ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എത്ര ആരാധകരുണ്ടാകും? ഫേസ്ബുക്കിലെ ലൈക്കുകളും ട്വിറ്ററിലെ ഫോളോവേഴ്സിന്റെ എണ്ണവും ഒക്കെ ആത്യന്തികമായി എന്തെങ്കിലും ഗുണം ചെയ്യുമോ? അതോ ഒരു വിഭാഗം വിമര്ശിക്കുന്നതുപോലെ ഇതെല്ലാം വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണോ? ഈ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ നിന്ന് വേറിട്ട്, സാധാരണക്കാര്‍ ആരെങ്കിലും ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടാകുമോ? സ്വന്തം അനുഭവത്തെ അടിസ്ഥാനമാക്കി ഒരന്വേഷണം.
കഴിഞ്ഞ മാസം മുപ്പതാം തീയതി രാത്രി പതിനൊന്നു മണിക്ക് എനിക്ക് ഒരു ഫോണ്‍ വന്നു. വല്ലപ്പോഴും മാത്രം വിളിക്കാറുള്ള ഒരു അമേരിക്കന്‍ സുഹൃത്തിന്റെ അസമയത്തുള്ള ഈ വിളി എന്നെ അമ്പരപ്പിക്കാതിരുന്നില്ല. ഫോണ്‍ എടുത്തമാത്രയില്‍ തന്നെ ”കല്ലൂരേ നമ്മുടെ മോദിജി കലക്കി, ഭാരതം രക്ഷപ്പെടുമെന്ന് തോന്നുന്നു”. പാതിരാത്രിയിലുള്ള ഈ പ്രവചനം അവന് വട്ടാണെന്നുള്ള തോന്നലുണ്ടാക്കിയെങ്കിലും അമേരിക്കയില്‍ അപ്പോള്‍ പകലാണെന്നും അവിടെ മോദി – ഒബാമ സംയുക്ത വാര്‍ത്താസമ്മേളനം കഴിഞ്ഞതേയുള്ളൂവെന്നും സംസാരത്തില്‍ നിന്ന് മനസ്സിലായി. എങ്കിലും സംഭാഷണത്തിനിടയില്‍ അവന് ‘മോദിജി’ എന്ന് അഞ്ചാറുവട്ടം പറഞ്ഞത് എന്നെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്. ഇതിന്റെ കാരണം ഗ്രഹിക്കണമെങ്കില്‍ ഈ സുഹൃത്തിനെക്കുറിച്ച് അല്പം കൂടി നിങ്ങള്‍ വായനക്കാര്‍ അറിയണം.
സ്കൂളില്‍ പഠിക്കുന്ന സമയത്തു മുതല്‍ തന്നെ സാമൂഹ്യ പ്രശ്നങ്ങളിലൊന്നും ഒരു ശ്രദ്ധയും ചെലുത്താത്ത ഒരുവന്. നമ്മുടെ നാട്ടിലെ സൗകര്യങ്ങളിലും വികസനത്തിലുമൊക്കെ സദാ അസംതൃപ്തന്‍. എഞ്ചിനിയറിംഗ് കഴിഞ്ഞ് ഉപരിപഠനത്തിനും തുടര്‍ന്ന് ജോലിക്കുമായി അമേരിക്കയിലേക്ക് കുടിയേറിയപ്പോഴും അസാധാരണമായി ഒന്നും തോന്നിയില്ല. വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍ കാണുകയും, വിരളമായി ഫോണ്‍ ചെയ്യുമ്പോള്‍ സംസാരിക്കുകയും ചെയ്യുന്ന വിഷയങ്ങള്‍ക്ക് ഒരേ സ്വഭാവം. നമ്മുടെ രാജ്യത്തെക്കുറിച്ച് ഒരു സമയത്തും അവന് ഒരു താത്പര്യവും പ്രകടിപ്പിച്ചിരുന്നില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു ശരാശരി ഐടി തൊഴിലാളി. അവരുടെ ലോകവും പ്രശ്നങ്ങളും ഒക്കെ എക്കാലത്തും തുലോം വ്യത്യസ്തമാണല്ലോ. അമേരിക്കന്‍ ‘ഹെല്‍ത്ത് കെയറും’, ‘ഇമ്മിഗ്രേഷനും’ ഒക്കെ കൂലങ്കഷമായി ചിന്തിക്കുന്നതിനിടക്ക് പാവം ഭാരതത്തിനും കൊച്ചുകേരളത്തിനുമൊക്കെ എന്തു സ്ഥാനം. ഇനി ഒരല്പം സമയം കിട്ടിയാല്‍ തന്നെ അതെല്ലാം കയ്യടക്കാന്‍ ഇവിടെ ‘സോളാര്‍ സുന്ദരിമാര്‍’ നിറഞ്ഞുനില്ക്കുകയല്ലേ!
മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഇവിടുത്തെ ചാനലുകള്‍ പല രീതിയില്‍ ആഘോഷിക്കുന്നത് നമുക്ക് മനസ്സിലാക്കാം. അമേരിക്കയിലെ കുറച്ചു ഗുജറാത്തി കുടുംബങ്ങള്‍, ഗുജറാത്തിക്കാരനായ മോദിക്ക് എന്തോ സ്വീകരണമൊരുക്കി എന്നും “Event Management” കമ്പനികളെവച്ച് അതിനു വലിയ പബഌസിറ്റി നല്‍കിയെന്നും ഒക്കെയാണല്ലോ ഇവിടെ കേള്‍ക്കുന്നത്. രാജ്ദീപ് സര്‍ദേശായിയെ പോലെയുള്ള ‘ധീരദേശാഭിമാനി’കളെ അവര്‍ ആക്രമിക്കുന്നതും ബ്രേക്കിംഗ് ന്യൂസായി ദിവസം മുഴുവന്‍ നാം കാണുകയും ഉണ്ടായി. അപ്പോള്‍ ഒരു കാര്യം ഉറപ്പ്. മോദി സന്ദര്‍ശനത്തെക്കുറിച്ച് അവന് അറിഞ്ഞത് ഇന്ത്യന്‍ ചാനലുകളിലൂടെ അല്ല എന്ന് വ്യക്തം. ”നീ ഇതൊക്കെ എങ്ങനെ അറിഞ്ഞു.” ഒരല്പം ആക്ഷേപം കലര്‍ത്തിയാണ് ഞാന്‍ ചോദിച്ചതെങ്കിലും അവന്റെ മറുപടി എന്നെ വീണ്ടും അത്ഭുതപ്പെടുത്തി.. അവന്റെ ഓഫീസിലെ മാനേജര്‍ സായിപ്പില്‍ നിന്നാണത്രേ അവന് മോദിയുടെ വരവിനെക്കുറിച്ച് അറിഞ്ഞത്. “He has a terrific personality and ton of patriotism” നമ്മുടെ കമ്പനിയുടെ സിഇഒയെ പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും മാഡിസന്‍ സ്ക്വയറില്‍ നടക്കുന്ന പൊതു പരിപാടി എല്ലാവരും കാണണമെന്നും ടീംമീറ്റിംഗില്‍ അയാള്‍ പറഞ്ഞത്രേ! പത്രം തുറന്നുനോക്കിയപ്പോള്‍ എല്ലാ പത്രങ്ങളിലും മുന്‍പേജ് വാര്‍ത്തയും. ഇതൊന്നുമറിയാത്ത ഭാരതീയന് എന്ന ലജ്ജ മാറ്റി ബോസിനെ ഇംപ്രസ്സ് ചെയ്യുവാന്‍ മോദിയെ ശ്രദ്ധിച്ചു തുടങ്ങിയതാണത്രേ!
ഏതായാലും കൂടുതല്‍ സംസാരിക്കാന്‍ തന്നെ ഉറപ്പിച്ച് അവനോട് ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി.. ഏതാണ്ട് ഒരു മണിക്കൂര്‍ നീണ്ട സംഭാഷണത്തിന്റെ ചുരുക്കം ഇതാണ്.
ഇതാദ്യമായൊന്നുമല്ല, ഒരു ഭാരത പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിക്കുന്നത.് ‘ആണവക്കരാര്‍’, ‘യൂ. എന്‍ സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വം’, ‘ണഠഛ കരാറുകള്‍’, ‘കശ്മീര്‍’ ഇതൊക്കെയായിരുന്നു എക്കാലത്തും അവരുടെ അജണ്ട. ഇവിടെയാണ് മോദിജി അല്പം വ്യത്യസ്തനാകുന്നത്. ഇത്തരം സ്ഥിരം പല്ലവികള്‍ക്ക് പുറമേ അധികം ആരും ശ്രദ്ധിച്ചിട്ടില്ലാത്ത മറ്റു മാര്‍ഗ്ഗങ്ങളും സാധ്യതകളും ഉപയോഗിക്കുവാന്‍ അദ്ദേഹം തയ്യാറാകുന്നു. അമേരിക്ക പോലെയുള്ള ഒരു രാജ്യത്ത്, വിവിധ മേഖലയിലെ താക്കോല്‍ സ്ഥാനങ്ങളിലെല്ലാം കഴിവുതെളിയിച്ച ഭാരത വംശജര്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. അമേരിക്കന്‍ ഭരണകൂടത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനമുള്ളവരാണ് ഇവരില്‍ ഏറെപ്പേരും. നിര്‍ഭാഗ്യമെന്നു പറയട്ടെ ഇവര്‍ക്ക് ആര്‍ക്കും തന്നെ ഭാരത ഭരണ സംവിധാനത്തിലോ അതിന്റെ സ്ഥിരതയെക്കുറിച്ചോ ഒരു മതിപ്പും ഇല്ലെന്നു മാത്രമല്ല, കടുത്ത വ്യുല്പത്തി വച്ചുപുലര്‍ത്തുന്നവരുമാണ്. ഭാരതത്തിന്റെ കഴിവുകള്‍ അറിയാവുന്ന സമര്‍ത്ഥരെങ്കിലും ആത്മരോഷത്തോടെ ഭാരത ഭരണകൂടത്തെ ശപിക്കുന്നവരാണ് ഇവര്‍. ഇവരുടെ ശ്രദ്ധയും വിശ്വാസവും നേടുക എന്നതാണ് മോദി ഏറ്റെടുത്തിരിക്കുന്ന ആദ്യ ദൗത്യം. ഇത് ഒരു മേശക്ക് ചുറ്റുമിരുന്ന്, സെക്രട്ടറി തല ചര്‍ച്ചകള്‍ കൊണ്ട് നേടിയെടുക്കാവുന്ന ഒന്നല്ല. അവരുമായി സംവദിക്കുകയും അവര്‍ പറയുന്നത് കേള്‍ക്കുവാന്‍ തയ്യാറാകുകയും ചെയ്യുക എന്നതാണ് അതിന്റെ ആദ്യ പടി.
ജീവിതവിജയം നേടിയ ഇത്തരം വ്യക്തികളെ കുറിച്ച് നാം സ്ഥിരമായി വച്ചുപുലര്‍ത്തുന്ന ചില ധാരണകളുണ്ട്. സ്വന്തം രാജ്യത്തെ വഞ്ചിച്ച് വിദേശത്തു പോയി സുഖമായി ജീവിക്കുന്നവര്‍, രാജ്യസ്നേഹമില്ലാത്ത കാപാലികര്‍ അങ്ങനെ പോകുന്നു ആ വിശേഷണങ്ങള്‍. എന്നാല്‍ ഇവരെല്ലാം രാജ്യസ്നേഹം കാണിച്ച് നാട്ടിലേക്ക് മടങ്ങിയാല്‍, എന്താകുമെന്ന് നാം ഒരിക്കലും ചിന്തിക്കുന്നില്ല. ഒരു രാജ്യത്തിന്റെ പുരോഗതിക്ക് എല്ലാതരത്തിലുമുള്ള വ്യക്തികള്‍ വേണമെന്ന സത്യം നാം ബോധപൂര്‍വ്വം മറക്കുന്നു. രാജ്യത്തിന് പുറത്തുപോയി ജോലിചെയ്താല്‍ അവസാനിക്കുന്ന ഒന്നാണ് രാജ്യസ്നേഹം എന്ന് നാം ധരിച്ചു വച്ചിരിക്കുന്നു. ‘ബ്രെയിന്‍ ഡ്രെയിന്‍’ എന്ന ഓമനപ്പേരില്‍ നാം ഇതിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു.
അമേരിക്കയില്‍ തുടങ്ങുന്ന ‘സ്റ്റാര്‍ട്ട്അപ്പ് ‘കമ്പനികളില്‍ 15 % മുതല്‍ 20 % വരെ ചെയ്യുന്നത് ഭാരത വംശജരാണെന്ന് പറയുമ്പോള്‍ വളര്‍ന്നുവരുന്ന ഒരു തലമുറയുടെ പ്രാധാന്യവും നമുക്ക് മനസ്സിലാകും. മുതിര്‍ന്ന തലമുറയെ വിശ്വാസത്തിലെടുക്കുവാന്‍ കഴിഞ്ഞാല്‍ അതുവഴി വളര്‍ന്നുവരുന്ന തലമുറയെ സ്വാധീനിക്കുവാന്‍ കഴിയുമെന്നത് യുക്തിഭദ്രമായ ഒരു ചിന്തയാണ്. രാജ്യാതിര്‍ത്തികളെ അതിലംഘിച്ച വിശ്വാസത്തിന്റെ ഒരു സമന്വയപാത വെട്ടിത്തെളിക്കുകയാണ് മോദി ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലെ ഭാരതീയര്‍ക്ക് നമ്മുടെ സംവിധാനങ്ങളില്‍ വിശ്വാസവും മതിപ്പും ഇല്ലെങ്കില്‍ അവിടുത്തെ ഭരണകൂടങ്ങള്‍ക്ക്, കേവലം ചര്‍ച്ചകളിലൂടെ അതുണ്ടാകുമെന്ന് ധരിക്കുന്നത് എത്ര മൂഢത്വമാണ്! ചുരുക്കത്തില്‍ ഭാരതീയരുള്ളിടത്തെല്ലാം ഭാരത ദേശീയത വ്യാപിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.
ഇവിടെയാണ് ഇതെല്ലാം പബ്ലിസിറ്റിക്കാണെന്ന് വരുത്തിത്തീര്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ അല്പം കൂടി ചിന്തിക്കേണ്ടുന്നത്. ഭാരതത്തിലെ ‘വോട്ടുബാങ്ക്’ രാഷ്ട്രീയത്തില്‍ ഒരു താത്പര്യവും ഇല്ലാത്ത ഒരു വിഭാഗമാണിത്. അടുത്ത ഇലക്ഷന് സമയത്ത,് ഈ പ്രവാസികള്‍ ഒന്നടങ്കം നാട്ടില്‍ വന്ന് മോദിക്ക് വോട്ടു പിടിക്കുകയോ, കുറഞ്ഞപക്ഷം വോട്ടുചെയ്യുമെന്നോ കരുതുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. ‘വോട്ട്ബാങ്ക് ‘രാഷ്ട്രീയത്തില്‍ മാത്രം താത്പര്യം എടുക്കുന്ന രാഷ്ട്രീയ നേതൃത്വം ഇത്തരം വിഭാഗങ്ങളെ അവഗണിക്കുന്നതും ഇതുകൊണ്ടുതന്നെയാണ്. ഇവിടെയാണ് മോദിയുടെ വീക്ഷണം പ്രശംസ അര്‍ഹിക്കുന്നത്. എല്ലാത്തരം ജനവിഭാഗത്തെയും ഒരു കുടക്കീഴില് അണിനിരത്തി അവരെ, വിശ്വാസത്തിലെടുത്ത് രാജ്യത്തിന്റെ സര്വ്വതോന്മുഖമായ വികസനം സാധ്യമാക്കുക. ഇത് സ്വീകാര്യതയുടെയും സ്വാംശീകരണത്തിന്റെയും ദര്‍ശനമാണ്. ഒന്നാലോചിച്ചാല്‍ അതുതന്നെയാണല്ലോ, ചിരപുരാതനവും നിത്യനൂതനവുമായ ഭാരതീയ സംസ്കാരത്തിന്റെ അടിത്തറ. ഇത് ഒരോ ഭാരതീയനിലുമുണ്ട്. മോദിയെ പോലെയുള്ള നേതാക്കള്‍ അവയെ തൊട്ടുണര്ത്തുന്നുവെന്നു മാത്രം. നേരത്തേ എഴുതി തയ്യാറാക്കിയ പ്രസംഗങ്ങള്‍ വായിച്ച് നമ്മെ മനസ്സുമടുപ്പിച്ച പ്രധാനമന്ത്രിമാരില്‍ നിന്ന് തികച്ചും വ്യത്യസ്തനാകുന്ന പ്രധാനമന്ത്രിയാണ് മോദിജി. ഇതുവരെ ആരും ശ്രദ്ധിക്കപ്പെടാതെ പോയിരുന്ന ഒരു ജനസമൂഹത്തെയാകെ ആവേശത്തിലാഴ്ത്തി എന്നതില്‍ യാതൊരത്ഭുതവുമില്ല.
ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കിയെന്ന ആരോപണവിധേയനിന്നിന്നും സകലരും ആദരിക്കുന്ന ശക്തനായ ഒരു ജനനായകന്റെ ഉറച്ച ശബ്ദത്തിനാണ് ലോകം കാതോര്‍ത്തത്. അഴിമതികളിലും കുംഭകോണങ്ങളിലും മുങ്ങിനില്ക്കുന്ന ഭരണ നേതൃത്വവും രാജ്യസ്നേഹികള്‍ അധികാരത്തിലെത്തിയാല്‍ രാജ്യം വിടുമെന്ന് വീമ്പിളക്കുന്ന ‘പെയ്ഡ്’ ബുദ്ധിജീവികളെയും കണ്ടുമടുത്ത ജനത, കാപട്യമില്ലാത്ത ഭാഷയും കലര്‍പ്പില്ലാത്ത ശരീരഭാഷയും ഇച്ഛാശക്തിയുമുള്ള ധീരനായ നേതാവിലേക്ക,് കൂടുതല്‍ കൂടുതല്‍ ആകര്ഷിതരായിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയ അയിത്തം മാറ്റിവച്ച് ശക്തമായ ഈ നേതൃത്വത്തിന് പിന്നില്‍ അണിനിരന്നാല്‍ ആധുനിക ലോകക്രമത്തിന് ഉതകുന്ന ഒരു നവീന ഭാരതത്തെ കെട്ടിപ്പടുക്കാം.
വാല്‍ക്കഷ്ണം: അമേരിക്കയില്‍ നിന്ന് എന്നെ വിളിച്ച സുഹൃത്ത് മോദിയെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്ന, ഒരു ന്യൂനപക്ഷ സമുദായ അംഗവും ചാനലുകളില്‍ മോദിയെ ”ലൈവ്” ആയി വിമര്‍ശിക്കുന്ന ഒരു നേതാവിന്റെ അടുത്ത ബന്ധുവും കൂടിയാണ്. അഭ്യര്‍ത്ഥനപ്രകാരം പേരു വെളിപ്പെടുത്തുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: