സാധ്യതകളുടെ കലയാണ് രാഷ്ട്രീയമെന്ന് പറയാറുണ്ട്. സമര്‍ത്ഥമായി ഉപയോഗപ്പെടുത്താന്‍ എല്ലാവര്ക്കും പറ്റണമെന്നില്ല. രാഷ്ട്രീയത്തെ സ്വന്തം സ്ഥാനങ്ങള്‍ക്കും താല്പര്യങ്ങള്ക്കും വേണ്ടി ഉപയോഗപ്പെടുത്താന്‍ ആലോചിച്ചിട്ടില്ലാത്ത വ്യക്തിയുമായിരുന്നു സി.എം. കൃഷ്ണനുണ്ണി.
ചിരിയും ചിന്തയുമാണദ്ദേഹത്തിന്റെ കൈമുതല്‍. ഇവ രണ്ടിനും വ്യാപ്തികൂട്ടാനും ഊട്ടിയുറപ്പിക്കാനും പരന്ന വായനയെയാണ് അദ്ദേഹം ആശ്രയിച്ചത്. ചിന്തയും ബുദ്ധിയും ആത്മീയതയും രാഷ്ട്രീയവും പലപ്പോഴും മോരും മുതിരയും പോലെയാണ്. കൃഷ്ണനുണ്ണിക്കും സംഭവിച്ചത് അതുതന്നെ.
രാഷ്ട്രീയത്തില്‍ വഴിതെറ്റി വന്നതാണ് കൃഷ്ണനുണ്ണി. എന്നിട്ടും സഹപ്രവര്‍ത്തകരുടെ ആദരവും സൗഹൃദവും പിടിച്ചുപറ്റിയതുപോലെ തന്നെ നേതൃത്വത്തിന്റെ വിശ്വാസവും നേടിയെടുത്തു. രാഷ്ട്രീയം തനിക്കുപറ്റിയ പണിയല്ലെന്ന് ബോധ്യപ്പെടുകയും രണ്ട് പതിറ്റാണ്ടു മുമ്പ് സ്വന്തം പാത തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകി. പിന്നീട് എഴുത്തിനും വായനയ്ക്കുമൊപ്പം ഇന്ത്യന്‍ റെയ്ക്കി അസോസിയേഷന്റെ എല്ലാമെല്ലാമായി. എന്നാലും പഴയ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായുള്ള ബന്ധം നിലനിര്‍ത്താനും സമയാസമയം ആശംസകളും അഭിനന്ദനങ്ങളും അറിയിക്കാനും ശ്രമിക്കുകയും ചെയ്തുപോന്നു.
യുവമോര്‍ച്ചയിലൂടെ ബിജെപി രാഷ്ട്രീയത്തിലെത്തും മുമ്പ് കെ.ജി. മാരാര്‍ജി ഉള്‍പ്പെടെയുള്ള നേതാക്കളുമായി ആശയപരമായ തര്‍ക്കത്തില്‍ മുഴുകുന്നതിന് എത്രയോ തവണ സാക്ഷിയാകാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. തര്‍ക്കങ്ങളിലൂടെ ആശയപരമായ വ്യക്തത നേടുകയായിരുന്നു കൃഷ്ണനുണ്ണിയെന്ന് പിന്നീട് വ്യക്തമായി. യുവമോര്‍ച്ചയുടെ കോഴിക്കോട് ജില്ലാ ചുമതല മുതല്‍ സംസ്ഥാന പ്രസിഡന്റ് പദവി വരെയെത്തി. പിന്നീടാണ് ബിജെപി സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്.
രാവിലെയും സന്ധ്യയ്ക്കും കൃത്യമായി ധ്യാനവും താന്ത്രികസാധനയും ചെയ്യുന്ന ഒരു യുവനേതാവിനെ സങ്കല്പിക്കാന് പോലും കഴിയാത്ത കാലത്ത് കൃഷ്ണനുണ്ണി എവിടെ ചെന്നാലും പതിവു തെറ്റിക്കാറുണ്ടായിരുന്നില്ല. ആദ്ധ്യാത്മിക സാധനയുടെ അവസാനവാക്കായി വളര്‍ന്ന മുതിര്‍ന്ന സംഘപ്രചാരകനായ പി. മാധവ്ജിയുടെ വിശ്വസ്ത അനുയായിയും ശിഷ്യനുമായിരുന്നു കൃഷ്ണനുണ്ണി. ഹിന്ദുത്വ ആശയങ്ങളില്‍ അടിയുറച്ചു നില്‍ക്കുകയും അതിനായി അക്ഷീണം പ്രയത്നിക്കുന്ന കാലത്തുതന്നെയാണ് മറ്റൊരു മതവിശ്വാസിയെ സഹധര്‍മ്മിണിയായി സ്വീകരിക്കാന്‍ കൃഷ്ണനുണ്ണി തയ്യാറായത്. എന്നിട്ടും അവരുടെ ജീവിതത്തില്‍ എടുത്തുപറയത്തക്ക ഒരപശ്രുതിയും സംഭവിച്ചിരുന്നില്ല. ആ സഹോദരിയും അസമയത്തായിരുന്നു ഇഹലോകവാസം വെടിഞ്ഞത്.
പദയാത്രകള്‍, സമരങ്ങള്‍, സമ്മേളനങ്ങള്‍, ആശയപരമായ തര്‍ക്കങ്ങളും ചര്‍ച്ചകളും കൊണ്ട് കൃഷ്ണനുണ്ണിയുടെ നേതൃത്വത്തില്‍ യുവമോര്‍ച്ച സമ്പന്നമായിരുന്നു. സ്വകാര്യ കമ്പനിയില്‍ ഗുമസ്തപണിയും മാതൃഭൂമിയില്‍ പരിഭാഷ ജോലിയും കൊണ്ട് കിട്ടുന്ന കാശ് ചെലവഴിച്ചാണ് പരിപാടികള്‍ക്കായി ഓടി നടന്നുകൊണ്ടിരുന്നത്. കൃഷ്ണനുണ്ണിയുടെ ബൗദ്ധിക നിലവാരം അളക്കുന്നതായിരുന്നു ആശയഗംഭീരമായ പ്രസംഗങ്ങളും പ്രബന്ധങ്ങളുമെല്ലാം. 1984 ഒക്ടോബര്‍ 24ന് കണ്ണൂരില്സംഘടിപ്പിച്ച ഭാരതവല്‍ക്കരണ റാലി കൃഷ്ണനുണ്ണിയുടെ മാത്രം ബുദ്ധിയിലുദിച്ച ആശയമാണ്. അതിന്റെ മുന്നൊരുക്കമെന്ന നിലയില്‍ ഭാരതവല്‍ക്കരണം, മോചനത്തിന്റെ മന്ത്രവും സാധനാ തന്ത്രവും എന്ന കൈപ്പുസ്തകവും തയ്യാറാക്കി. ഭാരതത്തിന്റെ മാനവും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്ന വാക്കുകളും വരികളും നിറഞ്ഞതായിരുന്നു ആ പുസ്തകം. പി. പരമേശ്വര്‍ജിയുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ ആവാഹിച്ചൊരുക്കിയ ആ പുസ്തകത്തിന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്.
ഭാരതവല്‍ക്കരണ റാലി ഉദ്ഘാടനം ചെയ്യാനെത്തിയത് അടല്‍ബിഹാരി വാജ്പേയിയായിരുന്നു. കേരള ശരീരത്തിലെ മലിനരക്തം നീക്കുകയെന്ന പ്രതീകാത്മക പദയാത്ര കൃഷ്ണനുണ്ണി നയിച്ചത് തിരുവനന്തപുരത്തു നിന്നും മഞ്ചേശ്വരത്തേക്കാണ്. രാഷ്ട്രീയ – യുവ നേതാക്കള്‍ വടക്കു നിന്ന് തെക്കോട്ട് നയിക്കുന്ന യാത്രകള്‍ക്ക് പകരം തെക്കു നിന്ന് വടക്കോട്ടാണ് കൃഷ്ണനുണ്ണി നടന്നത്. കേരള ഡയാലിസിസ് എന്നതിന് പേരും ഇട്ടത് പ്രസിഡന്റുതന്നെ.
കൃഷ്ണനുണ്ണിയോടൊപ്പം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചപ്പോഴും അതിനുശേഷം പ്രസിഡന്റായപ്പോഴും എന്റെ വഴികാട്ടിയും മാര്‍ഗ്ഗദര്‍ശിയും കൃഷ്ണനുണ്ണിയായി എന്ന് അഭിമാനപൂര്‍വ്വം അവകാശപ്പെടാം. ആദ്യകാലത്ത് ഭാര്യയുമായി നേരിയ അകല്‍ച്ച അവസാനിച്ചത് കുഞ്ഞിക്കണ്ണന്റെ വിവാഹത്തിന് ഒരുമിച്ച് വരാന്‍ കഴിഞ്ഞപ്പോഴാണെന്ന് പലപ്പോഴും പറയുമായിരുന്നു. അടുത്തറിഞ്ഞവര്‍ക്കെല്ലാം നല്ല സുഹൃത്തും വഴികാട്ടിയുമായിരുന്നു കൃഷ്ണനുണ്ണി. അദ്ദേഹത്തിന്റെ സ്മരണ ആത്മവിശ്വാസം വളര്‍ത്തുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: