അന്തരിച്ച കവി കടമ്മനിട്ട രാമകൃഷ്ണന്റെ ഒരു കവിതയുണ്ട്. അതിങ്ങനെയാണ്. മഴ പെയ്യ്ണ് മദ്ദളം കൊട്ട്ണ് പിന്നത്തെ പോഴത്തം ചൊല്ലാന്‍ മേല. നാടന്‍ മലയാളത്തിലുള്ള ഈ ചൊല്ല് ഭൂരിഭാഗം മലയാളികള്‍ക്കുമറിയാം. അതിന്റെയൊരു പാഠഭേദമാണ് ഈ കുറിപ്പിന് കൊടുത്തിട്ടുള്ള ശീര്‍ഷകം. കോണ്‍ഗ്രസിന്റെ ചാനലായ ”ജയ് ഹിന്ദ്” ഒഴികെ മറ്റെല്ലാ വാര്‍ത്താ ചാനലുകളിലും ചര്‍ച്ചകളും വിശകലനങ്ങളും ചൂടുപിടിച്ച വാഗ്വാദങ്ങളുംകൊണ്ട് അരങ്ങ് തകര്‍ക്കുകയാണ്.
ചാനല്‍ ചര്‍ച്ചകളിലൂടെ ഉപജീവനം കഴിക്കുന്ന കോണ്‍ഗ്രസിലെ സ്ഥിരം ചാനല്‍ ചര്‍ച്ചാ തൊഴിലാളികള്‍ ഭാരതമൊട്ടുക്കും ജനങ്ങള്‍ കോണ്‍ഗ്രസിനെ വെറുത്തുകഴിഞ്ഞു എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ സ്ഥിരം പല്ലവിയായ ആര്‍എസ്എസ്, ഹിന്ദു വര്‍ഗീയത, ഇവന്റ് മാനേജ്മെന്റ്, റെലയന്‍സ്, കോര്‍പ്പറേറ്റ് മുതലായ വാക്കുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വാചകകസര്‍ത്ത് നടത്തുകയാണ്.
വര്‍ഗീയം, ഫാസിസം എന്നീ രണ്ട് വാക്കുകളല്ലാതെ വേറെ എന്തെങ്കിലും ഇവര്‍ക്ക് ബിജെപിയെക്കുറിച്ചും ആര്‍എസ്എസിനെക്കുറിച്ചും പറയുവാനുണ്ടോ? രാജ്യസ്നേഹത്തെയാണോ ഇവര്‍ ഫാസിസം എന്ന് വിളിക്കുന്നത്? മോദി രാജ്യസ്നേഹികളുടെ രക്ഷകനും രാജ്യദ്രോഹികളുടെ അന്തകനുമാണ്. ഗുജറാത്ത്, വംശഹത്യ എന്നീ പദപ്രയോഗങ്ങള്‍ നടത്തുന്നവര്‍ 1984 ലെ ഇന്ദിരാഗാന്ധി വധത്തിനുശേഷം നടമാടിയ സംഹാരതാണ്ഡവത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടുന്നില്ല. എണ്ണായിരത്തോളം വരുന്ന സിഖ് സമുദായാംഗങ്ങളെ അരിഞ്ഞുതള്ളിയത് വംശഹത്യയല്ലേ? ഗുജറാത്ത് കലാപത്തെയോര്ത്ത് വിലപിക്കുന്നവര്‍ ഗോധ്ര സംഭവത്തെക്കുറിച്ച് ഓര്‍ക്കുന്നില്ല.
ആര്‍എസ്എസ് എന്ന സംഘടന ഒരു മഹാത്ഭുതമാണ്. ലോകത്തില്‍ വച്ച് ഏറ്റവും വലിയ സാംസ്കാരിക സന്നദ്ധ സംഘടനയാണത്. ഇന്ന് ഏതെല്ലാം മേഖലകളിലാണ് ആര്‍എസ്എസ് സേവനം നടത്തുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതുവരെ എത്തിനോക്കാത്ത വനവാസി/ആദിവാസി വിഭാഗങ്ങളുടെ ഇടയില്‍ പോലും കടന്നുചെന്ന് അവരുടെ ഉന്നമനത്തിന് വേണ്ടി ആര്‍എസ്എസ് നടത്തിയിട്ടുള്ള മഹത്തരമായ സേവനങ്ങള്‍ അനവധിയാണ്.
മോദിയെന്ന അതികായനെ നേരിടാന്‍ അമ്മയുടെ സാരിത്തുമ്പും പിടിച്ചുനടക്കുന്ന മന്ദബുദ്ധിച്ചെക്കനെകൊണ്ട് സാധിക്കില്ലെന്ന് ഇക്കഴിഞ്ഞ മഹാരാഷ്ട്ര-ഹരിയാന തെരഞ്ഞെടുപ്പുകള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം തെളിയിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ അമ്മയും മകനും മാളത്തിലൊളിച്ചു. എഐസിസി ആസ്ഥാനത്ത് ശ്മശാന മൂകത. മാധ്യമപ്പട വന്നെങ്കിലും അവിടെ ഒരു യൂത്ത് കോണ്‍ഗ്രസുകാരനെയും മൂത്ത കോണ്‍ഗ്രസുകാരനേയും കാണാന്‍ കഴിഞ്ഞില്ല. അവര്‍ക്ക് അവിടെ കാണുവാന്‍ കഴിഞ്ഞത് ഇരുന്നൂറ്റിയമ്പതോളം കോണ്‍ഗ്രസ് അനുയായികള്‍ ”പ്രിയങ്ക ലാവൊ കോണ്‍ഗ്രസ് കൊ ബച്ചാവോ” (പ്രിയങ്കയെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ) എന്നെഴുതിയ പ്ലക്കാര്‍ഡ് പിടിച്ച് മുദ്രാവാക്യം വിളിക്കുന്നതാണ്. ബര്‍ണാഡ് ഷായുടെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് എന്ന് പറഞ്ഞാല്‍ “A collecton of Foals commanded by idiots.”
പ്രിയങ്കയെ നേതൃത്വത്തിലേക്ക് കൊണ്ടുവന്ന് കോണ്‍ഗ്രസിനെ രക്ഷിക്കുക എന്ന ആശയത്തോട് സോണിയ മാഡത്തിന് അത്ര യോജിപ്പില്ല. അവര്‍ പറയുന്നത് അവള് എന്നാ ചെയ്യാനാ എന്നാണ്. കോണ്‍ഗ്രസിനെ രക്ഷിക്കാനായിക്കൊണ്ട് അവള് ആകെ ചെയ്തത് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അമേഠിയിലും റായ്ബറേലിയിലും വന്ന് റോഡ് ഷോയ്ക്ക് ജീപ്പില്‍ കയറിനിന്ന് കൈവീശിയത് മാത്രമാണ്. പിന്നെ കൂടെക്കൂടെ ചിരിച്ചുകൊണ്ടിരിക്കുകയും ചെയ്തു. പിന്നെ ആകെയുള്ളൊരു ഗുണം അവര്‍ക്ക് അവക്കടെ അമ്മാമയുടെ മൂക്കും നടപ്പും ചിരിയുമാണ്. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ അതുതന്നെ ധാരാളം മതിയെന്നാണ് പ്രിയങ്കാ ഫാന്‍സ് അസോസിയേഷന്റെ അഭിപ്രായം. ശരിയായിരിക്കാം.
പ്രിയങ്ക മോള് രക്ഷപ്പെടുത്താന്‍ നോക്കിയിട്ടും കോണ്‍ഗ്രസ് രക്ഷപ്പെട്ടില്ലെങ്കിലോ? അവക്കടെ കൊച്ചുങ്ങളെ വിളിക്കാനും കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനും പറ്റുമോ? അവറ്റയുടെ കുടുംബപ്പേര് വേറെയല്ലിയോ. ആ പേരും പറഞ്ഞു കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ പറ്റുമോ? അതങ്ങ് ചുമ്മാ കേറി മാറ്റി വല്ല ഗാന്ധീന്നും കുന്തീന്നുമൊക്കെയാക്കി മാറ്റാനൊക്കുമോ? മാമോദീസാ വെള്ളം തലയില്‍ വീണ സത്യ ക്രിസ്ത്യാനികളാ അവര്‍. അവരുടെ അപ്പച്ചന് സമ്മതിച്ചാല്‍ തന്നെ അവരെ മാര്ഗ്ഗദോഷികളാക്കാന് പള്ളിക്കാര് സമ്മതിക്കുമോ? കാര്യം നിസ്സാരമായി തോന്നാമെങ്കിലും പ്രശ്നം ഗുരുതരമാണ്. ഇത്രയൊക്കെയായിട്ടും ഈ കോണ്‍ഗ്രസ് പഠിക്കുന്ന ലക്ഷണം കാണുന്നില്ല.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലുണ്ടായ ഒരു ദുഃസൂചന മുസ്ലിം മതമൗലികവാദികളായ ആള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന് (എംഐഎം) രണ്ടു സീറ്റ് നേടിയെന്നുള്ളതാണ്. മറ്റൊന്ന് അവര്‍ മത്സരിച്ച ഇരുപത് സീറ്റുകളില്‍ പത്തെണ്ണത്തില്‍ അവര്‍ രണ്ടാം സ്ഥാനത്താണ്. ഇത് ഹൈദരാബാദില്‍ മാത്രം ഒരുങ്ങി നിന്ന ഒരു പ്രസ്ഥാനമാണ്. ഇപ്പോള്‍ അതിന്റെ നീരാളി കൈകള്‍ മഹാരാഷ്ട്രയിലേക്കും നീട്ടിയിരിക്കുന്നു. ഭാവിയില്‍ മഹാരാഷ്ട്രയില്‍ ഇതൊരു മലപ്പുറം പാര്‍ട്ടിയായി മാറാനും സാധ്യതയുണ്ട്. അങ്ങനെയാകുമ്പോള്‍ സ്വാഭാവികമായും ഈ പാര്‍ട്ടി കോണ്‍ഗ്രസിന്റെ സഖ്യ കക്ഷിയാവും. എംഐഎം ന്റെ പ്രസിഡന്റും 1984 മുതല്‍ പാര്‍ലമെന്റ് അംഗവുമായ അസാദുദ്ദീന്‍ ഒവൈസി മറ്റൊരു അബ്ദു നാസര്‍ മദനിയാണ്. അയാളുടെ സഹോദരന് അക്ബറുദ്ദീനിന്റെ തീപ്പൊരി പ്രാസംഗികനും. മതേതരന്മാരെന്ന് പറയപ്പെടുന്നവരുടെ നേരെയുള്ള രൂക്ഷമായ വിമര്‍ശനവും മൂലം കോണ്‍ഗ്രസിലും എന്സിപിയിലുമുണ്ടായിരുന്ന മുസ്ലിങ്ങളെ ഈ പാര്‍ട്ടികള്‍ വിട്ട് എംഐഎമ്മില്‍ എത്തിക്കുവാന്‍ കഴിഞ്ഞു. നമ്മുടെ മലപ്പുറം പാര്‍ട്ടിക്കാര്‍ക്ക് ആഹ്ലാദപ്രകടനം നടത്താനുള്ള വകയായി. അതിവേഗം കുഞ്ഞൂഞ്ഞിന് അനുമോദന സന്ദേശം അയയ്ക്കുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: