ന്യൂദല്‍ഹി: വാനനിരീക്ഷകര്‍ക്കും ജ്യോതിശാസ്ത്രജ്ഞര്‍ക്കും ആവേശവും അത്ഭുതവും പകര്‍ന്ന് ഈ വര്‍ഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം. ഗ്രഹണ സമയത്ത് ചുവപ്പുരാശിയണിഞ്ഞ അമ്പിളി രക്തശോഭയില്‍ തിളങ്ങി. സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണമാണ് ഇന്നലെ നടന്നത്. ഭൂമിയുടെ നിഴലിലേക്ക് വാര്‍ന്നുവീണ പ്രകാശം ആ നിഴലില്‍ മറഞ്ഞുതുടങ്ങിയ ചന്ദ്രന് ചുവപ്പുനിറം നല്കി.
ഭാരതത്തിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ഉച്ചക്ക് ഒന്നേമുക്കാലിനാണ് ഗ്രഹണം തുടങ്ങിയത്. ഈ സമയത്താണ് ചന്ദ്രനെ ഭൂമിയുടെ നിഴല്‍ വിഴുങ്ങിത്തുടങ്ങിയത്. നാലു മണിയോടെ ഇത് സമ്പൂര്‍ണ്ണ ഗ്രഹണമായി. അഞ്ചു മണിയോടെ ഗ്രഹണം കഴിഞ്ഞ് ചന്ദ്രന് ഭൂമിയുടെ നിഴലില്‍ നിന്ന് പുറത്തെത്തി. ഇതോടെ അമ്പിളി വേഷം മാറി പതിവു നിറത്തിലായി.. അവസാനഘട്ടം മാത്രമേ ഭാരതത്തില്‍ ദൃശ്യമായിരുന്നുള്ളൂ.
സമ്പൂര്‍ണ്ണ ഗ്രഹണ സമയത്താണ് ഭൂമിയുടെ നിഴലില്‍ ചുവപ്പുരാശി നിറഞ്ഞത്. സമ്പൂര്‍ണ്ണ ഗ്രഹണം ഒരു മണിക്കൂര്‍ നീണ്ടു. അമേരിക്കയിലും മറ്റും പുലര്‍ച്ചെ നാലു മണിക്കാണ് ഗ്രഹണം തുടങ്ങിയത്. ആറു മണിക്കായിരുന്നു പൂര്‍ണ്ണഗ്രഹണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: