ചര്‍വ്വിത ചര്‍വ്വണം’, കുറച്ചുദിവസമായി ചാനലുകളിലെ ചര്‍ച്ചയും പത്രവാര്‍ത്തകളും അങ്ങനെയാണ്. വിഷയം ആര്‍എസ്എസ് ആകുമ്പള്‍ എത്ര ചര്‍വണം ചെയ്താലും മടുപ്പില്ലാത്ത കൂട്ടരാണിവര്‍. ഏറ്റവും ഒടുവില്‍ ആവേശപൂര്‍വ്വം ചര്‍വണം നടത്തിയത് മഹാത്മാഗാന്ധി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസ് പിന്‍വലിച്ചതാണ്. ഒന്‍പത് വര്‍ഷം മുമ്പ് നടന്നതാണ് സംഘര്‍ഷം. കോണ്‍ഗ്രസ്സുകാരും മാര്‍ക്സിസ്റ്റുകാരും ചാപ്പ കുത്തിയിട്ട കോളേജാണല്ലോ തിരുവനന്തപുരത്തെ എംജികോളേജ്. അവിടെ പഠിക്കുന്ന കുട്ടികള്‍ മഹാഭൂരിപക്ഷം എബിവിപിയില്‍ ചേരുന്നു. എബിവിപി വിജയിക്കുന്നു. പഠനം മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും മികച്ച കലാലയമായി എംജികോളേജ് മാറുമ്പോള്‍ ഇക്കൂട്ടര്‍ക്കെങ്ങനെ സഹിക്കും? കോളേജില്‍ നിന്നും എബിവിപിയെ പിഴുതെറിയാന്‍ പഠിച്ചപണികളെല്ലാം പയറ്റി. മാനേജുമെന്റിനെപ്പോലും വരിഞ്ഞുമുറുക്കി. എന്നിട്ടും രക്ഷയില്ലാതായപ്പോഴാണ് സംഘര്‍ഷത്തിന്റെ പാത സ്വീകരിച്ചത്.
2005 നവംബര്‍ 23 എംജി കോളേജിലെ വിദ്യാര്‍ത്ഥികള്‍ കോളേജിന് പുറത്ത് പ്രകടനം നടത്തിയതിനെ നേരിടാനാണ് പോലീസ് എത്തിയത്. അകാരണമായി അടിയും ഗ്രനേഡ് പ്രയോഗവും നടത്തി വിദ്യാര്‍ത്ഥികളെ വേട്ടയാടാന്‍ തുടങ്ങി. വിദ്യാര്‍ത്ഥികള്‍ ആത്മരക്ഷാര്‍ത്ഥം ഓടി കോളേജിനകത്തു കയറി. കോളേജിനകത്തായി പിന്നെ പോലീസിന്റെ നായാട്ട്. അടിയും വെടിയുമെല്ലാം തുരുതുരാ നടത്തിയപ്പോള്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു. പോലീസ് അതിക്രമം അതിരുകടന്നപ്പോള്‍ ഐജി: ടി പി സെന്‍കുമാര്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. മ്യൂസിയം സിഐ മോഹനന് നായരുടെ കാലിനായിരുന്നു പരിക്ക്. 32 വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിരവധി വകുപ്പു ചുമത്തി കേസെടുത്തു. പ്രതിപ്പട്ടികയില്‍ അകപ്പെട്ടയാള്‍ രണ്ടു വര്‍ഷം മുമ്പ് നല്കിയ അപേക്ഷ പരിഗണിച്ച് കേസ് പിന്‍വലിച്ചതാണ് ചര്‍ച്ചാ വിഷയം. ആര്‍എസ്എസുകാര്‍ പ്രതികളായ കേസ് പിന്‍വലിച്ചത് ആര്‍എസ്എസ്-കോണ്‍ഗ്രസ് ധാരണയുടെ അടിസ്ഥാനത്തിലെന്നാണ് വാദം. രമേശ് ചെന്നിത്തലയ്ക്ക് ആര്‍എസ്എസിന്റെ മനസ്സെന്ന് പിണറായി വിധിയെഴുതി. കോടിയേരി ബാലകൃഷ്ണന് അതിനൊരു മേലൊപ്പും ചാര്ത്തിയാല് ചാനലുകാര് ആഘോഷിക്കുമെന്നുറപ്പല്ലെ. ചര്‍ച്ചക്കിരുന്ന സഖാക്കളെല്ലാം ‘ഇതെന്താ കഥ’ പോലീസുകാരന് നേരെ ബോംബെറിഞ്ഞ് കാലുതകര്ത്ത കേസാണോ പിന്‍വലിച്ചത് എന്നുവരെ ചോദ്യം. ഇത് കേട്ടാ തോന്നും കേരളത്തില്‍ പോലീസിനെ അക്രമിക്കാത്ത കൂട്ടരാണിവരെന്ന്. ഒരു കേസുപോലും ഇതുവരെ പിന്‍വലിച്ചില്ലെന്നും ശുദ്ധാത്മാക്കള്‍ ധരിച്ചുപോകും.
പോലീസുകാരെ അടിച്ചും എറിഞ്ഞും കൊന്ന പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്നത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമല്ലെ? കെ.എം. കുട്ടികൃഷ്ണമേനോന് എന്ന സബ് ഇന്‍സ്പെക്ടറേയും പോലീസ് കോണ്‍സ്റ്റബിളായ രാമനേയും അടിച്ചും ചവിട്ടിയും കല്ലെറിഞ്ഞും കൊന്നുകൊണ്ടാണ് അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കണ്ണൂര്‍ ജില്ലയിലെ മോറാഴയില്‍ മാത്രമല്ല ഇന്നത്തെ കാസര്‍കോട് ജില്ലയിലെ കയ്യൂരും സമാനമായ സംഭവമുണ്ടായി. സുബ്ബയ്യന്‍ എന്ന പോലീസുകാരനെ കല്ലെറിഞ്ഞ് പുഴയില്‍ ചാടിച്ച് മുക്കിക്കൊല്ലുകയായിരുന്നു കയ്യൂരിലുണ്ടായത്. പിന്നീടിങ്ങോട്ട് പോലീസുകാരുടെ ചോര ചീന്തുന്നതില്‍ മുഖ്യപങ്കുവഹിച്ചവരാണ് പിണറായിയുടെയും കോടിയേരിയുടെയും പാര്ട്ടിയെന്നാര്ക്കാണറിയാത്തത്?
കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തര വകുപ്പ് കോടിയേരിയാണ് ഭരിച്ചത്. 535 കേസുകളാണ് അഞ്ചുവര്‍ഷത്തിനിടയില്‍ പിന്‍വലിച്ച് ചരിത്രം സൃഷ്ടിച്ചത്. 2500ല്‍പരം പ്രതികളെ മോചിപ്പിച്ചു. കരുണാകരന്റെ കാലത്തും, നായനാരുടെ ഭരണത്തിലുമെല്ലാം ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ച് ചരിത്രം സൃഷ്ടിച്ചവരാണ് ഇപ്പോള്‍ ഒരു കേസ് പിന്‍വലിച്ചതിന്റെ പേരില്‍ വല്ലാതെ കുണ്ഠിതപ്പെടുന്നത്. ഈ കേസില്‍ പ്രതിപ്പട്ടികയില്പ്പെട്ടവരില് പലരും ആര്‍എസ്എസോ ബിജെപിയോ അല്ല. അതുകൊണ്ടുതന്നെ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയിട്ടുമില്ല. പതിനേഴാം പ്രതി ആദര്‍ശ് കോടതിയില്‍ നല്കിയ അപേക്ഷയെ തുടര്‍ന്ന് പരിക്കേറ്റ പോലീസുകാരന്റെ അറിവോടെയും സമ്മതത്തോടെയും പിന്‍വലിച്ച കേസിന്റെ പേരില്‍ ആര്‍എസ്എസിനെയും ബിജെപിയേയും അപഹസിക്കാന്‍ നോക്കുന്നവര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. രാജ്യദ്രോഹകുറ്റം ചുമത്തിയ കേസുപോലും പിന്‍വലിച്ച ചരിത്രമാണ് കേരളത്തിലുള്ളത്. മദനിക്കെതിരായ 23 കേസുകള്‍ പിന്‍വലിക്കാന്‍ ഇടതു-വലതു സര്‍ക്കാരുകള്‍ക്ക് മടിയുണ്ടായില്ല. ബംഗളൂരു പോലീസ് ചാര്‍ജ്ജ് ചെയ്ത കേസിലാണ് മദനി ജയിലില്‍ കിടക്കുന്നത്. മദനിയെ കാണാന്‍ ജയിലില്‍ മുഖ്യമന്ത്രി പോകുന്നു. പ്രതിപക്ഷനേതാക്കള്‍ പോകുന്നു. മദനിക്കുവേണ്ടി നിയമസഭയില്‍ ഐക്യകണ്ഠേന പ്രമേയം പാസ്സാക്കിയവര്‍ ഇപ്പോള്‍ മാറത്തടിക്കുന്നത് കാണുമ്പോള്‍ ആരും ലജ്ജിച്ചുപോകും. മലപ്പുറത്തു എന്‍ഡിഎഫുകാര്‍ ബോംബു പരീക്ഷണം നടത്തിയ കേസ് പിന്‍വലിച്ചില്ലേ? ലീഗുകാര്‍ പ്രതികളായ എത്രയെത്രകേസ് പിന്‍വലിച്ചു. സിപിഎം ഭരിക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ പിന്‍വലിച്ചത്. എന്നിട്ടും അവര്‍ നിര്‍ലജ്ജം വാചകമടിക്കുകയാണ്.
ആര്‍എസ്എസ്, ബിജെപി സംഘടനകളില്‍ വിശ്വസിക്കുന്നവര്‍ക്കും നേതാക്കള്‍ക്കും മറ്റുള്ളവര്‍ അനുഭവിക്കുന്ന സൗകര്യങ്ങള്ക്കര്ഹതയില്ലെന്നാണോ? പല കാര്യങ്ങളും കേള്‍ക്കുമ്പോള്‍ അങ്ങനെവേണം സംശയിക്കാന്‍. തൊണ്ണൂറാം സ്ഥാപനവാര്ഷികമായ വിജയദശമി ദിനത്തില്‍ സര്‍സംഘചാലക് മോഹന്‍ജിഭാഗവത് നടത്തിയ പ്രസംഗം ദൂരദര്ശന് സംപ്രേഷണം ചെയ്തത് മഹാകഷ്ടമായി എന്ന് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും തലയില്‍ കൈവച്ച് അലമുറയിടുകയല്ലേ. ഒരു ആര്എസ്എസുകാരന് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാം, ആര്‍എസ്എസ് അദ്ധ്യക്ഷന്റെ പ്രസംഗം നാട്ടുകാരെ കേള്‍പ്പിച്ചുകൂടാ. ആര്‍എസ്എസ് കളിക്കാനിട്ട പന്തലല്ല. വഴിവക്കിലെ ചെണ്ടയുമല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാംസ്കാരിക, സന്നദ്ധ സേവന സംഘടനയാണത്. 1,30,000ല്‍പരം സേവാകേന്ദ്രങ്ങള്‍ ഏറ്റെടുത്തു നടത്തുന്നു. വിദ്യാലയങ്ങള്‍, അനാഥാലയങ്ങള്‍, അഗതി മന്ദിരങ്ങള്‍, ബാല-ബാലികാ സദനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ മാത്രമല്ല, എവിടെയൊക്കെ സഹായവും സേവനവും ആവശ്യമുണ്ടോ അവിടെയെല്ലാം ആര്‍എസ്എസ് പ്രവര്‍ത്തകരുണ്ട്. ഏറ്റവും ഒടുവില്‍ കാശ്മീരിലും ആന്ധ്രയിലും ഒഡീഷയിലും അത് കണ്ടു. 1962 ല്‍ ചൈന യുദ്ധം തുടങ്ങിയപ്പോള്‍ സൈന്യത്തെ സഹായിക്കാനും രാജ്യത്തെ സേവിക്കാനും മുന്നിട്ടിറങ്ങാന്‍ ഗോപാല സേനയോ സേവാദളോ ഉണ്ടായിരുന്നില്ല. ഇത് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് 1963 ലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ നെഹ്റു ആര്‍എസ്എസിനെ ക്ഷണിച്ചത്. അന്നാരും പുതിയ രാഷ്ട്രീയ ബാന്ധവം ആരോപിച്ചില്ല.
നവരാത്രി ദിവസം കണ്ണൂര്‍ ആകാശവാണി വത്സന് തില്ലങ്കേരി എന്ന ആര്‍എസ്എസുകാരന്റെ പ്രഭാഷണം പ്രക്ഷേപണം ചെയ്തത് കുറ്റം. നരേന്ദ്രമോദി സര്‍ക്കാരിന്റെ നൂറാം ദിവസവുമായി ബന്ധപ്പെട്ട് പി.കെ.കൃഷ്ണദാസിന്റെ പ്രഭാഷണം കേള്‍പ്പിച്ചതും തെറ്റ്. നവരാത്രി സന്ദേശം നല്കാന് പി.ജയരാജനെയും മോദി സര്‍ക്കാരിന്റെ നൂറുദിവസത്തെ നേട്ടം പറയാന്‍ കോടിയേരിയേയും ക്ഷണിച്ചാലെങ്ങനെയിരിക്കും. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഒരു സ്വാതന്ത്ര്യവുമില്ലാത്ത രണ്ടാംതരം പൗരന്മാരാണോ? എകെജി സെന്ററിലും ഇന്ദിരാഭവനിലും ചെന്ന് ഓച്ചാനിച്ച് നിന്ന് അനുവാദം വാങ്ങി വേണോ എന്തെങ്കിലും ചെയ്യാന്‍. ഇനി ചൂടുവെള്ളത്തില്‍ കുളിക്കാമോ എന്നൊന്നറിയിച്ചാല് ഡിസംബറിലെ തണുപ്പതിജീവിക്കാന് വഴി കാണാമായിരുന്നു.
സിപിഎമ്മിന്റെ വെപ്രാളം അണികള്‍ ചോര്‍ന്നുപോകുമോ എന്നതിലാണ്. ഇത്തരം ചെപ്പടി വിദ്യകള്‍ കൊണ്ടൊന്നും അണികളെ പിടിച്ചുനിര്‍ത്താന്‍ സഖാക്കള്‍ക്ക് ആകില്ല. ബംഗാളില്‍ ജംഗള്‍ മഹല്‍ മേഖലയിലെ ബംഗുറ ജില്ലയില്‍ സംഭവിച്ചത് അവര്‍ ഓര്‍ക്കുന്നത് നല്ലതാണ്. ആര്‍എസ്എസിനും ബിജെപിക്കുമെതിരെ ഏറെ പ്രചാരണം നടത്തിയ മേഖലയാണിത്. അവിടെ നേതാക്കളും അണികളും മാത്രമല്ല സിപിഎം ഓഫീസും ബിജെപി ഓഫീസായി രൂപാന്തരപ്പെട്ടിരിക്കുന്നു. ബംഗുറ ജില്ലയിലെ പ്രമുഖ സിപിഎം നേതാവായ തരുണ്‍ നായേക്കും നൂറുകണക്കിന് പാര്‍ട്ടി മെമ്പര്‍മാരുമാണ് ബിജെപിയിലേക്ക് ഒഴുകിയെത്തിയത്. 40ല്‍ അധികം സിപിഎം കേന്ദ്രങ്ങളില്‍ ബംഗാളില്‍ ബിജെപിയുടെ പുതിയ ഓഫീസ് തുറന്നിട്ടുണ്ട്. ബംഗാളിലെ സ്ഥിതി തന്നെയാണ് കേരളത്തിലും വരാന്‍ പോകുന്നത്. ചിലര്‍ക്ക് ചിലരെ കുറച്ചു കാലം കബളിപ്പിച്ച് നിര്‍ത്താം. എല്ലാവരേയും എല്ലാകാലത്തും അങ്ങനെ നിര്‍ത്താമെന്നത് വ്യാമോഹം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: