ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ കൃത്യമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അന്ത്യശാസനം. ഓഫീസുകളില്‍ പുതുതായി സ്ഥാപിച്ച ബയോമെട്രിക് സംവിധാനം ഉടന്‍ ഉപയോഗപ്പെടുത്തിതുടങ്ങണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ വൈകിയെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കടിഞ്ഞാണിടാന്‍ നടപ്പാക്കിയ പദ്ധതിയാണ് ബയോമെട്രിക് ഹാജര്‍ സംവിധാനം. സപ്തംബറില്‍ പദ്ധതി ആരംഭിച്ചിട്ടും പകുതിയോളം വരുന്ന ഉദ്യോഗസ്ഥര്‍ മാത്രമേ സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുള്ളു.
സ്വകാര്യ മേഖലകള്‍ ഇക്കാര്യത്തില്‍ മുന്നിലായിട്ടും സര്‍ക്കാര്‍ ഓഫീസുകള്‍ ഇത് പാലിക്കാത്തത് ഖേദകരമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥര്‍ ജോലി സ്ഥലത്ത് കൃത്യസമയത്ത് എത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് ഈ സംവിധാനം. ഉദ്യോഗസ്ഥരുടെ ഹാജര്‍ നിലവാരം അറ്റെന്റന്‍സ്.ഗവ.ഇന്‍.വെബ്സൈറ്റ് എന്ന വിലാസത്തില്‍ ലഭിക്കുകയും ചെയ്യും. പ്രധാനമന്ത്രി നല്കിയ ആശയങ്ങളിലൂടെയാണ് പദ്ധതി ആരംഭിച്ചതെന്ന് കോര്‍ഡിനേറ്റര്‍ ഷെഫാലി സുശീല്‍ ദാഷ് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുവേണ്ടി ആധാര്‍ കാര്ഡിലധിഷ്ഠിതമായാണ് ബയോമെട്രിക് ഹാജര്‍ സംവിധാനം ആരംഭിച്ചത്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തുന്നതിന് വിരലടയാളം ഉപയോഗിച്ചുള്ള ബയോമെട്രിക് സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. ഈ സംവിധാനം പരിഷ്കരിച്ചാണ് ആധാര്‍ കാര്‍ഡ് നമ്പര്‍ ബന്ധപ്പെടുത്തിയുള്ള ബയോമെട്രിക് ഹാജര്‍ സംവിധാനം കൊണ്ടു വന്നത്. ആദ്യഘട്ടത്തില്‍ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കുവേണ്ടിയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്.
ആധാര്‍ കാര്‍ഡ് നമ്പറിന്റെ അവസാന നാല് അക്കങ്ങളും വിരലടയാളവും രേഖപ്പെടുത്തിക്കൊണ്ടുള്ള സംവിധാനമാണ് ഹാജരിനായി ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ആധാര്‍ കാര്‍ഡ് ഇല്ലാത്ത ജീവനക്കാര്‍ക്ക് കാര്‍ഡ് എടുക്കാനുള്ള സൗകര്യം മന്ത്രാലയങ്ങളില്‍ തന്നെ ഒരുക്കുന്നതിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ 148 ഓഫീസുകളില്‍ ജോലി ചെയ്യുന്ന 50,000ത്തിലധികം ഉദ്യോഗസ്ഥരാണ് ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ബയോമെട്രിക് സംവിധാനം വിനിയോഗിക്കുന്നത്. ഉന്നത റാങ്കിലുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കുപോലും സംവിധാനം ഉപയോഗപ്പെടുത്താതെ ഒഴിഞ്ഞുമാറാനാവില്ല. പദ്ധതിയെക്കുറിച്ച് ഇതുവരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും സുശീല്‍ ദാഷ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: