ന്യൂദല്‍ഹി: ഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിക്ക് ഒക്ടോബര്‍ പതിനൊന്ന് ശനിയാഴ്ച തുടക്കമാകും. ജയപ്രകാശ് നാരായണന്റെ ജന്മദിനമാണ് ഒക്ടോബര്‍ പതിനൊന്ന്. ഓരോ പാര്‍ലമെന്റംഗത്തിന്റെയും പങ്കാളിത്തത്തോടെ മാതൃകാഗ്രാമങ്ങള്‍ സൃഷ്ടിക്കുകയാണ് പദ്ധതി.
ഓരോ എംപിയും അവരവരുടെ മണ്ഡലത്തിലെ ഓരോ ഗ്രാമത്തെ പദ്ധതിക്കായി തെരഞ്ഞെടുക്കണം. 2016ഓടെ ഈ ഗ്രാമങ്ങളെ മാതൃകാഗ്രാമങ്ങളാക്കി മാറ്റാന്‍ കഴിയണം. 2019 ആകുമ്പോഴേക്കും എംപിമാര്‍ മൂന്നു ഗ്രാമങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതുവഴി 2379 മാതൃകാഗ്രാമങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. പദ്ധതിയില്‍ ഗ്രാമപഞ്ചായത്തുകളുടെ പൂര്‍ണപങ്കാളിത്തവും ഉണ്ടാകും
ലോക്സഭയില്‍ 543 ഉം രാജ്യസഭയില്‍ 25 ഉം നോമിനേറ്റഡ് മെമ്പര്‍മാരായി 12 എം.പിമാരുമാണ് ഉള്ളത്. രാജ്യത്ത്26500 ഗ്രാമപഞ്ചായത്തുകള്‍ ഉണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനു പുറമെ സാമൂഹ്യനീതി, പരിസ്ഥിതി സൗഹൃദം, സമാധാനം, ലിംഗസമത്വം തുടങ്ങിയവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും എം.പി.മാരുടെ ഫണ്ടും ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. ദേശീയതലത്തിലുള്ള രണ്ട് ഏജന്‍സികള്‍ പദ്ധതിയുടെ പ്രവര്‍ത്തനം പരിശോധിക്കും. ഗ്രാമവികസനമന്ത്രി നേതൃത്വം നല്കുന്ന ഒരു കമ്മിറ്റിയും ഗ്രാമവികസന സെക്രട്ടറി നേതൃത്വം നല്കുന്ന ഒരു കമ്മറ്റിയുമാണ് പദ്ധതിയുടെ നടത്തിപ്പ് പരിശോധിക്കുക.
മഹാത്മാഗാന്ധിയുടെ ഗ്രാമവികസന സ്വപ്നത്തെ പിന്തുടര്ന്നാണ് ഇത്തരമൊരു പദ്ധതി സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: