ആഗസ്റ്റ് മാസം 29ന്റെ മലയാളം വാരിക മറിച്ചതും ”ശ്രാവണ മാസത്തിലെ പൗര്‍ണമി നാള്” എന്ന കവിത തുളുമ്പുന്ന തലക്കെട്ട് കണ്ടതും മനസ്സിലായി ഇത് അങ്ങ് തന്നെയാണ്. അതായത് 54 വര്‍ഷമായി ഞങ്ങളെ പ്രഹേളികക്കുള്ളിലാക്കി വെളിയില്‍നിന്നു നോക്കി രസിക്കുന്ന നമ്മുടെ ഗുരുവര്യനാണെന്ന്.
ഇനി ഞങ്ങള്‍ വിടില്ല. കാരണമറിയാതെ മാറിയും മറിഞ്ഞും ഇത്രയും നാള് തള്ളിവിട്ടു, അതിനിടയ്ക്ക് അത്രേം വെള്ളവും മയ്യഴിപ്പുഴയിലൂടെ കടലിലെത്തി, ഇനി ഞങ്ങള്‍ക്കതിനെ കടലീന്ന് തിരിച്ചുകോരി പുഴയിലൊഴിക്കാന്‍ ഒക്ക്വോ, അഥവാ ഒത്താലും ഉപ്പു കയ്ക്കില്ലേ, അതിനാല്‍ അങ്ങ് പറയണം, പറയാനുദ്ദേശിച്ചവ, ഞങ്ങള്‍ക്കായി ഒരു മര്‍മരം പോലെ, ഇല്ലെങ്കില്‍ ഈ പാവങ്ങള്‍ സ്വത്വമില്ലാതെ അലയേണ്ടി വരും, അതിന്റെ മാനക്കേട് കുടുംബനാഥനല്ലാതെ മറ്റാര്‍ക്കാണുണ്ടാവുക.
ഒന്നോര്‍ത്താല്‍, മയ്യഴിയുടെ കഥാകാരന് ലോകത്തിന്റെ കഥാകാരനാകുന്നത് ത്രസിപ്പോടെ കണ്ടുനിന്ന മലയാളിക്ക്, ഇന്ന് മാഷിന്റെ മനസ്സ് കാണാന്‍ മയ്യഴിയുടെ വെള്ളാരംകല്ലുകള്‍ ചവിട്ടിയാല്‍ കൂടി കഴിയുമെന്ന് തോന്നുന്നില്ല. അങ്ങയുടെ ചിന്തകള്‍ പ്രസ്താവനകള്‍, മുഖം തിരിക്കലുകള്‍, അവയൊക്കെ കണ്ട ഒരു സാധാരണ മലയാളിയുടെ പ്രതിനിധിയായിട്ടാണ് ഞാനീ കടുംകൈ ചെയ്യാനൊരുങ്ങുന്നത്. ഇല്ലെങ്കില്‍ വരുംതലമുറ നമ്മളെ ചുമ്മാവിടില്ലെന്നറിയാം. ഇതിലൂടെ ഞാന്‍ അഥവാ ഞങ്ങള്‍ പറയുന്നത്, അദ്ദേഹത്തെ സ്നേഹിച്ചു, വിമര്‍ശിച്ചു മനസ്സിലേറ്റിയ സാദാമലയാളിയുടെ ആത്മഗതങ്ങളാണ്.
അതിനാല്‍ ഈ എളിയ ജനതയ്ക്ക് വ്യക്തമായി മനസ്സിലാകുന്ന ഒരുത്തരം നല്കി കാത്തു രക്ഷിക്കാന്‍, അങ്ങേക്ക് മാത്രമേ കഴിയൂ. കാരണം ഇതിന്റെയൊക്കെ കര്‍ത്താവ് സാക്ഷാല്‍ അങ്ങ് തന്നെയാണല്ലോ?
ദയവു ചെയ്ത് അവയില്‍ തമോഗര്‍ത്തങ്ങളും സമസ്യകളും കുത്തിനിറക്കുരതേ; കാരണം ഇപ്പോള്‍ തന്നെ ഗര്‍ത്തങ്ങളില്‍ കിടന്ന് നിലവിളിക്കുകയാണ് ഞങ്ങള്‍ ശരിയും തെറ്റുമറിയാതെ. അവിടെ, പണ്ട് ആരോ അങ്ങയെ വിമര്‍ശിക്കാന്‍ ഖണ്ഡനം തേടി നടന്നപ്പോള്‍ കേരളീയനല്ലാത്ത കേരള സാഹിത്യ അക്കാദമി പ്രസിഡന്റെന്ന് വിളിച്ചത്, ഓര്‍ത്തെടുത്ത് പ്രതികാരം ചെയ്യരുതേ, ആ വിവരംകെട്ടവരെ ഇതൊന്നും ഞങ്ങള്‍ അറിയിക്കില്ല. അവര്‍ക്കെല്ലാം അകിടില്‍ ചോര മാത്രം മതിയെന്ന് മലയാളിക്കറിയാം.
ഈരേഴു പതിനേഴു ലോകങ്ങളിലും സ്വര്‍ഗമെന്നൊന്നുണ്ടെങ്കില്‍ അത് റഷ്യ ആയിരുന്നു. അവിടെയും ചില്ലറ കല്ലുകടി ഇല്ലാതില്ല, ചൈനയും പേരുമാറ്റി സ്വര്‍ഗമെന്നാക്കീന്നൊക്കെ ചെറിയൊരു കൂട്ടം ഒച്ചയിടുന്നുണ്ടായിരുന്നു. അതൊക്കെ സഹിക്കാം, അതിനുള്ളില്‍ ഞങ്ങടെ പിടലിക്കിട്ടടിച്ചു. അടിയുടെ വേദന അപ്പോഴാണ് എത്തിയത്, ”അമേരിക്കയിലെ എഴുത്തുകാര്‍ പോലും അവിടെ ചെറിയ ലോകത്തെ സമകാലിക പ്രശ്നങ്ങളെക്കുറിച്ചാണ് പറയുന്നത്. അമേരിക്കയിലെ എഴുത്തുകാര്‍ പോലും.” സമാസമേതെന്ന് ഞങ്ങള്‍ ലോഡ്ജില്‍ റൂമെടുത്തിരുന്നു ആലോചിച്ചു നോക്കി. ഒടുവില്‍ മനസ്സിലായി ”റഷ്യയിലെ എഴുത്തുകാര്‍ പോലും” എന്നതു മാത്രമൊന്ന് മാറ്റിയിരുന്നെങ്കില്‍ ഇതേകാര്യം തന്നെ ഞങ്ങള്‍ എന്ത് സന്തോഷത്തോടെ മനസ്സില്‍ കയറ്റിയേനെ, ഇപ്പം റൂമിന്റെ വാടക ആരു കൊടുക്കുമെന്നത് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം.
അല്‍പ്പകാലം ആശ്വാസത്തോടെ പാര്‍ട്ടി ക്ലാസുകളില്‍ കയറിയിറങ്ങി, അങ്ങനെ ഒന്നുറപ്പിച്ചു പ്രസ്ഥാനത്തിനുവേണ്ടി ജീവന് കളയുന്നത് പോലും മഹത്തരമാണ്. ആശയങ്ങളാണ് കാലാതിവര്‍ത്തി, വ്യക്തികളല്ല. വീട്ടിലെത്തി അമ്മ തന്നെ കഞ്ഞിയും കുടിച്ച് ഒന്ന് നടുനിവര്‍ത്തിയതേയുള്ളൂ. അപ്പോഴേക്കും അങ്ങ് ഞങ്ങള്‍ക്കായി അടുത്ത അപ്പക്കഷണം ഇട്ടുതന്നു, കഞ്ഞി കുടിച്ചു വയറു വീര്‍ത്തതിനാല്‍ തിരിഞ്ഞുനോക്കാന്‍ തോന്നിയില്ല. എങ്കിലും എറിഞ്ഞിരിക്കുന്നത് അങ്ങല്ലേ എന്നറിഞ്ഞപ്പോള്‍ എല്ലാപേരും അവരവരുടെ വീട്ടില്‍ ചാടിയെഴുന്നേറ്റു ശ്രദ്ധിച്ചു. ”നിലപാടുകള്‍ മാറാതെ ഒരു സ്ഥലത്ത് ഉറഞ്ഞ് പോകുന്നത് അപകടമാണ്. ഈ ഒരു മൂവ്മെന്റിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത് കേട്ടതും എന്നോ ഒളിച്ചുവച്ച, സ്വാതന്ത്ര്യം വീണുകിട്ടിയപോലെ എന്റെ സഹപ്രവര്‍ത്തകനായ ബഷീര്‍ അറിയാതെ ഉറച്ച് വിളിച്ച് പോയത്രെ, ”എന്റെ റബ്ബേ!” അവന്റെ കാമുകി ഐഷ പറഞ്ഞാണെ ഞാനിതറിഞ്ഞത്. ഉള്ളതോ കള്ളമോ എന്നറിയില്ല.
അപ്പോഴാണ് ഞാന്‍ എന്നെ ഒന്നു നോക്കിയത്, സന്ധ്യക്ക് നാമം ചൊല്ലാന്‍ അമ്മ പറയുമ്പോള്‍ ഉടനെ ഉറക്കേ കളിയാക്കിക്കൊണ്ട് ഞാന്‍ പറയുമായിരുന്നു, ”അമ്മേ, ഇതൊക്കെ ”മൂരാച്ചിത്തരമാണ്” ഇതൊന്നുമല്ല നമ്മെ കാത്തിരിക്കുന്ന നവലോകം, അവിടെ ബോള്‍ഷേവിയന്‍ വിപ്ലവത്തിന്റെ വസന്തകാലം പിറക്കും, ഒന്നും മിണ്ടാതെ പാവമമ്മ നടക്കുമ്പോള്‍ വിചാരിച്ചു കാണണം, ഓണക്കാലം പോലെ ഒന്നാകുമെന്ന്. കാരണം അപ്പഴാണല്ലോ നമ്മുടെ നാട്ടില്‍ വസന്തകാലമെത്തുന്നത്. പക്ഷേ അച്ഛന് വളരെ ഗൗരവത്തില്‍ അല്‍പ്പം ഒച്ചതാഴ്ത്തി അപ്പോള്‍ അമ്മയോടു പറയും, എടീ നമ്മളൊക്കെ പഴഞ്ചനാണ്, അവന് തടിയന് പുസ്തകങ്ങളുമായി രാത്രി മുഴുവനിരിക്കുന്നത്, ഇടക്ക് മൂത്രമൊഴിക്കാന്‍ ഞാനുണരുമ്പോള്‍ കണ്ടിട്ടുണ്ട്. നമ്മടെ മോന് വളരുകയാണ് നമ്മള്‍ക്ക് മാറി നിന്ന് നോക്കാം. പാവം ആ അച്ഛനുമമ്മയും തന്നെയാണ് മരിക്കുംവരെയും എന്നെ നോക്കിയത്, അല്ലാതെ എന്നെ നോക്കാന്‍ എനിക്കെവിടെന്നാണ് കാശ്,
അച്ഛന്റെ വാക്കുകള്‍ ഒരു മന്ത്രണമായി കാതില്‍ മുഴങ്ങവെ അങ്ങയുടെ മണിനാദം വീണ്ടുമെത്തി, എഴുത്തുകാരന് ധ്യാനം ആവശ്യമാണ്. ഇത് പറഞ്ഞാലോ ജനം ബൂര്‍ഷ്വാ സങ്കല്പ്പമാണെന്ന് പറയും, അവിടെയും അവസാനിച്ചില്ല. അതിങ്ങനെ, പള്ളിയിലെ ഒറ്റമണിനാദം പോലെ ഞങ്ങടെ കാതുകളില്‍ തുളച്ചു കയറി. യുക്തിക്ക് നിരക്കാത്തതൊന്നും സത്യമല്ലെന്ന് പാര്‍ട്ടി ക്ലാസില്‍ ക്ലാസ്സെടുത്ത് നാക്ക് വായിലിടും മുമ്പേ, അങ്ങ് തുടര്‍ന്നു…. സാഹിത്യത്തിന്റെ ശത്രുവാണ് ലോജിക്, നമ്മുടെ മനസ്സ് യുക്തിക്ക് അടിമപ്പെട്ടാല്‍ പിന്നെ സാഹിത്യം ഉണ്ടാകില്ല.
ഇതിനിടയ്ക്ക് മയ്യഴിപ്പുഴയിലൂടെ ധാരാളം വെള്ളം ഒഴുകിപ്പോയി, അടുത്ത തലമുറയ്ക്കായി ഒന്നും പറഞ്ഞു കൊടുക്കാനില്ലാതെ ഞങ്ങള്‍ തിരിച്ചുനിന്നു, തീര്‍ത്തും ഒറ്റപ്പെട്ട് ഇനിയെങ്കിലും എന്തെങ്കിലും നേരാംവണ്ണം കേള്‍ക്കാനുറപ്പിച്ചു നിന്നപ്പോള്‍ ദാ വന്നു, ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കുടെ വര്‍ഷങ്ങളായി സഞ്ചരിക്കുമ്പോള്‍ തന്നെ ഒരു സാഹിത്യകാരനാകയാല്‍ അച്ചടക്കരാഹിത്യം അനിവാര്യം. അതാ കിടക്കുന്നു ബലേ ഭേഷ്.
ഒന്നുണ്ട്, ഇപ്പം ഞങ്ങള്‍ ഇതൊക്കെ തന്നത്താന്‍ പറയുക മാത്രമേയുള്ളൂ. കാരണം കൂടുതല്‍ നേരം പണ്ടത്തേപ്പോലെ ചായക്കടകളില്‍ ബീഡിയും വലിച്ചിരിക്കാനാകില്ല, ഒന്ന്, ബീഡി നിരോധിച്ചു, രണ്ട് ഇല്ലായിരുന്നെങ്കില്‍ ബീഡിക്ക് കാശിനായി അമേരിക്കന്‍ കമ്പനിയില്‍ ജോലി നോക്കുന്ന മൂത്തമോന്റെ കീശയില്‍ തപ്പണം.
അങ്ങനെ, നമ്മളുണ്ട് നമ്മടെ വായനയുണ്ടെന്ന് കരുതി നല്ല നടപ്പില്‍ കഴിയുമ്പോഴാണ് ”ദിനോസറുകളുടെ കാലത്തിലൂടെ” കൈയിലെത്തുന്നത്. ജീവിതത്തിലാദ്യമായി ആരെങ്കിലും അടുത്തുണ്ടോന്നു നോക്കാതെ ഞാന്‍ വിളിച്ചുപോയി, ”ഈശ്വരാ.”
അപ്പോഴാണ് പുതിയമലയാളം വാരിക അവിടെ കിടക്കുന്നത് കണ്ടത്, അലസമായി അതെടുത്ത് തിരിച്ചു. പെട്ടെന്ന് ഒരു തലക്കെട്ട് കണ്ണിലുടക്കി, ശ്രാവണമാസത്തിലെ പൗര്‍ണമി നാള്, തൊട്ടടുത്ത് ഗുരുവിന്റെ ചിത്രം, ഒന്നുപറഞ്ഞോട്ടെ ഇത്രയും ”കവിത കിനിയുന്ന” ആ എഴുത്തിനുമുന്നില്‍ ഞങ്ങള്‍ നമ്രശിരസ്സരായി പോകുന്നു, പിന്നെ എന്നെ അറിയാതെ ഞാനതിലേക്ക് എടുത്ത് ചാടി, അതങ്ങനെ പോകുന്നു, രക്ഷാബന്ധന് ആഘോഷത്തിന്റെ രണ്ടുനാള്‍ മുമ്പാണ് ഞാന്‍ ദല്‍ഹിയില്‍ വീണ്ടും എത്തിയത്, ”മഴ വീഴുമ്പോള്‍ തകര തളിര്‍ക്കുമെന്നപോലെ അവിടെ എത്തിയാല്‍ എഴുത്ത് വരിക അങ്ങേക്ക് സ്വാഭാവികം.” നന്നായ് മഴ പെയ്ത ദല്‍ഹിയില്‍ നല്ല പച്ചപ്പ്. ഈ പച്ച അത് ദില്ലിയിലെ മുസ്ലിംലീഗുകാരെ ആഹ്ലാദിപ്പിക്കുന്നുണ്ടാകും. ബിജെപി ഭരിക്കുന്ന തലസ്ഥാന നഗരിക്ക്, ”അയ്യോ, അതിന് ദല്‍ഹിയില്‍ ഭരിക്കുന്നത് ഗവര്‍ണറല്ലേ ഇപ്പോള്‍, ങാ എന്തോ ആകട്ടെ ദില്ലിയും ഇന്ത്യയും അദ്ദേഹത്തിന് ഒന്നാകാം, അതാണല്ലോ സമസ്യയെന്നത്,” വരികള്‍തുടരുന്നു. ”എന്തൊരത്ഭുതം എനിക്കും അതില്‍ ആഹ്ലാദം തോന്നി,” ”അയ്യോ, എന്നറിയാതെ വിളിച്ചുപോയ എന്റെ മുന്നില്‍ മാഷ് ഏണിയുമായി നില്‍ക്കുന്നത് കാണായ്.” ഇനിയിപ്പോ, അടുത്ത വിമാനത്തില്‍ കേരളത്തില്‍ എത്തണമല്ലോ, മൂവ്മെന്റില്‍ വിശ്വസിക്കുന്നതിനാല്‍ ഇപ്പോള്‍ കല്ലു കഴിച്ചാലും ദഹിക്കുന്ന ആമാശയമാണെന്റേത്. എന്തൊരു സുഖം, സുഖമായി കഴിക്കാം, സുഖമായിട്ടുറങ്ങാം, വിശന്നാലേ പ്രശ്നമുള്ള അതും വല്യ പ്രശ്നമൊന്നുമില്ല, ഇന്നതേ കഴിക്കൂ എന്നൊന്നും ഇല്ല. തിരിച്ചു കടിക്കാത്തതൊക്കെ അകത്താക്കും, ഒന്നും അസുഖം വരുത്തില്ല. ലേഖനം തുടരുന്നു. പണ്ട് എനിക്കൊരു സ്വകാര്യ ദുഃഖമുണ്ടായിരുന്നു, ബസ്സില്‍ എന്റെ അടുത്തിരിക്കുന്ന എല്ലാപേരുടെ കൈകളിലും രാഖിയുണ്ട് എനിക്ക് മാത്രമതില്ല. ”ഇങ്ങ് മയ്യഴിയിലെ ബസ്സിലായിരുന്നെങ്കില്‍ ആരുടെ കൈയിലും രാഖിയില്ല എന്റെ കൈയിലുണ്ടല്ലോ എന്ന് വിചാരിച്ച് അഭിമാനിക്കുമായിരുന്നോ? അയ്യോ സമസ്യ,” വീണ്ടും തുടരുന്നു…. എന്റെ പെങ്ങന്മാരെക്കുറിച്ചോര്‍ത്ത്, അവര്‍ എനിക്ക് രാഖി കെട്ടാത്തതില്‍, അങ്ങറിയാതെ വിളിച്ചുപോയ ”ഈശ്വരാ” വിളിയില്‍ ഏതോ ഒരു മുഗ്ദ്ധമായ ദുഃഖം ഞാന്‍ കാണുന്നു, സുതാര്യമാകാന്‍ കൊതിക്കുന്ന അകതാരിന്റെ ഒരു വെമ്പല്‍.
രക്ഷാബന്ധന്റെ പവിത്രമായ കഥ ഞങ്ങളെ അറിയിക്കാന്‍ 40 വര്‍ഷം എടുത്തിരിക്കുന്നു, ഇതിനുമുമ്പും ശ്രാവണ പൗര്‍ണമികള്‍ വന്നിട്ടുണ്ടല്ലോ ദല്‍ഹിയില്‍, ശരിയാണ് അങ്ങ് പറഞ്ഞ മാറ്റത്തിന്റെ സുഖം ഞങ്ങള്‍ അറിയുന്നു. ഇന്നും യമുന വനങ്ങളിലൂടെയും മലയിടുക്കുകളിലൂടെയും നഗരങ്ങളിലൂടെയും കാവ്യങ്ങളിലൂടെയും നോവലുകളിലൂടെയും ഒഴുകുന്നു. യമുനക്ക് മരണമില്ല, ആണ് പെണ് രൂപത്തിന്റെ ഏറ്റവും പരിശുദ്ധ രൂപമാണ് രാഖി, ”പ്രഭോ 40 വര്‍ഷങ്ങളായി മയ്യഴിയും ഒഴുകുന്നു, അതിലെ ജലവും എച്ച്ടുഒ തന്നെയല്ലേ, അങ്ങ് ഒരു വാക്ക് നേരത്തെ പറഞ്ഞിരുന്നെങ്കില്‍, അതും ഞങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍, എങ്കില്‍ യമുനയുടെ ആ നല്ല മണങ്ങള്‍ മയ്യഴിയിലും എത്തുമായിരുന്നില്ലേ,”…പാശ്ചാത്യ നാടുകളില്‍നിന്നും ഇറക്കുമതി ചെയ്ത വാലന്റൈന്‍ ദിനം നമ്മള് മലയാളികള്‍ ആഘോഷിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ വാലന്റൈന്‍ ദിനമല്ല രക്ഷാബന്ധനാണ് കൊണ്ടാടേണ്ടത്, നമ്മുടെ നീട്ടിയ കൈകളില്‍ രാഖി കെട്ടുന്ന പെങ്ങളെ നെഞ്ചോടു ചേര്‍ത്തു പിടിച്ച് നിന്നെ എന്റെ ജീവന് നല്‍കിയും ഞാന്‍ സംരക്ഷിക്കും എന്ന് നമുക്ക് പറഞ്ഞുകൂടെ, ഞാന്‍ എന്നെ തന്നെ ഒന്നു നുള്ളിനോക്കി, സ്വപ്നമല്ല, മയ്യഴിയുടെ കഥാകാരന്റെ വരികള്‍ തന്നെയാണ്, വീണ്ടും തുടരുന്നു…. അടുത്ത ശ്രാവണ മാസത്തിലെ പൗര്‍ണമി നാള് നമ്മള് കേരളത്തിലും രക്ഷാബന്ധന് കൊണ്ടാടണം. അതിനായി നമ്മടെ പെങ്ങന്മാര് കാത്തിരിക്കുന്നു. ”എന്തോ എനിക്കൊരു കുറ്റബോധമിപ്പോള്‍ തോന്നി. പാവം ഇത്രയും കാലം നമ്മടെ പെങ്ങന്മാരെപ്പോലുമറിയാതെ ലോകം മുഴുവനുമറിയുന്ന കേരളീയ മനഃശാസ്ത്രത്തിനു മുന്നില്‍ സിഗ്മണ്ട് ഫ്രോയിഡ് തലകുനിച്ചു നില്‍ക്കയാകാം.”
ഇത്രയുമായപ്പോഴേക്ക് എന്റെ കണ്ണുനിറഞ്ഞ് മാഗസിന്റെ വരികളെ നനച്ചു തുടങ്ങിയിരുന്നു. ഇടതുപക്ഷത്തിന്റെ വരണ്ട ഭാഷ നനയുമോ? അറിയില്ല, നമ്മള്‍ക്ക് എവിടെയാണ് തെറ്റുപറ്റിയത്, അങ്ങ് ഈ ഭിക്ഷാംദേഹികളെ അനുഗ്രഹിക്കണം, ഉപദേശങ്ങള്‍കൊണ്ട്, ഞങ്ങള്‍ക്കായി മാത്രം സുതാര്യമായ ഭാഷയില്‍, അവിടെ തമോഗര്‍ത്തഗങ്ങള്‍, സമസ്യകള്‍ ഒന്നും വേണ്ട, ഒരച്ഛന് സ്വന്തം കുഞ്ഞിനു പറഞ്ഞു കൊടുക്കുന്ന വാത്സല്യത്തോടെ അല്ലെങ്കില്‍ ഗുരു തന്റെ പ്രിയ ശിഷ്യന് മനസ്സിലാക്കി കൊടുക്കുന്ന ഭാവതീവ്രതയില്‍, അങ്ങനെ ഇനിയെങ്കിലും മലയാളി അറിയട്ടെ, മലയാണ്മയെ, സ്വന്തം സ്വത്വത്തെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: