അങ്ങനെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ രക്ഷിക്കുവാനായി ഒടുവില്‍ ഉരുത്തിരിഞ്ഞുവന്ന പ്രതിവിധിയാണ് പ്രിയങ്കയെ അത്യുന്നത നേതൃത്വത്തിലേക്ക് കൊണ്ടുവരികയെന്നുള്ളത്. ഒരു വിഭാഗത്തിന് മാത്രമാണ് ഇളമുറത്തമ്പുരാട്ടിയോട് പ്രിയം. ആ മൂക്കും ആ നടപ്പും ആ ചിരിയുമൊക്കെയാണ് അവര്‍ക്ക് പ്രിയങ്കയെ പ്രിയതരമാക്കുന്നത്. താക്കോല്‍ സ്ഥാനത്ത് അവരോധിക്കുവാന്‍ ഇതൊക്കെത്തന്നെ ധാരാളം മതിയെന്നാണ് അവരുടെ അഭിപ്രായം. പക്ഷേ മറുഭാഗം യുവരാജാവ് തന്നെയാണ് കിരീടാവകാശിയെന്നും അതുകൊണ്ട് രാഹുല്‍ കുമാരനെ തന്നെ രാജാവായി അഭിഷേകം ചെയ്യണമെന്നാണ് അവരുടെ വാദം. അമ്മ മഹാറാണിക്ക് ഇനി ഒന്നിനുമാവില്ല. ഇപ്പോ പണ്ടത്തെപ്പോലെയൊന്നുമല്ല. ഭരണം മാറിയതുകൊണ്ട് പണ്ടത്തെപ്പോലെ കയറി ഭരിക്കുവാനും കഴിയുന്നില്ല. ഇപ്പോഴവിടെ പറഞ്ഞതല്ല അവിടെ പറയുക അവിടെ പറഞ്ഞതല്ല ഇവിടെ പറയുക. രണ്ടിടത്തും പറഞ്ഞതെന്തെന്ന് ഒരു ഓര്മയുമില്ല. ആകെ പരുവക്കേടാകുന്നതിന് മുന്‍പ് തറവാട്ടു ഭരണം മക്കളെയേല്പ്പിച്ച് ശിഷ്ടകാലം വേദപുസ്തകം വായിച്ച് കഴിയണം എന്നാണ് വിചാരം. അല്ലാതെ ഇനി നെഹ്റു-ഗാന്ധി ബ്രാന്റ് ഉപയോഗിച്ച് പണ്ടത്തെപ്പോലെ മാര്‍ക്കറ്റിംഗ് നടത്തുവാന്‍ കഴിയില്ല എന്ന് തീര്‍ത്തും മനസ്സിലായി. നെഹ്റു വംശം ഇന്ദിരാഗാന്ധിയോടുകൂടി കുറ്റിയറ്റുപോയി. മഹാത്മാഗാന്ധിയുമായി ഈ ഗാന്ധി സീരീസിനുള്ള ബന്ധം കടലും കടലാടിയും തമ്മിലുള്ള ബന്ധമാണ്. തേക്കില്ലാത്ത തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനം പോലെയും മുതലയില്ലാത്ത കോഴിക്കോട് മുതലക്കുളം മൈതാനം പോലെയും അത് അഭംഗുരം അനുസ്യൂതം അങ്ങനെ തുടര്‍ന്നുപോകുന്നു എന്ന് മാത്രം. ഇനി പ്രിയങ്കയുടെ സന്തതിപരമ്പരകളും വാദ്രാ ബ്രാന്റ് ഉപേക്ഷിച്ച് ഗാന്ധിമാരായി മാറാനും സാധ്യതയുണ്ട്. യുവരാജാവ് വേളികഴിക്കാതെ വന്നാല്‍ തറവാട് അന്യംനിന്നുപോകും. ആ പ്രതിസന്ധിയില്‍നിന്നും കരകയറുവാന്‍ ഒരേയൊരു മാര്‍ഗം മരുമക്കത്തായ സമ്പ്രദായം സ്വീകരിച്ചു സിംഹാസനം വാദ്ര വംശത്തിലേക്ക് കൈമാറുക എന്നുള്ളത് മാത്രമാണ്. അങ്ങനെ അമ്മായി ചുട്ടത് മരുമോനുക്കായ് ആയിത്തീരുകയു ചെയ്യും.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ ചരിത്രപരമായ പരാജയത്തെത്തുടര്‍ന്ന് രാഹുല്‍ ബ്രിഗേഡും പ്രിയങ്കാ ഫാന്റ്സ് അസോസിസേഷനും ഗ്രൂപ്പു തിരിഞ്ഞ് പരസ്പ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ചൊരിഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി ചേര്‍ന്ന് പ്രശ്നം ചര്‍ച്ച ചെയ്യുവാന്‍ തുടങ്ങിയതും വന്‍ ബഹളമായി. നേതൃമാറ്റം വേണമെന്ന് ഒരു വിഭാഗം. നേതൃനാറ്റം തന്നെ തുടര്‍ന്നാല്‍ മതിയെന്നും അതിന് സോണിയാ മാഡം തന്നെ ധാരാളം മതിയെന്നും മറുവിഭാഗം. രംഗം ചൂടുപിടിച്ചപ്പോള്‍ ആദര്ശധീരന് അറക്കപ്പറമ്പില്‍ കുരിയപ്പന്‍ അന്തോണി ബഹളം കൂട്ടുന്നവരുടെ ഇടയില്‍ ഇറങ്ങി കൈകള്‍ ഇരുവശത്തേക്കും നീട്ടിപ്പിടിച്ച് കുരിശുപോലെ നിന്നുകൊണ്ട് പല്ലുകള്‍ കടിച്ചുപിടിച്ചു ആക്രോശിച്ചു, ”സൈലന്‍സ് പ്ലീസ്” നമ്മളിങ്ങനെ പരസ്പ്പരം പോരടിച്ചുകൊണ്ടിരുന്നാല്‍ മതിയോ? ഒരു ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ ഏത് പ്രശ്നവും ജനാധിപത്യപരമായി തന്നെ പരിഹരിക്കാവുന്നതേയുള്ളൂ. ഇതുകേട്ടപ്പോള്‍ മറ്റുള്ളവര്‍ക്കും തോന്നി സംഗതി ശരിയാണെന്ന്. കാരണം ദല്‍ഹിയില്‍ കോണ്ഗ്രസുകാര്ക്കിടയില് അന്തോണിയാണ് ബുദ്ധിമാന്. അങ്ങനെ ആര് നേതൃത്വം ഏറ്റെടുക്കണമെന്നത് വോട്ടിനിട്ട് തീരുമാനിക്കാമെന്നായി. തുടര്‍ന്ന് വോട്ടിംഗ് നടന്നു. വോട്ടെണ്ണി നോക്കിയപ്പോള്‍ രണ്ടുപേര്‍ക്കും വോട്ടുകള്‍ തുല്യം. വീണ്ടും നാലഞ്ചുതവണ വോട്ടിംഗ് നടത്തിയെങ്കിലും വോട്ട് പഴയ പഴയ പടി തന്നെ തുടര്‍ന്നു. അപ്പോള്‍ ഒരാശയം ഉദിച്ചു. നാണയ ടോസ്സ് ചെയ്ത് ചാപ്പ കുരിശ് നോക്കി തീരുമാനിക്കാം. തുടര്‍ന്ന് ഒരു ഒറ്റ രൂപാ നാണയം എടുത്ത് മുകളിലേയ്ക്ക് ടോസ്സ് ചെയ്തു. നാണയം താഴേയ്ക്ക് കുത്തി വീണ് ഉരുണ്ട് ഉരുണ്ട് പോയി അങ്ങനെ തന്നെ കുത്തിനിന്നു. വീണ്ടും വീണ്ടും ആവര്‍ത്തിച്ചെങ്കിലും ഫലം ഇതുതന്നെ. അടുത്ത പരീക്ഷണം രണ്ടുപേരുടേയും തൊലിക്കട്ടി പരിശോധിച്ച് തീരുമാനമെടുക്കാമെന്നായി. അതിന്നായി രാഹുലനേയും പ്രിയങ്കയേയും ഒരുമിച്ച് നിര്‍ത്തി രണ്ടുപേരുടെയും ശരീരത്തില്‍ ബ്ലേഡ് വച്ച് വരിഞ്ഞുനോക്കി. ഏശുന്നില്ല. ബ്ലേഡ് മാറ്റി കത്തിവെച്ച് കുത്തിനോക്കി. രണ്ടുപേരുടെ തൊലിയ്ക്കും ഒരു പോറല്‍ പോലും ഏല്‍പ്പിക്കുവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വെട്ടുകത്തി, പിക്കാക്സ്, കോടാലി എന്നിവ ഉപയോഗിച്ച് ആഞ്ഞ് കൊത്തി നോക്കി. ”ണിം” എന്ന ശബ്ദത്തോടെ തീപ്പൊരി പാറിക്കൊണ്ട് ഈ ഉപകരണങ്ങള്‍ പുറകോട്ട് തെറിച്ചല്ലാതെ രണ്ട് പേരുടെ തൊലിക്കും യാതൊരു കുഴപ്പവും സംഭവിച്ചില്ല. അവസാനം രണ്ടുപേരുടെയും നടുക്ക് ഡയനാമിറ്റ് വെച്ച് ചേര്‍ത്ത് നിര്‍ത്തി കെട്ടിപ്പൊട്ടിച്ച് നോക്കാമെന്ന് തീരുമാനിച്ചും അപ്രകാരമുള്ള ഒരുക്കങ്ങളെല്ലാം ചെയ്ത് ഡയനാമിറ്റിന്റെ തിരിയ്ക്ക് തീ കൊളുത്തി. തിരി കത്തി. അതിഭയങ്കരമായ ശബ്ദത്തോട് കൂടി സ്ഫോടനം നടന്നു. തീയും പുകയും വമിച്ചുകൊണ്ടുള്ള ഉഗ്രസ്ഫോടനത്തില്‍ പരിസരം പ്രകമ്പനം കൊണ്ടു. രണ്ടുപേരുടെയും കഥകഴിഞ്ഞു കാണുമെന്ന് തന്നെ എല്ലാവരും കരുതി. ഇത് കുറച്ചു കടന്ന കയ്യായിപ്പോയി എന്ന് പൊതുഅഭിപ്രായം ഉയര്‍ന്നു. അവസാനം തീയും പുകയുമെല്ലാം കെട്ടമര്‍ന്നപ്പോള്‍ അതാ രണ്ടുപേരും മുഖത്തോട് മുഖം നോത്തി ചിരിച്ചുകൊണ്ട് നില്ക്കുന്നു. അതുകണ്ട ആദര്ശധീരന് ഓടിച്ചെന്ന് രണ്ടുപേരുടെയും കൈകള്‍ പിടിച്ച് മുകളിലേയ്ക്കുയര്‍ത്തി വിളിച്ച് പറഞ്ഞു രണ്ടുപേരും നേതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: