ഒരു പുരുഷായുസ്സ് എന്ന് പറഞ്ഞാല്‍ 120 വര്‍ഷമാണ്. അതും പിന്നിട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പ്രായം ഏറി എന്നു പറഞ്ഞിട്ട് കാര്യമില്ല. പ്രായത്തിനൊത്ത പക്വതയോ പാകതയോ സഹിഷ്ണുതയോ ആ പാര്‍ട്ടിക്ക് അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നു പോലും നിശ്ചയമില്ലെന്ന് തോന്നുന്നു. കോണ്‍ഗ്രസ് വക്താവ് സ്ഥാനത്തു നിന്നും ശശിതരൂര്‍ എംപിയെ നീക്കുക വഴി കോണ്‍ഗ്രസ്സിന്റെ അസഹിഷ്ണുതയാണ് വ്യക്തമാവുന്നത്. കോണ്‍ഗ്രസ് വക്താവ് ആരാകണം, എങ്ങിനെയാകണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം കോണ്‍ഗ്രസില്‍ മാത്രം നിക്ഷിപ്തമാണ്. അതേസമയം നടപടികള്‍ നിരീക്ഷിക്കുമ്പോള്‍ കോണ്‍ഗ്രസ് തനി കോമഡി പാര്‍ട്ടിയായി അധപതിച്ചോ എന്ന സംശയം സ്വാഭാവികമാണ്. ശശി തരൂര്‍ ശരിക്കും പറഞ്ഞാല്‍ ലോക്സഭയിലെത്തിയ ശേഷമായിരിക്കും കോണ്‍ഗ്രസ്സില്‍ അംഗത്വമെടുത്തത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ മസിലും പെരുപ്പിച്ച് ഏറെക്കാലം അദ്ധ്വാനിച്ചൊരുങ്ങിനിന്നവര് നിരവധിയായിരുന്നു. അവരെയെല്ലാം ഇളിഭ്യരാക്കിക്കൊണ്ടാണ് ശശിതരൂര്‍ പറന്നിറങ്ങിയത്. കെപിസിസിയോ തെരഞ്ഞെടുപ്പു കമ്മിറ്റിയോ ശശിതരൂരിന്റെ പേര് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന പരാതി നേരത്തെ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനാകട്ടെ അറിയപ്പെടുന്ന കോണ്‍ഗ്രസ്സുകാരാരും രംഗത്തിറങ്ങിയതുമില്ല. തരൂരിന്റെ പണവും പ്രശസ്തിയും സൗന്ദര്യവുമെല്ലാം വോട്ടായി മാറിയപ്പോള്‍ വിജയം തുണച്ചു. കെപിസിസി അറിയാതെ കേന്ദ്രത്തില്‍ മന്ത്രിയുമായി. ശശിതരൂരിനെ കേരളത്തിലെ നായരുടെ പട്ടികയില്പ്പെടുത്തേണ്ടതില്ലെന്ന് എന്‍എസ്എസിനുപോലും പറയേണ്ടിവന്നു.’തരൂര്‍ ദല്‍ഹി നായര്‍’ എന്നായിരുന്നു അന്ന് വ്യാഖ്യാനിക്കപ്പെട്ടത്.
ജയിച്ചുകയറുകയും മന്ത്രിയാവുകയും ചെയ്തപ്പോഴൊക്കെ ശശിതരൂരിന്റെ വാക്കും പ്രവര്‍ത്തിയുമെല്ലാം വിവാദങ്ങളേ ഉണ്ടാക്കിയിട്ടുള്ളൂ. കന്നുകാലികളോടൊപ്പം യാത്രചെയ്ത് ശീലമില്ലെന്ന് വിമാനത്തില്‍ മന്ത്രിയെന്ന നിലയില്‍ ഉയര്‍ന്ന ക്ലാസില്‍ സഞ്ചരിക്കുന്നതിനെ വിലക്കിയപ്പോള്‍ പ്രതികരിച്ചയാളാണ് തരൂര്‍. മന്ത്രിമന്ദിരങ്ങളില്‍ താമസിക്കുന്നതിന് പകരം പ്രതിമാസം രണ്ടുലക്ഷം രൂപ വാടക നല്കി താമസിച്ചതും വിവാദമായി. ഐപിഎല്ലിലെ വിവാദം മന്ത്രിക്കസേര തെറിപ്പിച്ചെങ്കിലും സുനന്ദ പുഷ്കറെന്ന സ്ത്രീയെ സ്വന്തമാക്കാനായി. അവരുടെ മരണം ദുരൂഹ സാഹചര്യത്തിലാണെന്നറിഞ്ഞിട്ടും അന്വേഷണം തടയാനും തടസ്സപ്പെടുത്താനും കൂട്ടുനിന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഭാര്യയുടെ മരണം സംബന്ധിച്ച് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോഴാണ് ശശിതരൂരിനെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് അവരോധിച്ചത്. ഇപ്പോള്‍ വക്താവ് സ്ഥാനം എടുത്തുമാറ്റിയതില്‍ സങ്കടമൊന്നും ശശിതരൂര്‍ പ്രകടിപ്പിക്കുന്നില്ല. കെപിസിസി നല്കിയ പരാതി എന്താണെന്ന് അറിഞ്ഞില്ലെന്നും വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ലെന്നുമാണ് തരൂരിന്റെ പരാതി. അല്ലെങ്കിലും കോണ്‍ഗ്രസ് വക്താവ് എന്ന പദവിക്ക് എത്രമാത്രം പവിത്രതയുണ്ടെന്ന് മുമ്പ് അഭിഷേക് സിംഗ്വിയെന്ന വക്താവ് തെളിയിച്ചതാണല്ലോ. അന്യസംസ്ഥാന ലോട്ടറികേസില്‍ സംസ്ഥാന ഭരണത്തിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസ്സിന്റെ നിലപാടിനെ എതിര്‍ത്തു തോല്‍പ്പിക്കാനായിരുന്നു കോണ്‍ഗ്രസ് വക്താവായ സിംഗ്വി കേരളത്തിലെത്തിയത്. സാന്റിയാഗോ മാര്‍ട്ടിന്റെ കോടികള്‍ മൂല്യമുള്ള വക്കാലത്തില്‍ ശ്രദ്ധയൂന്നിയ സിംഗ്വിയെ വക്താവ് സ്ഥാനത്തുനിന്ന് നീക്കാന്‍ എത്ര പണിപ്പെട്ടതായിരുന്നു കെപിസിസി. എന്നിട്ടെന്തായി? പോയ വേഗത്തില്‍ തന്നെ സിംഗ്വി കോണ്‍ഗ്രസ്സിന്റെ വക്കാലത്തെടുത്ത് വക്താവായി. അതുപോലെ ശശിതരൂര്‍ വക്താവ് സ്ഥാനത്തെത്തില്ലെന്നതിന് ഒരു ഉറപ്പുമില്ല.
എന്താണ് വക്താവ് സ്ഥാനം തെറിപ്പിക്കാന്‍ ശശിതരൂര്‍ ചെയ്തകുറ്റം? ഗാന്ധിജിയുടെ സ്വപ്നമായിരുന്ന സ്വച്ഛ്ഭാരത് യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉദ്യമത്തെ പിന്തുണച്ചതിനോ? കഷ്ടം എന്നല്ലാതെന്തുപറയാന്‍! കേന്ദ്ര സര്‍ക്കാരിന്റെ പണവും പദ്ധതികളും പരിപാടികളുമൊന്നും ഏതെങ്കിലും പാര്‍ട്ടിയുടേതല്ല. നമ്മുടെ ജനാധിപത്യ സംവിധാനമനുസരിച്ച് പാര്‍ട്ടികളാണ് മത്സരിച്ച് അധികാരത്തിലെത്തുന്നതെങ്കിലും സര്‍ക്കാര്‍ മുഴുവന്‍ ഭാരതീയരുടേതുമാണ്. വികസന കാര്യത്തിലും സര്‍ക്കാരുകള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് കലവറയില്ലാത്ത പിന്തുണ നല്‍കണമെന്നും വാചാലമാകുന്ന വി.എം.സുധീരനാണ് തരൂരിനെതിരെ ഏറ്റവും ശബ്ദിച്ചതെന്നതാണ് രസാവഹം. ആദര്‍ശമല്ല അവസരവാദമാണ് മറ്റ് കോണ്‍ഗ്രസ്സുകാരെപ്പോലെ സുധീരനേയും നയിക്കുന്നതെന്ന് വ്യക്തമാണ്. കക്ഷിരാഷ്ട്രീയം വികസന കാര്യത്തില്‍ വേണ്ടെന്ന് പറയുന്ന എ.കെ.ആന്റണിയുടെ തനിനിറവും തരൂരിനെതിരായ നടപടിയിലൂടെ വ്യക്തമായി. സര്‍ക്കാരിന്റെ നല്ല കാര്യങ്ങളെ തുറന്നമനസ്സോടെ പിന്തുണയ്ക്കുന്നതില്‍ ഒരു അപാകതയുമില്ല. അങ്ങനെയാണ് വേണ്ടതും. മുന്‍പും പ്രധാനമന്ത്രിയുടെ നടപടികളെ പിന്തുണയ്ക്കുകയും പ്രശംസിക്കുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. ഇന്ദിരാഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തികൂട്ടാന്‍ തന്റെ പാര്‍ട്ടി ഒറ്റക്കെട്ടായി കൂടെയുണ്ടാകുമെന്ന് ഒരു ഘട്ടത്തില്‍ ജനസംഘം നേതാവായിരിക്കെ അടല്‍ബിഹാരി വാജ്പേയി പ്രഖ്യാപിച്ചിരുന്നു. “ ഇന്ദിരാഗാന്ധി ദുര്‍ഗ്ഗയാണെന്ന് പാര്‍ലമെന്റില്‍ വാജ്പേയി പ്രഖ്യാപിച്ചു. ഫഌക്സ് നിരോധിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തെ പ്രതിപക്ഷം സ്വാഗതം ചെയ്തത് അടുത്തിടെയാണ്. ഇതൊക്കെ ജനാധിപത്യ മാന്യതയും മര്യാദയുമാണ്. അത് തിരിച്ചറിയാത്ത കോണ്‍ഗ്രസ് വിനാശകാലേ വിപരീത ബുദ്ധിയാണ് പ്രയോഗിക്കുന്നത്. അതാകട്ടെ അങ്ങേയറ്റം പരിഹാസ്യം നിറഞ്ഞതുമാണെന്നേ പറയാനൊക്കൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക: