പ്രസംഗപാടവത്തില്‍ അദ്വിതീയനായിരുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ പ്രശംസ പിടിച്ചുപറ്റിയരാഷ്ട്രീയ പ്രസംഗികനായിരുന്നു സി.എം. കൃഷ്ണനുണ്ണി. കൃഷ്ണനുണ്ണിയുടെ മലയാള പ്രസംഗത്തില്‍ മതിമറന്ന് വാജ്പേയി തന്റെ കഴുത്തില്‍ ചാര്ത്തിയപൊന്നാട കൃഷ്ണനുണ്ണിയെ അണിയിച്ചുകൊണ്ട് തന്റെ സന്തോഷവും ആവേശവും പ്രകടിപ്പിച്ചു. സംഭവം നടന്നത് കണ്ണൂരിലെ ഭാരതവത്ക്കരണ റാലിയില്‍ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തിയായിരുന്നു. 1984 ഒക്ടോബര്‍ 26 നായിരുന്നു യുവമോര്‍ച്ച സംഘടിപ്പിച്ച ഭാരത്വത്ക്കരണ റാലി കണ്ണൂരില്‍ നടന്നത്
സൂക്ഷ്മ വിശകലനത്തിലൂടെ ആശയവ്യക്തത വരുത്താന്കഴിവുറ്റ എഴുത്തുകാരനും പ്രാസംഗികനുമായിരുന്നു കൃഷ്ണനുണ്ണി. നിലപാടുകളിലെ സത്യസന്ധതയും മൗലികതയുമാണ് കൃഷ്ണനുണ്ണിയെ വ്യത്യസ്തനാക്കിയത്. കാലത്തിനൊപ്പിച്ച് നിലപാടുകള്‍ മാറ്റാനുള്ള മനസ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. രാഷ്ട്രീയരംഗത്ത് ഉയര്‍ന്ന പടവുകള്‍ കയറാന്‍ തക്ക നേതൃശേഷിയും ആശയദാര്‍ഢ്യവും ഉണ്ടായിരുന്ന അദ്ദേഹം തന്റെകര്‍മ്മ മണ്ഡലം എഴുത്തിലേക്കും വായനയിലേക്കും മാറ്റുകയായിരുന്നു.
മാധവ്ജിയുടെ ശിഷ്യരില്‍ പ്രമുഖനായിരുന്ന കൃഷ്ണനുണ്ണി ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രത്തിന്റെ ട്രസ്റ്റിമാരില്‍ ഒരാളായിരുന്നു. കൃഷ്ണനുണ്ണിയുടെ നേതൃത്വത്തില്‍ ആരംഭിച്ച വാഗ്ഭവ പബ്ലിക്കേഷനിലൂടെ പുറത്തുവന്ന പുസ്തകങ്ങള്‍ കേരളത്തെ മാറ്റിചിന്തിപ്പിക്കുന്നതായിരുന്നു. പ്രഭാഷകന്റെ വിമര്‍ശനസാഹിത്യം എന്ന പേരില്‍ പുറത്തിറക്കിയ ഗ്രന്ഥം സുകുമാര്‍ അഴീക്കോടിന്റെ സാഹിത്യ രാഷ്ട്രീയ ചിന്തകള്‍ക്കെതിരെയുള്ള കടുത്ത വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. ടി.എസ് സുബ്രഹ്മണ്യം തിരുമുമ്പിന്റെ ഭാഗവത പരിഭാഷ, ഒ.എന്‍.വി. കുറുപ്പിന്റെ ഉജ്ജയിനി കാവ്യത്തിന്റെ വിമര്‍ശനം തുടങ്ങിയ കൃതികളും വാഗ്ഭവയുടെതായിരുന്നു.
രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്ന ആധുനിക രാഷ്ട്രീയ വിചാരത്തിനെതിരായിരുന്നു കൃഷ്ണനുണ്ണി. ആദര്‍ശത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത അദ്ദേഹത്തിന്റെ നിലപാടുകള്‍ പലപ്പോഴും എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയെങ്കിലും ശരിയുടെ പക്ഷത്ത് നില്‍ക്കാനായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്. ഒത്തുതീര്‍പ്പുകളോട് മുഖം തിരിഞ്ഞ് നടന്ന അദ്ദേഹം യുക്തിസഹമായ തന്റെ വിശകലന വൈദഗ്ധ്യം കൊണ്ട് എതിരാളികളില്‍പ്പോലും ആദരവുണര്‍ത്തി. ആശയപരമായ ഔന്നത്യങ്ങളില്‍ വിഹരിക്കുമ്പോഴും ചുറ്റിലുമുള്ളവര്‍ക്ക് അനുഭവപ്പെട്ടത് ഒരു പച്ച മനുഷ്യന്റെ സാമീപ്യമായിരുന്നു. അതാണ് സി.എം. കൃഷ്ണനുണ്ണിയെന്ന ഉയര്‍ന്ന മനുഷ്യനെ സാധാരണക്കാരനാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: