2005-2006 കാലഘട്ടത്തില്‍ കൊച്ചി സര്‍വകലാശാലയും ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും സംയുക്തമായിട്ടാണ് കൊച്ചി മെട്രോ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ പഠനറിപ്പോര്‍ട്ട് അനുസരിച്ച് പദ്ധതിക്കായി നഗരത്തില്‍ നിന്നും മുറിച്ചുമാറ്റപ്പെടുന്ന മരങ്ങള്‍ക്ക് പകരമായി ഒന്നിന് 10 മരം എന്ന കണക്കില്‍ നഗരത്തില്‍ മംഗളവനത്തിന് സമീപം മരങ്ങള്‍ നടണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.
ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ടവരെ 470 മരങ്ങള്‍ മുറിക്കുമെന്നും അതിനുപകരം 4770 മരങ്ങള്‍ നട്ടുകൊണ്ട് കേരള ഹൈക്കോടതി കെട്ടിടത്തിനുപുറകില്‍ നഗരമധ്യത്തില്‍ തന്നെ വന്‍ മരങ്ങളുടെ ശേഖരമായ ആര്‍ബൊറേറ്റം നിര്‍മിക്കുമെന്നും പരിസ്ഥിതി ആഘാത നിര്‍ണയ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നു. മുറിച്ചു മാറ്റപ്പെടുന്ന മരങ്ങളുടെ വിലയായിട്ട് അന്ന് 3.5 ലക്ഷം രൂപയെന്നും കണക്കാക്കിയിട്ടുണ്ട്. ഈ മരങ്ങള്‍ മുറിച്ചുമാറ്റപ്പെടുമ്പോള്‍ നഗരത്തില്‍ ഓക്സിജന്‍ ഉല്പാദനത്തില് കുറവുണ്ടാവുമെന്നും കാര്‍ബണ്‍ഡയോക്സൈഡ് കൂടുമെന്നു വിലയിരുത്തുന്നുണ്ട്.
ഇതുകൂടാതെ പൊടിപടലങ്ങള്‍ കുറയ്ക്കുന്നതിനും ശബ്ദമലിനീകരണം തടയുന്നതിനും മരങ്ങള്‍ മുറിച്ചുമാറ്റുന്നതിലൂടെ സാധിക്കാതെ വരുന്നു. മാത്രമല്ല സ്ഥലങ്ങളുടെ ഭംഗി നഷ്ടപ്പെടുത്തുന്നതിനും മരങ്ങള്‍ മുറിച്ചുമാറ്റപ്പെടുന്നത് ഇടവരുത്തുമെന്നും ഇഐഎയില്‍ മെട്രോ നിര്‍മാണത്തിന്റെ വിപരീത ഫലങ്ങളായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ആയതിനാല്‍ മംഗളവനത്തോട് ചേര്‍ന്ന് പെട്രോളിയം കമ്പനിക്ക് പാട്ടത്തിന് നല്കിയ, ഇപ്പോള്‍ അന്നുകൊടുത്ത ആവശ്യത്തിന് ഉപയോഗിക്കാതെ കിടക്കുന്നതും പണ്ട് പെട്രോള്‍, ഡീസല്‍ മണ്ണെണ്ണ ഓയില്‍ എന്നിവ ശേഖരിച്ച് വച്ചിരുന്ന ടാങ്കുകള്‍ ഇന്നില്ലാത്തതിനാല്‍ ഈ സ്ഥലം ഉപയോഗിക്കാമെന്നും നിര്‍ദ്ദേശിക്കപ്പെട്ടതാണ്.
കൊച്ചി മെട്രോയ്ക്കായി മുറിച്ചുമാറ്റുന്ന മരങ്ങള്‍ക്ക് പകരമായി ഒരു ഹെക്ടറില്‍ 1000 മരങ്ങള്‍ എന്ന കണക്കില്‍ മരംനടുന്നതിനും സംരക്ഷിക്കുന്നതിനുമായി 4.7 ഹെക്ടര്‍ സ്ഥലം നിര്‍ദ്ദേശിക്കപ്പെട്ടതുമാണ്. ഇവിടെ നടുന്ന മരങ്ങള്‍ ബോട്ടാണിക്കല്‍ പ്രാധാന്യമുള്ളതും തദ്ദേശീയ ഇനം മരങ്ങളും ജൈവസാങ്കേതിക വിദ്യയ്ക്ക് അനുഗുണമായതുമായ മരങ്ങള്‍ വേണമെന്ന് നിഷ്കര്ഷിക്കപ്പെട്ടതുമാണ്. ഇതില്‍ കണ്ടല്‍ വന്‍ മരങ്ങളും അര്ദ്ധകണ്ടലുകളും ഉണ്ടാകണമെന്നും മംഗളവനത്തിന് വടക്കുഭാഗത്ത് ഇതിനായി സ്ഥലം കണ്ടെത്തണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടതാണ്.
മംഗളവനവും നിര്‍ദ്ദിഷ്ഠ ആര്ബൊറേറ്റവും ചേര്‍ന്ന് രൂപപ്പെടുന്ന കുട്ടി വനം നഗരത്തില്‍ ശുദ്ധവായു ലഭ്യമാക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും കാര്‍ബണ്‍ഡൈയോക്സൈഡ് കുറയ്ക്കുന്നതിനും പൊടിപടലങ്ങള്‍ കുറയ്ക്കുന്നതിനും ശബ്ദമലിനീകരണം തടയുന്നതിനും മതിയാകുമെന്ന് വിലയിരുത്തപ്പെട്ടു. ഈ സ്ഥലം ഒരു ഇക്കോ ടൂറിസം സ്പോട്ട് ആക്കി മാറ്റാമെന്നും നിര്‍ദ്ദേശിക്കപ്പെട്ടിരുന്നത് നഗരത്തിന്റെ ശ്വാസകോശമായ മംഗളവനത്തിന്റെ കരുത്ത് കൂടുമെന്ന് ഡിഎംആര്‍സി നടത്തിയ മെട്രോ റെയിലിന്റെ പബ്ലിക് ഹിയറിംഗില്‍ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുകൂടാതെ കൊച്ചി മെട്രോ പരിസ്ഥിതി സൗഹൃദമാക്കുന്നതിന് ഹരിത ബെല്‍റ്റ് മെയിന്റനന്‍സ് യാര്‍ഡിന് ചുറ്റും നിര്‍മിക്കുമെന്നും 24 സ്റ്റേഷനുകളും പൂങ്കാവനമാക്കുമെന്നും റെയിലിന്റെ താഴെ ഹരിത റിബണ്‍ നിര്‍മിക്കുമെന്നും ഇഐഎ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഡിഎംആര്‍സിയുടെ ഈ പരിസ്ഥിതി ആഘാതനിര്‍ണയ റിപ്പോര്‍ട്ട് അപ്പാടെ തള്ളിക്കളഞ്ഞ് (ഇത് ഉപയോഗിച്ച് മെട്രോ റെയില്‍ പദ്ധതിക്ക് അനുമതിയും പണവും കണ്ടെത്തിക്കഴിഞ്ഞപ്പോള്‍) പുതിയ ഇഐഎ റിപ്പോര്‍ട്ട് ഉണ്ടാക്കിയിരിക്കയാണ്. ഡിഎംആര്‍സി നടത്തിയ പരിസ്ഥിതി ആഘാതനിര്‍ണയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം കൊച്ചി മെട്രോ പദ്ധതിക്കായി അനുമതി നല്‍കിയത്.
ശാസ്ത്രീയമായി പഠനം നടത്തി ഉണ്ടാക്കിയ ഡിഎംആര്‍സി റിപ്പോര്‍ട്ട് കെഎംആര്‍എല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞുകൊണ്ടാണ് പുതുക്കിയത്. മരം നടുവാന്‍ നഗരത്തില്‍ സ്ഥലം ലഭ്യമല്ലെന്നാണ് ഒന്നാമത്തെ പരാതി. നഗരറോഡുകളുടെ ഇരുവശവും കായല്‍ തീരവും പുറമ്പോക്കും പാട്ടക്കാലാവധി കഴിഞ്ഞ സ്ഥലങ്ങളും മറ്റു റവന്യൂ ഭൂമികളും തോടുകളുടെയും ഇടതോടുകളുടെയും തീരവും ലഭ്യമായിട്ടുപോലും എറണാകുളം പട്ടണത്തിലെ മരങ്ങള്‍ മുറിച്ചതിന് പകരം മരം നടുവാന്‍ കെഎംആര്‍എല്‍ ന് സ്ഥലപരിമിതിയാണത്രെ! 470 മരങ്ങള്‍ മുറിയ്ക്കുവാനാണ് ഡിഎംആര്‍സി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് അനുമതി തേടിയത്. എന്നാല്‍ കെഎംആര്‍എല്‍ മുറിച്ചത് 1200 ല്‍ ഏറെ മരങ്ങളാണ്. ഇതില്‍ എംജി റോഡിലെ തണല്‍ മരങ്ങള്‍ ഏതാണ്ട് മുഴുവനായും മുറിച്ചുമാറ്റിയത് നഗരവാസികളുടെ എതിര്‍പ്പിനെ മറികടന്നാണ്. മെട്രോ റെയില്‍ നിര്‍മാണത്തിനായി എറണാകുളം പട്ടണം കൂടുതല്‍ കോണ്‍ക്രീറ്റ് കാടാക്കി മാറ്റിയിരിക്കയാണ്. പരിസ്ഥിതി സൗഹൃദമായിരുന്ന പദ്ധതിയാണ് പരിസ്ഥിതി വിരുദ്ധമാക്കിത്തീര്ത്തിരിക്കുന്നത്.
ഇന്ന് മെട്രോ പണി മൂലം ഗതാഗതക്കുരുക്ക് ഏറിയിരിക്കയാണ്. ഒരു കിലോ മീറ്റര്‍ നഗരത്തില്‍ സഞ്ചരിക്കുവാന്‍ ഒരു മണിക്കൂര്‍ വേണമെന്ന സ്ഥിതിയിലാണിന്ന് കൊച്ചി നഗരം. കാര്‍ബണ്‍ഡയോക്സൈഡ് കാര്‍ബണ്‍ മോണോക്സൈഡ്, സള്‍ഫറിന്റെ ഓക്സൈഡുകള്‍, നൈട്രജന്റെ ഓക്സൈഡുകള്‍ പൊടിപടലങ്ങള്‍ എന്നിവ മൂലം നഗരജീവിതം ദുസ്സഹമായിരിക്കയാണ്. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുമ്പോഴുള്ള പൊടിപടലങ്ങളും സിമന്റ് കയറ്റിറക്കുമൂലമുള്ള പൊടിയും ഇതിനുപുറമെയാണ്. നഗരവാസികള്‍ വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്. ശ്വാസകോശ രോഗങ്ങള്‍ വര്‍ധിച്ചിരിക്കുന്നു. തോറാഡിക് രോഗങ്ങള്‍ ഏറിയിരിക്കുന്നു.
പുകയും പുക മണവും നഗരത്തില്‍ കൂടിയിരിക്കയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കൊച്ചി നഗരം പുക മഞ്ഞിന്റെ പിടിയിലാണ്. കൊച്ചി നഗരനിര്‍മാണത്തിന്റെ അപാകതയും നഗരവല്ക്കരണത്തില് നഗരസഭയുടെ പിടിപ്പുകേടും വാഹന പുക മലിനീകരണവുമാണ് പുകമഞ്ഞിന് കാരണം. കായല്‍ത്തീരങ്ങളില്‍ കാറ്റ് നഗരത്തിലടിക്കുന്നതിന് തടസ്സം വരുത്തി വന്‍ കെട്ടിട സമുച്ചയങ്ങള്‍ നഗരസഭയുടെ കെടുകാര്യസ്ഥതമൂലം റിയല്‍ എസ്റ്റേറ്റ് മാഫിയ കീഴടക്കി. കാറ്റിന്റെ ഗതിയ്ക്കനുസരിച്ചല്ല കെട്ടിടങ്ങളുടെ നിര്‍മാണം നടത്തിയിട്ടുള്ളത്. നഗരം ദുഷിച്ച വായുവിന്റെ നീളത്തിലുള്ള ചേംബറുകളായി മാറിയിരിക്കുന്നു.
ഖരമാലിന്യങ്ങള്‍ ചീഞ്ഞുനാറിയ ഗന്ധവും അഴുക്കുചാലുകളില്‍നിന്നും വമിക്കുന്ന അതിരൂക്ഷ ഗന്ധവും നഗര വായു മലിനീകരണത്തിന്റെ തീക്ഷ്ണത വര്‍ധിപ്പിച്ചിരിക്കയാണ്. നഗരവീഥികളിലെ കെട്ടിടങ്ങള്‍ തൊട്ടടുത്തായതിനാല്‍ ശബ്ദമലിനീകരണം ഏറെയായിരിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍, വിവിധങ്ങളായ പനികള്‍, നഗരവാസികളെ ഇത്രയേറെ ബാധിച്ചിട്ടുള്ള കാലഘട്ടം വേറെ കാണില്ല. ഇതെല്ലാം വരുത്തിത്തീര്‍ത്തത് കെഎംആര്‍എല്‍ ആണെന്നല്ല സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതെല്ലാം ഡിഎംആര്‍സി കൊച്ചി മെട്രോയുടെ പരിസ്ഥിതി മാനേജ്മെന്റ് പ്ലാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ കണക്കിലെടുത്തിരുന്നു. അതിനെല്ലാം പരിഹാരവും നിര്‍ദ്ദേശിച്ചിരുന്നു. കെഎംആര്‍എല്‍ പുതിയ ഇഐഎ റിപ്പോര്‍ട്ടുണ്ടാക്കി നഗരവാസികളുടെ ആരോഗ്യപ്രശ്നങ്ങളും ദുരിതങ്ങളും അവഗണിച്ചിരിക്കയാണ്.
1991 ല്‍ കൊച്ചി നഗരത്തിന്റെ പരിസ്ഥിതി ആഘാത പഠനം നടത്തിയത് കൊച്ചി റിഫൈനറിക്ക് വേണ്ടി നാഷണല്‍ എന്‍വയോണ്‍മെന്റല്‍, എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടായിരുന്നു. തുടര്‍ന്ന് 1998 ല്‍ ‘നീറി’ നഗരത്തിന്റെ സംവഹനശേഷി പഠനം കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ സ്പോണ്സര്ഷിപ്പില് നടത്തി. പിന്നെ 2006 ല്‍ ഡിഎംആര്എസിയും കൊച്ചി സര്‍വകലാശാലയും ചേര്‍ന്ന് മെട്രോ റെയിലിനുവേണ്ടി പരിസ്ഥിതി ആഘാതനിര്‍ണയ പഠനം നടത്തി.
ഈ റിപ്പോര്‍ട്ടുകളിലെല്ലാം നഗരത്തിലെ പാലാരിവട്ടം, എറണാകുളം നോര്‍ത്ത്, സൗത്ത്, ജോസ് ജംഗ്ഷന്, മാധവ ഫാര്‍മസി ജംഗ്ഷന് എന്നിവിടങ്ങളിലെല്ലാം രൂക്ഷമായ വായുമലിനീകരണം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പഠനങ്ങള്‍ ഒന്നുമില്ലാതെ തന്നെ നഗരവാസികളുടെ സ്ഥിരംപരാതിയാണ് നഗരവായുവിന്റെ മലിനീകരണം. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഡിഎംആര്‍സി പരിസ്ഥിതി ആഘാത നിര്‍ണയ റിപ്പോര്‍ട്ടില്‍ മാനേജ്മെന്റ് പ്ലാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അതിനെ ഹരിത ആവരണ മാനേജ്മെന്റ് പ്ലാന്‍ എന്നാണ് വിശേഷിപ്പിച്ചത്. അതില്‍ ഒന്നാമതായി നല്‍കിയിരിക്കുന്നത് ”നിര്‍ബന്ധിത” പകര ഹരിതവല്‍ക്കരണമാണ്. അതിനായി നഗരത്തിനകത്ത് തന്നെ സ്ഥലം നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഹരിത ബെല്‍റ്റ്, ഹരിത റിബണ്‍, ഇതുകൂടാതെ പാരമ്പര്യ മൂല്യവും ഇക്കോളജിക്കല്‍ പ്രാധാന്യവുമുള്ള മരങ്ങള്‍ മുറിക്കാതെ മാറ്റി നടുവാനും പരിസ്ഥിതി ആഘാത പഠനത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കൊച്ചി മെട്രോ പദ്ധതി നടപ്പാക്കുന്ന കെഎംആര്‍എല്‍ ഒരു മരം പോലും മാറ്റി നട്ടില്ല. എല്ലാം മുറിച്ചു കളഞ്ഞു. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയുള്ള സ്ഥലങ്ങളിലാണ് മരങ്ങള്‍ മുറിച്ചതെങ്കിലും ഇടപ്പള്ളി മുതല്‍ എറണാകുളം സൗത്ത് വരെയാണ് മുറിച്ച മരങ്ങളില്‍ ഏറെയും നിന്നിരുന്നത്. ഇതില്‍ പാരമ്പര്യമൂല്യവും ഇക്കോളജിയ്ക്കല് പ്രാധാന്യമുള്ള മരങ്ങളും ഉണ്ടായിരുന്നു.
ഡിഎംആര്‍എസി നിര്‍ദ്ദേശിച്ചിരുന്ന പരിസ്ഥിതി മാനേജ്മെന്റ് പ്ലാന്‍ മറികടക്കാനാണ് കെഎംആര്‍എല്‍ നിയമവിരുദ്ധമായി അനുമതി ലഭിച്ച പരിസ്ഥിതി ആഘാതപഠന റിപ്പോര്‍ട്ടിന് പകരം മറ്റൊരു ഇഐഎ റിപ്പോര്‍ട്ട് നിര്‍മിച്ചത്. ഇതിനെത്തുടര്‍ന്നാണ് നഗരത്തില്‍ മുറിച്ച മരങ്ങള്‍ക്ക് പകരം കളമശ്ശേരിയിലെ എച്ച്എംടി ഗ്രൗണ്ടിലും കൊച്ചി സര്‍വകലാശാലാ കാമ്പസിലും മരം നടല്‍ കോമ്പന്‍സേഷന്‍ നടത്തുന്നത്.
കൊച്ചി സര്‍വകലാശാല കുളം കുഴിയ്ക്കുന്നതിനും കെട്ടിടം നിര്‍മിക്കുന്നതിനും ശരിയായ അനുമതിയില്ലാതെ മുറിച്ചുമാറ്റിയ മരങ്ങള്‍ക്ക് പകരം 1000 ത്തിലധികം മരങ്ങള്‍ നടാനും സംരക്ഷിക്കുവാനും ബാധ്യതയുള്ളപ്പോഴാണ് അത് നടത്താതെ കെഎംആര്എല്നുവേണ്ടി മരം നടുന്നത്. എന്തൊരു വിരോധാഭാസം! സമ്പന്ന രാഷ്ട്രങ്ങള്‍ മരംമുറിച്ചും (വനം), കാര്‍ബണ്‍ വിസര്‍ജിച്ചും മലിനമാക്കിയ ഭൂമിയെ സംരക്ഷിക്കുവാന്‍ ദരിദ്ര രാഷ്ട്രങ്ങളില്‍ മരം നടുവിച്ച് വഴിപാട് തീര്‍ക്കുന്നതുപോലെയാണ് കെഎംആര്‍എല്‍ കൊച്ചി നഗരത്തിലെ മരങ്ങള്‍ക്ക് പകരം മറ്റിടങ്ങളില്‍ മരം നടുന്നത്.
മുറിച്ച മരങ്ങള്‍ക്ക് പകരം ഒന്നിന് പത്ത് എന്ന തോതില്‍ പ്രാദേശികമായി തന്നെ മരം നടേണ്ടത് കെഎംആര്‍എല്ലിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ അത് നഗരത്തിനകത്തു തന്നെയാണ് നടേണ്ടത്. ഇതുവരെ കെഎംആര്‍എല്‍ വിതരണം ചെയ്തതും നട്ടതുമായ മരങ്ങളില്‍ ഒരു ശതമാനം പോലും സംരക്ഷിക്കപ്പെട്ടില്ലെന്നത് തിരിച്ചറിയപ്പെടണം. റേഡിയോയിലും മറ്റ് മാധ്യമങ്ങളിലും പരസ്യം ചെയ്യാമെന്നത് കെഎംആര്‍എല്ലിന്റെ വ്യാമോഹമാണ്. മരം നടാമെന്ന് ഏല്‍ക്കുന്നവരുടെ ഉദ്ദേശ്യശുദ്ധികൂടി നാം തിരിച്ചറിയണം.
ചൂര്‍ണിക്കര, കളമശ്ശേരി തദ്ദേശ ഭരണസ്ഥാപനങ്ങള്‍ മെട്രോ റെയില്‍ റോഡിന്റെ മീഡിയനിലാണ് നിര്‍മിക്കുകയെന്ന് അറിഞ്ഞിട്ടുപോലും മീഡിയനില്‍ ആലുകള്‍ നട്ട് ലക്ഷങ്ങള്‍ ചെലവാക്കി. ഇതുപോലുള്ള ഗോഷ്ടികള്‍ കെഎംആര്‍എല്‍ ആവര്‍ത്തിക്കരുത്. മെട്രോയ്ക്ക് വേണ്ടി തൂണുകള്‍ നിര്‍മിക്കുന്നതുപോലെ റെയില്‍ ഇടുന്നതുപോലെ, ട്രെയിന്‍ ഓടിക്കുന്നതുപോലെ, പ്രധാനമാണ് മുറിച്ച മരങ്ങള്‍ക്കു പകരം മരം നടുകയെന്നത്. ഇക്കാര്യത്തില്‍ ശാസ്ത്രീയ കാഴ്ചപ്പാട് വേണം, സാങ്കേതിക സമീപനമല്ല വേണ്ടത്. അതുകൊണ്ട് കെഎംആര്‍എല്‍ തെറ്റുതിരുത്തി നഗരത്തിനകത്ത് സ്ഥലം കണ്ടെത്തി മരം നടണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: