമിന്റെ നടപടിയെ ചോദ്യം ചെയ്യില്ലെന്ന് അഭിപ്രായപ്പെട്ട കോണ്‍ഗ്രസിന്റെ തനിനിറം വ്യക്തമായിരിക്കുന്നു. മതത്തിന്റെ പേരില്‍ രാജ്യദ്രോഹമാണ് ചെയ്യുന്നതെന്ന് ഒരു ടിവി ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ അങ്ങനെ കരുതുന്നില്ലെന്നാണ് ഇമാം അഹമ്മദ് ബുഖാരിയുടെ സഹോദരന് അഭിപ്രായപ്പെട്ടത്! അഞ്ചാംപത്തികള്‍ക്ക് എന്ത് രാജ്യസ്നേഹം? ഈ ധിക്കാരം രാജ്യസ്നേഹികള്‍ വകവെച്ചുതരുമെന്ന് ഇമാമെന്നല്ല, ഒരു മതനേതാവും കരുതേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: