തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മയുടെ ദീപ്തസ്മരണകള്‍ നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍ സിനിമാ സംഗീത ലോകത്തെ മൂന്നു പ്രതിഭകളെ ആദരിച്ച് വയലാര്‍ രാമവര്‍മ്മ ട്രസ്റ്റിന്റെ നീലനിശീഥിനി അരങ്ങേറി. കാട്ടുമല്ലിക എന്ന ചിത്രത്തിലൂടെ പതിനൊന്നു ഗാനരചന നടത്തി അരങ്ങേറ്റം കുറിച്ച ശ്രീകുമാരന്‍തമ്പിക്കും, കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗം കൈപ്പിടിയിലൊതുക്കിയ എം.കെ.അര്‍ജ്ജുനനും സ്വപ്നം എന്ന സിനിമയിലെ സൗരയൂഥത്തില്‍ വിടര്‍ന്നോരു എന്ന ഗാനത്തിലൂടെ മലയാളത്തില്‍ തന്റെ സ്ഥാനമുറപ്പിച്ച വാണിജയറാമിനും വയലാര്‍ സംഗീത പുരസ്കാരം മുഖ്യമന്ത്രി കൈമാറി.
വയലാറിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്ക്കുന്ന ഈ വേദിയില്‍ പ്രസംഗത്തിന് പ്രസക്തിയില്ലെന്ന് പറഞ്ഞ് സംഗീത സായാഹ്നത്തില്‍ പ്രതിഭകളെ ആദരിച്ചു. 25,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ധന്യമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ സിനിമാ സംഗീത ലോകത്തെ പ്രമുഖര്‍ എത്തിയിരുന്നു. പഴയകാല ഗായകരായ ലളിത തമ്പി, സീറോബാബു, ലതാരാജു, ചിറയിന്‍കീഴ് മനോഹരന്, അയിരൂര്‍ സദാശിവന്, ശ്രീകാന്ത്, തോപ്പില്‍ ആന്റോ, പി.സുശീലാദേവി, എം.എസ്.നസിം തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചു.
സംഗീത സംവിധായകന് എം. ജയചന്ദ്രന്, അര്ജ്ജുനന് മാസ്റ്ററെയും ശ്രീകുമാരന്‍ തമ്പിയെ ഗാനരചയിതാവ് പൂവച്ചല്‍ ഖാദറും, വാണിജയറാമിനെ നടി മേനകയും ഗുരുപൂജ നടത്തി. വയലാര്‍, ശ്രീകുമാരന്‍ തമ്പി, എം.കെ.അര്ജ്ജുനന് എന്നിവരുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ ഗാനസന്ധ്യയും തുടര്‍ന്നു നടന്നു. ദൂരദര്‍ശനും വയലാര്‍ രാമവര്‍മ്മ ട്രസ്റ്റും സംയുക്തമായാണ് നീലനിശീഥിനി അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: