പശുവും ചത്തു മോരിന്റെ പുളിയും പോയി’ എന്നു പറയാറുണ്ട്. അതുപോലെയാണ് നരേന്ദ്രമോദി അമേരിക്കയില്‍ നിന്നും തിരിച്ചെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചിലര്‍ക്ക് കലിപ്പ് തീരുന്നില്ല.
ഒരു അമേരിക്കന്‍ യാത്രയുടെ ബാക്കിപത്രമെഴുതിയ പ്രകാശ് കാരാട്ട് മാത്രമല്ല മലയാളത്തിന്റെ മുത്തശ്ശി പത്രവും അമേരിക്കന്‍ യാത്രയില്‍ മതിപ്പു കണ്ടുപിടിക്കാന്‍ ക്ലേശിക്കുകയാണ്. നരേന്ദ്രമോദി അഞ്ചുദിവസം അമേരിക്കയില്‍ തങ്ങിയിട്ടും കാര്യമായ വാര്‍ത്താപ്രാധാന്യമൊന്നും അവിടെ ലഭിച്ചില്ലെന്ന ലേഖനം വായിച്ചപ്പോള്‍ ‘ദേശാഭിമാനി’ ഇങ്ങിനെയല്ലെ എഴുതൂ എന്ന് ചിന്തിച്ചുപോയി. വായിച്ച് തീര്‍ന്ന് ഒന്നാംപേജ് നോക്കിയപ്പോള്‍ അത് ‘മാതൃഭൂമി’. ആരെ താങ്ങാനാണ് ഈ കുറിപ്പടി എന്ന സംശയമായിരുന്നു പിന്നെ. സര്‍ക്കാര്‍ ചെലവില്‍ യാത്രയും താമസവും സല്‍ക്കാരവും കിട്ടാത്തതിന്റെ ചൊരുക്കായിരിക്കാം. പക്ഷേ അതിന് മാതൃഭൂമിയുടെ താളുകളില്‍ വിഷം പുരട്ടി അരിശം തീര്‍ക്കുന്ന അന്തസ്സിടിക്കുന്ന പരിപാടിക്ക് അറിഞ്ഞുകൊണ്ട് സ്ഥാപനം കൂട്ടുനില്‍ക്കുമെന്ന് വിശ്വസിക്കാന്‍പോലും കഴിയുന്നില്ല.
ഭാരത- അമേരിക്കാ ചട്ടക്കൂട് കരാര്‍ പത്തുവര്‍ഷത്തേക്ക് കൂടി നീട്ടിയതിന്റെ ആപത്തിനെക്കുറിച്ച് സഹയാത്രികരെ തട്ടിയുണര്‍ത്താനാണ് പ്രകാശ് കാരാട്ടിന്റെ കുറിപ്പടി. കരാര്‍ ഒപ്പിട്ട് പത്തുവര്‍ഷം തികയാറാകുമ്പോഴാണ് കാരാട്ടിന് ‘ദിശ’ തെളിഞ്ഞത്. ‘ ഒരു സൈനികസഖ്യത്തിലും ചേരില്ലെന്ന ചേരിചേരാ നയത്തില്‍നിന്നുള്ള പ്രധാന വഴിമാറ്റമായിരുന്നു ഈ ‘കരാര്‍’ എന്ന് കാരാട്ട് സമ്മതിക്കുന്നു. ആ കരാറില്‍ ഒപ്പിടാന്‍ ഡോ. മന്മോഹന്സിംഗിന് ദിശകാട്ടികൊടുത്തത് സിപിഎം അടക്കമുള്ള ഇടത് പാര്‍ട്ടികളാണെന്ന സത്യം ഏതായാലും കാരാട്ട് വിസ്മരിച്ചിട്ടില്ല. പത്ത് വര്‍ഷമായി അതിനെകുറിച്ച് മിണ്ടാട്ടമില്ലാത്ത കാരാട്ടിന് ഇനി പത്തുവര്‍ഷം കൂടി കരാര്‍ തുടര്‍ന്നാല്‍ ആപത്തെന്ന് തോന്നിയത്, കരാര്‍ ഒപ്പിട്ടത് നരേന്ദ്രമോദി സര്‍ക്കാര്‍ ആയതുകൊണ്ടുമാത്രമാണ്.
കാരാട്ടിന് ഒരു സംശയവും വേണ്ട. വരുന്ന പത്തുവര്‍ഷത്തെ കാര്യം മോദിക്ക് വിട്ടേയ്ക്ക്. അമേരിക്കയ്ക്ക് നരേന്ദ്രമോദിയെ തോല്‍പ്പിക്കണമെങ്കില്‍ ‘കപ്പലോട്ടിയ തമിഴനെ’ തോല്‍പ്പിക്കാന്‍ ബ്രിട്ടീഷുകാരെടുത്ത അടവു പ്രയോഗിക്കേണ്ടിവരും.
തൂത്തുക്കുടിയില്‍ അഭിഭാഷകനായിരുന്ന വി.ഒ. ചിദംബരംപിള്ള സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളിയായിരുന്നു. തൂത്തുക്കുടിയിലെ കപ്പല്‍ സര്‍വീസ് ബ്രിട്ടീഷ് സ്റ്റീം നാവിഗേഷന്‍ കമ്പനിയുടെ കുത്തകയായിരുന്നു. തൂത്തുക്കുടി-കൊളംബോ യാത്രയ്ക്ക് ബ്രിട്ടീഷ് കമ്പനിയല്ലാതെ മറ്റൊരാശ്രയമുണ്ടായില്ല.
ഇതിനൊരു മാറ്റമുണ്ടാക്കാന്‍ പിള്ള രണ്ട് കപ്പല്‍ വാങ്ങി നീറ്റിലിറക്കി. ഉടനെ ബ്രിട്ടീഷ് കമ്പനി യാത്രക്കൂലി ഒരു രൂപയായി കുറച്ചു. ചിദംബരം പിള്ളയുടെ ‘എസ്.എസ്. ഗലിയ, എസ്.എസ്.ലാവോ’ എന്നീ കപ്പലില്‍ കൂലി അരരൂപയാക്കി. ബ്രിട്ടീഷ് കമ്പനി കലിപ്പ് തീര്‍ത്തത് സൗജന്യയാത്രയ്ക്കൊപ്പം ഒരു കുട കൂടി ഫ്രീയും നല്‍കികൊണ്ടാണ്.
കപ്പലോട്ടിയ തമിഴന്റെ പണം പോയെങ്കിലും അധികം വൈകാതെ ബ്രിട്ടീഷ് കമ്പനി പിണമായി. അമേരിക്കയില്‍ മോദി കീഴടങ്ങുകയല്ല കീഴടക്കുകയാണ് ചെയ്തത്. വാണിജ്യ കരാറില്‍ ഒപ്പിടാന്‍ ഒരുങ്ങിവന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയെ നിരാശപ്പെടുത്തി അയച്ച നരേന്ദ്രമോദിക്ക് അമേരിക്ക വീരോചിത സ്വീകരണം നല്കാന് നിര്‍ബന്ധിതമായി. നിലപാടും നിശ്ചയദാര്‍ഢ്യവുമുള്ള ഭരണമാണ് ഇപ്പോഴുള്ളതെന്ന തിരിച്ചറിവുകൊണ്ടുതന്നെയാണത്.
അമേരിക്കയില്‍ മുന്‍പ് സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രിമാരില്‍ അടല്‍ബിഹാരി വാജ്പേജിയ്ക്കായിരുന്നു ഗണനാര്‍ഹമായ പരിഗണന ലഭിച്ചിരുന്നത്. അന്നും ഇന്നും പ്രധാനമന്ത്രി അമേരിക്കയില്‍ ചെന്നത് ‘ഭിക്ഷാംദേഹി’ എന്ന യാചനയോടെയല്ലായിരുന്നു. ‘എനിക്ക് നിങ്ങളുടെ ഡോളര്‍ വേണ്ട’ എന്ന് അമേരിക്കയില്‍ ചെന്നുപറഞ്ഞ പ്രധാനമന്ത്രിയാണ് മോദി. അമേരിക്കയെന്നു കേള്‍ക്കുമ്പോള്‍ അടിമുടി പുകഞ്ഞുകയറുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇക്കാര്യത്തിലെങ്കിലും മോദിയെ അഭിനന്ദിക്കേണ്ടിയിരുന്നില്ലെ?
ആദ്യ പ്രധാനമന്ത്രി നെഹ്റു സ്വാതന്ത്ര്യം ലഭിച്ച് രണ്ട് വര്‍ഷം തികയുംമുമ്പ് അമേരിക്കയിലെത്തിയിരുന്നു.
അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഹാരി എസ്. ട്രൂമാന് ഒരു ശല്യക്കാരനെ സ്വീകരിക്കുന്ന മനോഭാവത്തോടെയാണ് നെഹ്റുവിനെ കണ്ടത്.
ഗംഗയില്‍ കുളിക്കുന്നവരും കരിയില്‍ കിടക്കുന്നവരുമായ ജനങ്ങളുടെ രാജ്യമായ ഭാരതവും പ്രാധാന്യമൊന്നുമില്ലെന്ന് ട്രൂമാന് പരാമര്‍ശിക്കുകയും ചെയ്തു. നെഹ്റുവിനൊപ്പം നിന്ന് ഒരു പടം എടുക്കാന്‍പോലും ട്രൂമാന് തയ്യാറായില്ല. വാഷിംഗ്ടണും പെന്‍സല്‍ വേനിയയും കണ്ട് നെഹ്റു മടങ്ങി. 56-ല്‍ വീണ്ടും നെഹ്റുപോയെങ്കിലും കാര്യമായ ഗുണമൊന്നും ഉണ്ടായില്ല.
ഇന്ദിരാഗാന്ധി 1966, 1971, 1982 വര്‍ഷങ്ങളില്‍ അമേരിക്കയിലെത്തി. വനിതാ നേതാവ് എന്ന നിലയില്‍ പരിഗണന കിട്ടിയെങ്കിലും അമേരിക്ക പറയുന്നത് കേട്ടുമടങ്ങുന്ന പ്രതീതിയായിരുന്നു. പാക്കിസ്ഥാനെതിരെ ഒരിക്കലും പട്ടാള നടപടി ഉണ്ടാവില്ലെന്ന ഉറപ്പാണ് 1982ല്‍ ഇന്ദിര അമേരിക്കയ്ക്ക് നല്‍കിയത്. മൊറാര്‍ജിദേശായി 1978ല്‍ അമേരിക്ക സന്ദര്‍ശിച്ചു. വാഷിംഗ്ടണില്‍ ഒരു ഔദ്യോഗിക വിരുന്നൊന്നും ഇല്ലായിരുന്നെങ്കിലും ജിമ്മികാര്‍ട്ടറുമായി ദക്ഷിണേന്ത്യന്‍ മേഖലകളിലേയും ആഫ്രിക്കയിലേയും സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
ചേരി ചേരാ പ്രസ്ഥാനം അന്താരാഷ്ട്ര ബന്ധം പുലര്‍ത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു.
1985ലും 1987ലും രാജീവ് ഗാന്ധി അമേരിക്ക സന്ദര്‍ശിച്ചു. സാങ്കേതിക വിദ്യാ കൈമാറ്റം ,വാനനിരീക്ഷണ ഗവേഷണങ്ങളില്‍ സഹകരണം തുടങ്ങിയ കാര്യങ്ങളില്‍ കരാര്‍ ഒപ്പിട്ടു.
സാമ്പത്തിക ദൗത്യവുമായി അമേരിക്കയിലെത്തിയ ആദ്യ ഭാരത പ്രധാനമന്ത്രി പി. വി. നരസിംഹറാവുവാണ്. ഇന്ത്യന്‍ സാമ്പത്തിക മേഖല തുറന്നിട്ടിരിക്കുന്നതായി തെളിയിക്കാനാണ് തന്റെ രണ്ട് സന്ദര്‍ഭങ്ങളിലും റാവു ശ്രദ്ധിച്ചത്. 1992ല്‍ ഗവ. രക്ഷാസമിതിയോഗത്തില്‍ പങ്കെടുക്കാനെത്തിയ റാവു അവിടെപ്രസിഡന്റ് ജോര്‍ജ്ജ് ബുഷിനെ കണ്ടു. 1994ല്‍ പ്രസിഡന്റ് ക്ലിന്റനുമായി കൂടികാഴ്ച നടത്തുകയും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികബന്ധം ശക്തിപ്പെടുത്തുകയായിരുന്നു യാത്രയുടെ പ്രധാന ഉദ്ദേശ്യം. പ്രധാനമന്ത്രിയായിരിക്കെ ഐ.കെ. ഗുജറാള്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പ്രസിഡന്റ് ക്ലിന്റനെ കണ്ടു എന്നതല്ലാതെ വിശേഷിച്ചൊന്നും സംഭവിച്ചില്ല.
പ്രധാനമന്ത്രി എന്ന നിലയില്‍ എ.ബി. വാജ്പേയി നാലു തവണയാണ് അമേരിക്ക സന്ദര്‍ശിച്ചത്. 2001ല്‍ രണ്ടുതവണയും 2002ലും 2003ലും ഓരോ പ്രാവശ്യവും. ഭാരതത്തിന് പുതിയൊരു സാങ്കേതിക മുഖം നല്‍കാമെന്ന് 2001ലെ സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ബുഷ്, വാജ്പേയിക്ക് ഉറപ്പു നല്കി. വാജ്പേയിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഉയര്‍ന്ന സാങ്കേതികവിദ്യ ഭാരതത്തിനു കൈമാറുന്നതില്‍ അമേരിക്ക ഉദാരമനസ്കത കാട്ടിയിരുന്നു.
മന്‍മോഹന്‍സിംഗ് എട്ട് പ്രാവശ്യം അമേരിക്കയില്‍ എത്തിയെങ്കിലും ആണവ കരാര്‍ ഉള്‍പ്പെടെ വിവാദങ്ങളില്‍ ചെന്നുപെട്ടതല്ലാതെ കാര്യമായൊന്നും ചെയ്യാനായില്ല. വിശ്വസ്ത വിധേയനെപോലെ പെരുമാറി പേരുദോഷവും കേട്ടു.
അമേരിക്കയില്‍ ജേതാവായി കടന്നുവന്ന ആദ്യ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി എന്നതില്‍ തര്‍ക്കമില്ല. അമേരിക്ക അകറ്റി നിര്‍ത്താന്‍ ശ്രമിച്ച നേതാവിനെ സ്വീകരിച്ചാനയിക്കേണ്ടിവന്നു. മോദി പ്രധാനമന്ത്രി പദം ഏല്ക്കും മുന്‍പേ പ്രസിഡന്റ് ബാരക് ഒബാമയുടെ സന്ദര്‍ശന ക്ഷണം വന്നു. അമേരിക്കയില്‍ ചെന്നിറങ്ങിയ നാള് മുതല്‍ തിരിച്ചുപോരുംവരെ താരപരിവേഷമായിരുന്നു മോദിക്ക്. അമേരിക്കന്‍ പ്രസിഡന്റിനൊപ്പത്തിനൊപ്പം ചിലപ്പോഴൊക്കെ ഒരുപടി മുന്നില്‍നിന്ന് നേര്‍ക്കുനേര്‍ ചര്‍ച്ച. മോദിയുടെ വരവിനെക്കുറിച്ച് അമേരിക്കന്‍ മാധ്യമങ്ങളില്‍ മുഖപ്രസംഗങ്ങള്‍. മോദിയും ഒബാമയും ചേര്‍ന്നെഴുതിയ മുഖപ്രസംഗം വേറെ.
ഒന്നിച്ചു മുന്നേറാം എന്ന പ്രഖ്യാപനത്തോടെ ഇരുരാഷ്ട്രതലവന്മാരും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവന മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ സത്തയാണെന്നതെില് സംശമില്ല.
ഭാരതത്തിലെ സംഭവങ്ങള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകളാകാറില്ല. തമസ്ക്കരണം എന്നുപോലും തോന്നുന്നതരത്തിലാണ് അമേരിക്കയിലെ അച്ചടി ദൃശ്യമാധ്യമങ്ങള്‍ ഭാരതത്തിലെ വാര്‍ത്തകളോടും നേതാക്കളോടും പെരുമാറുന്നത്. ഇവിടുത്തെ ഭരണമാറ്റംപോലും അകം പേജുകളിലെവിടെയെങ്കിലും ബിറ്റ് വാര്‍ത്തയായി വന്നാല്‍ ഭാഗ്യം.
എന്നാല്‍ നരേന്ദ്രമോദിയുടെ സന്ദര്‍ശനം അമേരിക്കന്‍ മാധ്യമങ്ങള്‍ ആഘോഷമാക്കി. മോദിയുടെ മാഡിസണ്‍ സ്കയര്‍ ഗാര്‍ഡനിലെ പ്രസംഗവും ഒബാമയുമായുള്ള കൂടികാഴ്ചയും ഒക്കെ ദേശീയ ചാനലുകളിലെല്ലാം പ്രധാന വാര്‍ത്തയായി. മാഡിസണില്‍ മോദിക്കായി മന്ത്രിക്കല്‍, ഹര്‍ഷാരവം, അലമുറ എന്ന തലക്കെട്ടില്‍ വലിയ വാര്‍ത്തയാണ് ന്യൂയോര്‍ക്ക് ടൈംസ് കൊടുത്തത്. സ്വന്തം ഫോട്ടോഗ്രാഫര്‍ എടുത്ത രണ്ട് ചിത്രങ്ങളും നല്കി. ഭാരതവും അമേരിക്കയും വീണ്ടും തുടങ്ങുന്നു എന്ന തലക്കെട്ടില്‍ ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയലും എഴുതി. ഇതുകൂടാതെയും മോദി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തകള്‍ നല്കി.
ഭാരതത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ പ്രാപ്തനായ, തലമുറയില്‍ ഒരിക്കല്‍മാത്രം പിറക്കുന്ന നേതാവിനെ അമേരിക്കന്‍ ഭാരതീയര്‍ വരവേറ്റെന്നാണ് വാള്‍സ് ട്രീറ്റ് എഴുതിയത്. ന്യൂയോര്‍ക്കില്‍ ഭാരത പ്രധാനമന്ത്രിക്ക് റോക്ക് താരത്തിന് സ്വപ്നം കാണാവുന്നതിലും വലിയ സ്വീകരണം എന്നാണ് ലോസാഞ്ചലസ് ടൈംസ് വിശേഷിപ്പിച്ചത്.
മോദിയുടെ സന്ദര്‍ശനത്തെക്കുറിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് വാര്‍ത്തകളും മുഖപ്രസംഗങ്ങളും എഴുതിയതു കൂടാതെ നരേന്ദ്രമോദിയും ബരാക് ഒബാമയും സംയുക്തമായി എഴുതിയ മുഖപ്രസംഗവും പ്രസിദ്ധീകരിച്ച് ചരിത്രം കുറിച്ചു. ഒരു ഭാരത പ്രധാനമന്ത്രിക്ക് അമേരിക്കന്‍ മാധ്യമം നല്കുന്ന ഏറ്റവും വലിയ ആദരവായി മാറി അത്. എന്നിട്ടും ‘ മോദി വാര്‍ത്തയായില്ല’ എന്നെഴുതണമെങ്കില്‍ തൊലിക്കട്ടിക്ക് ബലം മാത്രം പോരാ മനക്കട്ടിയും കൂടി വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: