ഒക്ടോബര്‍ പിറന്നത് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ പ്രകോപനം കണ്ടുകൊണ്ടാണ്. ഒന്ന്, രണ്ട് തീയതികളില്‍ പൂഞ്ചിലെ സബ്ജിയാന്‍, മാണ്ടി സബ്സെക്ടറുകളിലായി മൂന്നുതവണയാണ് പാക് പട്ടാളം വെടിയുതിര്‍ത്തത്. ബല്‍നോയി ഗ്രാമത്തില്‍ സ്ത്രീകളടക്കം ആറുപേരെ പരിക്കേല്‍പ്പിച്ച പാക്പട ഇതിനകം ഭാരതത്തിന്റെ അറുപത് ഔട്പോസ്റ്റുകള്ക്ക് നേരെയാണ് വെടി ഉതിര്‍ത്തത്. തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനത്തിന് ഗൂഢ ഉദ്ദേശ്യമുണ്ട്. ജമ്മുകാശ്മീരില്‍ തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു. അസ്വസ്ഥത സൃഷ്ടിക്കുകയും തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുകയും ചെയ്യുക ലക്ഷ്യങ്ങളിലൊന്നാണ്. ഗ്രാമീണരെയാണ് ഇക്കുറി പാക്കിസ്ഥാന് സൈന്യം ലക്ഷ്യമിട്ടത്. മൂന്നാംതീയതി സബ്ജിയാനില് പന്ത്രണ്ട് വയസ്സുള്ള ബാലികയെയാണ് വെടിവച്ചുകൊന്നത്. ഇതിനകം മൂന്നു സ്ത്രീകളടക്കം എട്ടുപേര്‍ വധിക്കപ്പെട്ടു. ജനങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭീരുക്കളെപ്പോലെ വെടി ഉതിര്‍ക്കുന്ന പാക് പട്ടാളം അതുകൊണ്ട് ഒന്നും നേടാന്‍ പോകുന്നില്ലെന്ന് മനസ്സിലാക്കുന്നില്ല. ഇതിനകം ഇരുപതിനായിരത്തോളം ഗ്രാമീണര്‍ അതിര്‍ത്തിയില്‍ നിന്നും പലായനം ചെയ്തുവെന്നാണ് വിവരം. നെല്ലിപ്പടിയോളം ക്ഷമിച്ചതിനു ശേഷമാണ് ഭാരത സൈന്യം പ്രതികരിക്കാന്‍ തുടങ്ങിയത്. പാക് റേഞ്ചേഴ്സിന്റെ 73 സൈനിക ഔട് പോസ്റ്റുകള്‍ക്ക് നേരേ ഭാരത കരസേന തിരിച്ചടി നല്കി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാക് സൈന്യം അവസാനിപ്പിക്കുന്നതു വരെ ശക്തമായി തിരിച്ചടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് അനുമതി നല്‍കിയിട്ടുണ്ട്. സൈനിക നീക്കത്തില്‍ വന്‍ നാശമാണ് പാക് ഭാഗത്ത് ഉണ്ടായത്. ഫഌഗ് മീറ്റിംഗ് നടത്തണമെന്ന പാക്കിസ്ഥാന്റെ ആവശ്യം ഭാരതം തള്ളി. ഭാരത സൈന്യം ശക്തമായ തിരിച്ചടി നല്‍കിയതിനു പിന്നാലെ കാര്യങ്ങള്‍ വേഗത്തില്‍ ശരിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതീക്ഷ പ്രകടിപ്പിച്ചത് രണ്ടും കല്പിച്ചുറപ്പിച്ചതിന്റെ സൂചനയാണ്.
കൈയേറ്റത്തിന്റെ ശീലം ഭാരതത്തിനില്ല. കൈയേറുന്നവരെ നിലയ്ക്കു നിര്‍ത്തിയതുമാണ് ചരിത്രം. അതുകൊണ്ടുതന്നെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം അതിര്‍ത്തിയില്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്കാന് തീരുമാനിച്ചത്. മൂന്നുസൈനിക മേധാവിമാരും പങ്കെടുത്ത യോഗത്തിന്റെ തീരുമാനങ്ങള്‍ എന്‍എസ്എ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. 200 കിലോമീറ്റര്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലും 700 കിലോമീറ്റര്‍ നിയന്ത്രണരേഖയിലും സൈന്യത്തോട് സുസജ്ജമായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ഉചിതമായ മറുപടി നല്‍കുമെന്ന് കരസേന മേധാവി ജനറല്‍ ദല്‍ബീര്‍സിങ് സുഹാഗും വ്യക്തമാക്കി. ബിഎസ്എഫിനൊപ്പം കരസേനയെക്കൂടി അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ വിന്യസിച്ചിട്ടുണ്ട്. അതിര്‍ത്തി കാക്കാന്‍ എന്തുംചെയ്യുമെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഡി.കെ പതക് പറഞ്ഞു. ഇതില്‍ നിന്നും വ്യക്തമാകുന്നത് ഇത് പാക്കിസ്ഥാന്റെ ഒടുക്കത്തെ കളിയാകുമെന്നു തന്നെയാണ്. അതിര്‍ത്തിയില്‍ വെടിവയ്പ് തുടരുന്നതിനിടയില്‍ തന്നെ പാക്കിസ്ഥാന്റെ പ്രകോപനത്തിന് ഉചിതമായ മറുപടി നല്കാന് സുസജ്ജമാണെന്ന് ഭാരതം ഐക്യരാഷ്ട്രസഭയെ അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പാക്കിസ്ഥാന് നടത്തിയ വെടിവെപ്പില്‍ എട്ടുഗ്രാമീണര്ക്ക് ജീവന് നഷ്ടമായത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഭാരതം ഉന്നയിച്ചത് പാക്കിസ്ഥാന്റെ നുണപ്രചാരണത്തിനുള്ള തിരിച്ചടിയാണ്.
ഭാരതത്തിലേക്ക് നുഴഞ്ഞു കയറാന്‍ തയ്യാറെടുത്ത് പാക്കിസ്ഥാന് അതിര്‍ത്തിയില്‍ രണ്ടായിരം ഭീകരര്‍ നില്ക്കുന്നതായി കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കശ്മീര്‍ റീജിയണിലെ പൂഞ്ച്, ഗുല്‍മാര്‍ഗ്ഗ്, മെന്താര്‍ മേഖലകളിലായാണ് ഭീകരര്‍ നുഴഞ്ഞുകയറ്റത്തിന് സജ്ജമായി തമ്പടിച്ചിരിക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. പാക്കിസ്ഥാന് അതിര്‍ത്തി സേനയായ പാക് റേഞ്ചേഴ്സും പാക് ചാരസംഘടനയായ ഐഎസ്ഐയും തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് അതിര്‍ത്തിയില്‍ ഭീകരസാന്നിധ്യം ശക്തമായിരിക്കുന്നത്. അതിര്‍ത്തിയില്‍ നടക്കുന്ന വെടിവെയ്പ്പ് ഭാരതത്തിലേക്ക് ഭീകരരെ കയറ്റിവിടുന്നതിനു മറയിടാനാണ്. അതിര്‍ത്തിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിനു നേരെ നടന്ന വെടിവെയ്പ്പില്‍ ഒരു കുടുംബത്തിലെ നാല് പേര് കൊല്ലപ്പെട്ടു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് രൂക്ഷമായ ഷെല്ലാക്രമണം ആരംഭിച്ചതെന്ന് ഗ്രാമവാസികള്‍ സാക്ഷ്യപ്പെടുത്തി. രണ്ടു കിലോമീറ്റര്‍ ദൂരത്തേക്കുപോലും വെടിവെയ്ക്കാന്‍ കഴിയുന്ന യന്ത്രത്തോക്കുകള്‍ പാക് സൈന്യം ഉപയോഗിച്ചതായാണ് കരസേന കണ്ടെത്തിയത്.
ഏതായാലും കിട്ടേണ്ടത് കിട്ടിയാലേ പാക്കിസ്ഥാന് കിടന്നുറങ്ങൂ എന്ന സ്ഥിതിയിലെത്തി നില്‍ക്കുകയാണ്. അത് നന്നായി മനസ്സിലാക്കാന്‍ കഴിവുള്ള പുതിയ കേന്ദ്രസര്‍ക്കാരിന് യുക്തമായ നടപടി സ്വീകരിക്കുമെന്നതില്‍ സംശയമില്ല. അയല്‍പ്പക്കത്ത് ശത്രുവില്ലാതെ സൗഹൃദ അന്തരീക്ഷം ആഗ്രഹിച്ചുകൊണ്ടുള്ള ഭാരതത്തിന്റെ നീക്കം ദൗര്‍ബല്യമായി പാക്കിസ്ഥാന് പട്ടാളം കണക്കുകൂട്ടിയെങ്കില്‍ അവര്‍ക്ക് തെറ്റി എന്ന് തിരിച്ചറിയാന്‍ ഏറെ കാത്തിരിക്കേണ്ടിവരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: