ഇന്ന് ഒക്ടോബര്‍ 21. കൃത്യം 63 വര്‍ഷം മുമ്പാണ് ഭാരതീയ ജനതാപാര്‍ട്ടിയുടെ പൂര്‍വ്വരൂപമായ ഭാരതീയ ജനസംഘം രൂപീകരിച്ചത്. ആ കാലഘട്ടത്തിലെ രാഷ്ട്രീയ പശ്ചാത്തലം ഓര്‍ക്കുന്ന സാഹചര്യത്തില്‍ ജനസംഘ രൂപീകരണത്തിന് ഇടയാക്കിയ അവസരം മനസ്സിലാക്കാന്‍ സാധിക്കും.
സ്വാതന്ത്ര്യലബ്ധി കഴിഞ്ഞ് ഏതാനുംവര്‍ഷങ്ങള്‍ കഴിഞ്ഞ വേള. രാജ്യം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് കാരണം വിദേശാധിപത്യമെന്ന ധാരണയായിരുന്നു പൊതുവെ ഉണ്ടായിരുന്നത്.
സ്വാതന്ത്ര്യലബ്ധിയോടുകൂടി എല്ലാം പരിഹരിക്കപ്പെടുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല കോണ്‍ഗ്രസ് ഭരണം ആരംഭിച്ചതോടു കൂടി ഭരണാധിപന്മാരുടെ അഴിമതിയും സ്വജനപക്ഷപാതവും പെരുകി. മാത്രമല്ല അവയ്ക്ക് സത്വരപരിഹാരം കണ്ടെത്താനുള്ള പരിപാടിയും ജനങ്ങള്‍ക്ക് മുമ്പില്‍ ദൃശ്യമായിരുന്നില്ല. നെഹ്റുവിനെ സംബന്ധിച്ചുള്ള പ്രതിച്ഛായയ്ക്കും മങ്ങലേറ്റുവരികയായിരുന്നു.
നെഹ്റു, മഹാത്മാഗാന്ധി എന്നിവരില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന ജനങ്ങള്‍ക്ക് മുമ്പില്‍ ഗാന്ധിജിയുടെ അഭാവവും നെഹ്റുവിനെ അല്പമെങ്കിലും സ്വാധീനിക്കാന്‍ കഴിയുമായിരുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ നിയന്ത്രണവും ഇല്ലാതായത് നെഹ്റുവിനെ ഏകാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്നതിലേക്ക് നയിച്ചു. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത സാഹചര്യം ഉടലെടുത്തു. പാര്‍ലമെന്റില്‍ പത്തിലേറെ സംസ്ഥാനങ്ങളില്‍ നിന്നും പ്രാതിനിധ്യമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു അന്നത്തെ പ്രധാന പ്രതിപക്ഷ കക്ഷി. രാജ്യത്തെ പ്രശ്നങ്ങള്‍ക്ക് താഴെക്കിടയിലുള്ള കോണ്‍ഗ്രസ് നേതാക്കന്മാര്ക്കുനേരെ വിമര്‍ശനം ഉന്നയിച്ചിരുന്നുവെങ്കിലും നെഹ്റുവിനോട് ആരാധനാഭാവമായിരുന്നു പ്രധാന പ്രതിപക്ഷകക്ഷിയുടെ നേതാവായിരുന്ന എ.കെ.ഗോപാലനടക്കമുള്ള നേതാക്കന്മാര്ക്ക്.
ഫലത്തില്‍ നെഹ്റുവിയന്‍ നയങ്ങള്‍ക്ക് ബദലായി, ദേശീയതയില്‍ ഊന്നിനിന്നു പ്രവര്‍ത്തിക്കുന്ന ഒരു പ്രതിപക്ഷ കക്ഷിയുടെ അഭാവം പ്രകടമായിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ സ്വയംസേവക സംഘം ഒരു രാഷ്ട്രീയ കക്ഷിയായി രംഗത്തു വരണമെന്ന നിര്‍ദ്ദേശം പൊതുവെ ഉയര്‍ന്നുവന്നത്. പക്ഷെ അന്ന് സര്‍സംഘചാലകായിരുന്ന പൂജനീയ ഗുരുജിയും മറ്റു സംഘനേതാക്കളും അതിന് തയ്യാറല്ലായിരുന്നു.
നെഹ്റുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ശ്യാമപ്രസാദ് മുഖര്‍ജി കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് സ്വതന്ത്രനായി നിന്നിരുന്ന കാലഘട്ടം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പൊതുവെ യുവജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരുന്ന കാലവുമായിരുന്നു അത്. സോവിയറ്റ് റഷ്യയും ചൈനയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായി മാറിയ സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ അവരില്‍ വലിയ മതിപ്പും പ്രതീക്ഷയുമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നെഹ്റു കഴിഞ്ഞാല്‍ നമ്പൂതിരിപ്പാട് എന്ന മുദ്രാവാക്യവും ചെങ്കോട്ടയിലും ചെങ്കൊടി പാറും എന്ന പ്രചാരണവും ശക്തിപ്രാപിച്ചത്.
കേവലഭൗതികത ആധാരമാക്കിയുള്ള, ഈശ്വരനെ നിഷേധിക്കുന്ന, ആത്മീയതയെ അപഹസിക്കുന്ന ഗാന്ധിജിയെ പൂര്‍ണ്ണമായും തിരസ്ക്കരിക്കുന്ന ഒരു പ്രസ്ഥാനത്തിനും ഭാരതത്തില്‍ ദീര്‍ഘകാലം പിടിച്ചുനില്‍ക്കാനോ ഭാരതത്തിന്റെ ഭാവിക്ക് അടിത്തറ പാകുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കാനോ സാധ്യമല്ലെന്ന് ചിന്തകന്മാര് ചൂണ്ടിക്കാട്ടിയിരുന്നു. ഭാരതീയ സംസ്കാരത്തിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട്, എല്ലാവര്ക്കും തുല്യനീതി ഉറപ്പുവരുത്തുന്ന, രാജ്യത്തിന്റെ വിഭവങ്ങള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഒരു ദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആവശ്യകത കണ്ടറിഞ്ഞത് അത് പൂര്‍ത്തീകരിക്കാന്‍ ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയെപ്പോലുള്ള തലയെടുപ്പുള്ള ദേശീയവാദി സന്നദ്ധനാവുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് സഹായം നല്കാന് തയ്യാറാണെന്ന് സംഘ അധികാരികള്‍ അറിയിച്ചു.
അതിന്‍പ്രകാരമാണ് സംഘത്തിന്റെ പ്രഗത്ഭരായിട്ടുള്ള ഏതാനും മുതിര്‍ന്ന പ്രവര്‍ത്തകരെ മുഖര്‍ജിയുടെ ആവശ്യംമാനിച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി നിയോഗിച്ചത്. അങ്ങനെയാണ് അടല്‍ബിഹാരി വാജ്പേയി, എല്‍.കെ.അദ്വാനി, ദീനദയാല്‍ ഉപാദ്ധ്യായ, കുശഭാവു താക്കറെ, സുന്ദര്‍സിംഗ് ഭണ്ഡാരി, നാനാജി ദേശ്മുഖ് തുടങ്ങിയ സംഘപ്രചാരകന്മാരുടെ സേവനം രാഷ്ട്രീയ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താന്‍ വിട്ടുകൊടുത്തത്.
ഇന്ത്യന്‍ ഭരണഘടനയനുസരിച്ചുള്ള ആദ്യലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ്, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കാണ്‍പൂരില്‍ വച്ച് ഭാരതീയ ജനസംഘം എന്നപേരില്‍ 1951 ഒക്ടോബര്‍ 21 ന് പാര്‍ട്ടിക്ക് ജന്മം നല്‍കിയത്. ഡോ.മുഖര്‍ജി പ്രസിഡന്റായും പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ജനറല്‍ സെക്രട്ടറിയായും ഡോ.മുഖര്‍ജിയെ പാര്‍ലമെന്ററി കാര്യങ്ങളില്‍ സഹായിക്കാനായി വാജ്പേയിയെയും ചുമതലപ്പെടുത്തി.
ജനസംഘത്തിന്റെ സ്ഥാപനസമ്മേളനത്തിന്റെ അദ്ധ്യക്ഷനെന്ന നിലയില്‍ ഡോ.മുഖര്‍ജി ചെയ്ത അദ്ധ്യക്ഷ പ്രസംഗത്തില്‍ ജനസംഘത്തിന്റെ നയപരിപാടികള്‍ വ്യക്തമാക്കിയിരുന്നു. ആ നയപരിപാടികളും ഇന്നത്തെ ഭാരതീയ ജനതാപാര്‍ട്ടിയുടെ നയപരിപാടികളും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന തരത്തില്‍ എല്ലാ പൗരന്മാര്ക്കും തുല്യനീതി എന്ന സമീപനമാണ് ജനസംഘം അന്ന് സ്വീകരിച്ചത്. അത് തന്നെയാണിന്നും ബിജെപിയില്‍ നിലനില്‍ക്കുന്നത്.
ഹിന്ദുമഹാസഭയുടെ അഖിലേന്ത്യാ പ്രസിഡന്റായിരിക്കെയാണ് ഗാന്ധിജിയുടെ ആവശ്യപ്രകാരം ഡോ. മുഖര്‍ജിയെ നെഹ്റു മന്ത്രിസഭയിലെടുത്തത്. ഭരണഘടന അംഗീകരിച്ച സാഹചര്യത്തില്‍ ഹിന്ദുമഹാസഭയില്‍ എല്ലാ ഭാരതീയര്‍ക്കും അംഗത്വമെടുക്കാനുളള്ള സാഹചര്യമൊരുക്കണമെന്ന് മുഖര്‍ജി ആവശ്യപ്പെട്ടിരുന്നു. ഇത് ഹിന്ദുമഹാസഭ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മുഖര്‍ജി ഹിന്ദുമഹാസഭയില്‍ നിന്നും രാജിവച്ചിരുന്നു.
1952 ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനസംഘത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കാന്‍ മൂന്നംഗങ്ങളേ ഉണ്ടായിരുന്നുള്ളു. അന്ന് പ്രധാന പ്രതിപക്ഷകക്ഷി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. ജനസംഘത്തിന് എട്ടാം സ്ഥാനമായിരുന്നു. ആ ജനസംഘമാണ് ഇന്ന് ഇന്ത്യയിലെ ഒന്നാംകക്ഷിയായി മാറിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാകട്ടെ ഇന്ന് എട്ടാംസ്ഥാനംപോലുമില്ലാതെ ദേശീയ പാര്ട്ടിസ്ഥാനംപോലും നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ്. ഭാരതീയ ജനതാപാര്‍ട്ടി ഇന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയായി മാറിയിരിക്കുന്നു. അടിയന്തരാവസ്ഥ കാലഘട്ടത്തിലും അതിനെ തുടര്‍ന്നുള്ള ജനതാപാര്‍ട്ടി പരീക്ഷണകാലഘട്ടവും കഴിഞ്ഞാല്‍ അറുപതുവര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യത്തിന്റെ അനുഭവസമ്പത്തും പ്രസ്ഥാനത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിക്കാന്‍ തയ്യാറുള്ള ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യവുമാണ് ഭാരതത്തിലുള്ള ഇന്നത്തെ മാറ്റത്തിനു കാരണം.
ഈ മാറ്റം കേവലമൊരു പകരം വയ്ക്കലല്ല, കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്ന കുടുംബവാഴ്ചയും പാശ്ചാത്യ ചിന്താഗതികളുടെ അധിനിവേശവും സൃഷ്ടിച്ച അഴിമതിയും മൂല്യത്തകര്‍ച്ചയും അഭാരതീയതയും ഉണ്ടാക്കിയ ജീര്‍ണ്ണതയില്‍ നിന്നുള്ള മോചനത്തിനുവേണ്ടിയുള്ള ചുവടുവയ്പ്പാണ്. കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന ലക്ഷ്യത്തിനായി ഇനി ഭാരതീയര്‍ അധികം കാത്തിരിക്കേണ്ടിവരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: