കേരള പുലയര്‍ മഹാസഭ (കെപിഎംഎസ്) കുറെ നാളായി വിവാദച്ചുഴിയിലാണ്. സംഘടനയേയും അതിന്റെ നേതൃത്വത്തേയും യുക്തിരഹിതമായി വിമര്‍ശിക്കുന്നവരുടെ രാഷ്ട്രീയ താത്പര്യമാണ് കാരണം. കെപിഎംഎസ് നേതാക്കളായിരുന്ന പി.കെ. ചാത്തന്‍മാസ്റ്ററും, പി.കെ. രാഘവനും കമ്മ്യൂണിസ്റ്റുകാരായിരുന്നു (സിപിഐ). അവരെ അതിനു അനുവദിച്ചത് സിപിഐയുടെ ഭട്ടിന്ഡാ കോണ്‍ഗ്രസ്സില്‍ സ്വീകരിച്ച നിലപാടാണ്. ചാരിറ്റബിള്‍ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കെപിഎംഎസ് ഇടതുപക്ഷത്തോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. സംഘടനയില്‍ കമ്മ്യൂണിസ്റ്റുകാരല്ലാത്ത മറ്റ് പാര്‍ട്ടിയിലെ അംഗങ്ങളും, വിശ്വാസികളും അന്നും ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. കെപിഎംഎസ് ഒരിക്കലും സിപിഐ-യുടെ പോഷകസംഘടന ആയിരുന്നില്ല. വസ്തുതകള്‍ അറിയാത്ത കുറേ നേതാക്കള്‍ കെപിഎംഎസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോഷകസംഘടനയാണെന്നാണ് ധരിച്ചിട്ടുള്ളത്.
2006-ല്‍ പി.കെ. ചാത്തന്‍മാസ്റ്ററുടേയും, പി.കെ. രാഘവന്റേയും അസാന്നിദ്ധ്യത്തില്‍ ഇഴഞ്ഞുനീങ്ങിയ സംഘടനയെ അടിമുടി ഊര്‍ജ്ജസ്വലമാക്കുന്നതിന് വേണ്ടിയാണ് ടി.വി.ബാബു, പുന്നല ശ്രീകുമാര്‍, ചെറുവൈയ്ക്കല് അര്ജ്ജുനന് എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ഭരണ സമിതി അധികാരമേറ്റത്. സിപിഐ നേതാക്കളും, അനുഭാവികളുമായവരായിരുന്നു ഭരണസമിതിയില്‍. എന്നാല്‍ ഒരു പാര്‍ട്ടിയുടേയും വാലായി തുടരാന്‍ അവര്‍ ആഗ്രഹിച്ചില്ല. വി. ശശിയെ (ഇപ്പോഴത്തെ ചിറയന്‍കീഴ് എംഎല്‍എ) കെപിഎംഎസ്സിന്റെ നിയന്ത്രണം ഏല്പിച്ച് പി.കെ. രാഘവന്റെ സ്ഥാനം നല്‍കാനായി വെളിയം ഭാര്ഗ്ഗവന് എം.എന്‍. സ്മാരകത്തില്‍ ഒരു യോഗം വിളിച്ചിരുന്നു. ആ യോഗത്തില്‍ വെളിയത്തിന്റെ സമീപനങ്ങള്‍ എതിര്‍ക്കപ്പെടുകയും, കെപിഎംഎസ്സിനോടും, പി.കെ. ചാത്തന് മാസ്റ്ററോടും, പി.കെ. രാഘവനോടും ചെയ്തത് അനീതിയായിരുന്നുവെന്നും അത് ഞങ്ങള്‍ അംഗീകരിക്കില്ലെന്നും വെട്ടിത്തുറന്ന് പറഞ്ഞു. 2006-ലെ സംഘടനാ തെരഞ്ഞെടുപ്പുവേദിയില്‍ കെപിഎംഎസ് സ്വതന്ത്രസംഘടനയായിരിക്കുമെന്നും, ഒരു പാര്‍ട്ടിയുടേയും വാലും തലയും ആയിരിക്കുകയില്ലെന്നും പ്രഖ്യാപിച്ചു.
2006ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കെപിഎംഎസ് നിരുപാധിക പിന്തുണ നല്‍കിയിരുന്നു. എല്‍ഡിഎഫ് അധികാരത്തില്‍ വരികയും ചെയ്തു. ഗവണ്മെന്റിന് കെപിഎംഎസ് നേതൃത്വം നിരവധി ആവശ്യങ്ങളടങ്ങിയ നിവേദനം സമര്‍പ്പിച്ചു. അതു സംബന്ധിച്ച് ഒരു മറുപടി നല്‍കാനോ, ചര്‍ച്ച നടത്താനോ പോലും ഗവണ്മെന്റോ, പാര്‍ട്ടികളോ തയ്യാറായില്ല.
അങ്ങനെയിരിക്കയാണ് മഹാത്മാ അയ്യങ്കാളിയുടെ ‘സാധുജന വിമോചന കാര്‍ഷിക വിപ്ലവ സ്മരണ’ശതാബ്ദിയാഘോഷം പ്രഖ്യാപിച്ചത്. 2007 ഫെബ്രുവരി 14 ന് സൂര്യകാന്തി ആഡിറ്റോറിയത്തില്‍ നടന്ന വമ്പിച്ച സമ്മേളനം ഒരു വര്‍ഷത്തെ പരിപാടികള്‍ക്ക് അംഗീകാരം നല്‍കുകയും സമാപന സംഗമം 2008 ഫെബ്രുവരി 14ന് മറൈന്‍ഡ്രൈവില്‍ സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അതിനും മാസങ്ങള്‍ക്ക് ശേഷം സിപിഎം ഫെബ്രുവരി 14 ന് തന്നെ പാര്‍ട്ടി സംസ്ഥാനസമ്മേളനം കോട്ടയത്ത് സംഘടിപ്പിച്ച് കെപിഎംഎസ് പരിപാടി പൊളിക്കുന്നതിനും തീരുമാനിച്ചു. അത് വിവാദങ്ങള്‍ക്ക് തുടക്കമിട്ടു.
സമാപന സംഗമത്തിലേക്ക് ഭാരതത്തിലെ അന്നത്തെ ഒന്നാം നമ്പര്‍ നേതാവ് യുപിഎ അദ്ധ്യക്ഷയായ സോണിയാഗാന്ധിയെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. വിവാദങ്ങള്‍ വീണ്ടും പൊട്ടിവിരിഞ്ഞു. സോണിയയുടെ തോളില്‍ കൈയിട്ട് കേന്ദ്രത്തില്‍ ഭരിച്ചിരുന്ന ഇടതുകക്ഷികള്‍ പരസ്യമായി കെപിഎംഎസ്-നെ കുറ്റപ്പെടുത്തി. സിപിഎം-ന് വേണ്ടുവോളം മറുപടികിട്ടി. കാര്‍ഷിക സമരശതാബ്ദി സമാന വേദിയിലേക്ക് ക്ഷണിക്കപ്പെട്ട ഇടതുമന്ത്രിമാരും നേതാക്കളും എത്തിയില്ല. പിന്നീട് അത് കോണ്‍ഗ്രസ്സ് സമ്മേളനമെന്ന് ആക്ഷേപിച്ചു. കെപിഎംഎസ് നന്ദികേട് കാണിച്ചുവെന്നും വിമര്‍ശിച്ചു.
2009 -ല്‍ കെപിഎംഎസ്സിന്റെ നേതൃത്വത്തിലുള്ള സംയുക്തസമിതി രണ്ടാം ഭൂപരിഷ്കരണ’മുദ്രവാക്യമുയര്‍ത്തി വാഹനജാഥ സംഘടിപ്പിച്ചു. നവംബര്‍ അഞ്ചിന് മുഴുവന്‍ കളക്ട്രേറ്റുകളും സെക്രട്ടേറിയേറ്റും ജനലക്ഷങ്ങള്‍ ഉപരോധിച്ചു. അതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഇപ്പോഴും കോടതികളിലുണ്ട്. അതിനുശേഷവും കെപിഎംഎസ് നേതൃത്വത്തെ വിളിച്ച് ഒരു ചര്‍ച്ചയെങ്കിലും നടത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യറായില്ല. എന്നാല്‍ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ളാഹ ഗോപാലനേയും എകെഎസ് നേതാക്കളേയും വിളിച്ച് ചര്‍ച്ച നടത്തി. തെരെഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്ന് പറഞ്ഞ് 5000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഒന്നും നടപ്പാക്കിയില്ല. എസ്സി-എസ്ടി കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 10 വര്‍ഷമാക്കിയും, സര്‍ട്ടിഫിക്കറ്റിന് സമുദായസംഘടനകളുടെ ശുപാര്‍ശ വേണ്ടെന്നും, അന്യസമുദായത്തിലെ രണ്ടുപേര്‍ വില്ലേജില്‍ ചെന്ന് സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നുമുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചു.
കെപിഎംഎസിനെതിരെ നിഷേധാത്മക നിലപാടുകള്‍ സ്വീകരിച്ചതിന്റെ പ്രതിഷേധമായിട്ടാണ് 2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വിരുദ്ധ നിലപാട് സ്വീകരിച്ചത്. എല്‍ഡിഎഫ് 20 ല്‍ നാലു സീറ്റുമായി മൂലയില്‍ ഒതുങ്ങി. പരമ്പരാഗത വോട്ടുകള്‍ നഷ്ടമായി എന്ന് യാതൊരുളുപ്പുമില്ലാതെ ടിവി ചര്‍ച്ചകളില്‍ സമ്മതിച്ചെങ്കിലും കെപിഎംഎസ് നിലപാടാണിതിന് കാരണമെന്ന് വ്യക്തമാക്കിയില്ല. ഈ സാഹചര്യത്തിലും കെപിഎംഎസുമായി ഒരു ആശയവിനിമയത്തിനുപോലും എല്‍ഡിഎഫ് നേതൃത്വം തയ്യാറായതുമില്ല.
2010ല്‍ കെപിഎംഎസ് ആഭ്യന്തര പ്രതിസന്ധിയില്‍പ്പെട്ട് ജനറല്‍സെക്രട്ടറിയുടെ മേല്‍ നടപടി സ്വീകരിച്ചു. അപ്പോള്‍ കൊടിക്കുന്നില്‍സുരേഷും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പുന്നലശ്രീകുമാറിനെ പിന്തുണച്ചു. ഔദ്യോഗികപക്ഷം ഒരു പാര്‍ട്ടിയുടേയും പിന്തുണ തേടിയില്ല.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിഎംഎസ് ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കുമെന്ന’നിലപാടിലേക്ക് മാറി ഇടതു വിരുദ്ധതയ്ക്ക് കാഠിന്യം കുറച്ചു. എന്നാല്‍ യുഡിഎഫ്, കെപിഎംഎസ് വിമതപക്ഷത്തെ പ്രീണിപ്പിക്കുന്നതിന് രണ്ട് സീറ്റുകള്‍ നല്കി – കുന്നത്തൂരും, വൈക്കത്തും. ഇതില്‍ പ്രതിഷേധിച്ച് കെപിഎംഎസ് സ്വീകരിച്ച നിലപാടിന്റെ ഫലമായി അധികാരം കിട്ടിയ യുഡിഎഫ് ന് 16 സംവരണസീറ്റുകളില്‍ നാലെണ്ണം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കെപിഎംഎസ് സ്വാധീനമുള്ള തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെയുള്ള 80 നിയമസഭാസീറ്റുകളില്‍ 40 യുഡിഎഫും 40 എല്‍ഡിഎഫും നേടി. ആര് നേടിയാലുംഅവര് 80 സീറ്റില്‍ കൂടുതല്‍ നേടരുതെന്ന് കെപിഎംഎസ് നിലപാടെടുത്തിരുന്നു. വിമതപക്ഷം യുഡിഎഫ് – ന് പരസ്യപിന്തുണ നല്‍കിയിരുന്നു. അതുകൊണ്ടാണ് യു.ഡിഎഫിന് മങ്ങിയ വിജയത്തില്‍ തൃപ്തിപ്പെടേണ്ടിവന്നത്. ഈ സാഹചര്യത്തിലും എല്‍ഡിഎഫ് പരമ്പരാഗത വോട്ടുകള്‍ തിരികെ കിട്ടിയെന്ന് സമ്മതിച്ചില്ല.
കൊച്ചി കായല്‍സമ്മേളന ശതാബ്ദിയും നരേന്ദ്രമോദിയുടെ സാന്നിദ്ധ്യവും
1913 ഏപ്രില്‍ 21 നാണ് ലോകചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത ആ മഹാസംഭവം നടന്നത്. ഒരു ചരിത്രകാരനും ഈ ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. തിരുവിതാംകൂറില്‍ ശ്രീനാരായണ ഗുരുദേവനും മഹാത്മ അയ്യങ്കാളിയും മറ്റ് അസംഖ്യം നവോത്ഥാന പോരാളികളും ചേര്‍ന്ന് അയിത്തത്തിനെതിരേയും മനുഷ്യാവകാശത്തിനും വേണ്ടിയും നടത്തിയ ഉദാത്തമായ മുന്നേറ്റങ്ങളാണ് അവഗണന അനുഭവിച്ചിരുന്ന കൊച്ചിയിലെ പുലയര്‍ക്കും സംഘംചേരുന്നതിനുള്ള ഊര്‍ജ്ജം പകര്‍ന്നു നല്‍കിയത്.
യോഗം ചേരുന്നതിനും സംഘടനയുണ്ടാക്കുന്നതിനും മഹാകവി പണ്ഡിറ്റ് കെ.പി. കറുപ്പനെ സമീപിച്ച് തങ്ങളുടെ ആഗ്രഹം ബോധിപ്പിച്ചു. അപ്പോള്‍ കറുപ്പന് മാസ്റ്ററുടെ ബുദ്ധിയില്‍ ഉദിച്ച ആശയമാണ് കായലില്‍ വള്ളങ്ങള്‍ ചേര്‍ത്ത് കെട്ടി അതില്‍ വേദിയുണ്ടാക്കി യോഗം ചേര്‍ന്ന് സംഘടന രൂപീകരിക്കുന്നതിന് നിദാനമായത്. കായലിന്റെ ഓളപ്പരപ്പില്‍ ആടിയുലയുന്ന വേദിയില്‍ കറുപ്പന് മാസ്റ്ററുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. സംഘടനയുടെ നേതാക്കളായി കൃഷ്ണാദിയാശാനും പി.സി. ചാഞ്ചനും ചുമതലയേറ്റു. അങ്ങനെ കൊച്ചി പുലയ മഹാജന സഭ രൂപംകൊണ്ടു. അവര്‍ കൊച്ചിയില്‍ പുലയര്‍ക്കും ഇതര അധഃസ്ഥിത വിഭാഗങ്ങള്‍ക്കും നിരവധി പുരോഗമന നേട്ടങ്ങള്‍ സമ്മാനിച്ചു. 1930-ല്‍ സംഘടന സമസ്ത കൊച്ചി പുലയമഹാസഭയായി വളര്‍ന്നു. പിന്നീട് പി.സി. ചാഞ്ചനും കെ.പി. വള്ളോനും കൊച്ചി പ്രജാസഭാംഗങ്ങളായി. ഇരിങ്ങാലക്കുടക്കാരനായ പി.കെ. ചാത്തന് മാസ്റ്റര്‍ കൊച്ചിയില്‍ പഠനാര്‍ത്ഥം എത്തിയതോടെ കെ.പി. വള്ളോനുമായുള്ള സൗഹൃദം വളരുകയും ഒപ്പം താമസിച്ച് സംഘടനാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. 1967 ല്‍ പി.കെ ചാത്തന് മാസ്റ്ററുടെ നേതൃത്വത്തില്‍ ആള് ട്രാവന്‍കൂര്‍ പുലയ മഹാസഭയും സമസ്ത കൊച്ചി പുലയമഹാസഭയും സംയോജിപ്പിച്ച് 1970 ല്‍ ചാരിറ്റബിള്‍ നിയമപ്രകാരം എസ്/13/1970-ാംനമ്പര്‍ ആയി കെ.പി.എം.എസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
കായല്‍ സമ്മേളനത്തിന്റെ സ്മരണ പുതുക്കാനോ ശതാബ്ദി ആഘോഷിക്കാനോ, മാര്ക്സിയന്മാരോ ഗാന്ധിയന്മാരോ തയ്യാറായില്ല. അവരുടെ കീഴാളഘടകങ്ങളെക്കൊണ്ടുപോലും ആഘോഷിപ്പിക്കാനും കഴിഞ്ഞില്ല. നമ്മുടെ ദളിത് ചിന്തകരോ സാഹിത്യകാരന്മാരോ പ്രതിരോധക്കാരോ തയ്യാറാകാതിരുന്നത് എന്തുകൊണ്ട്? കെപിഎംഎസ് തന്നെയാണ് കായല്‍സമ്മേളനത്തിന്റെ നേരവകാശികള്‍. സാമൂഹ്യപരിഷ്കരണത്തിന് വഴിത്തിരിവായി മാറിയ കായല്‍സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷിക്കുവാന്‍ കെപിഎംഎസ് തീരുമാനമെടുത്തതിന്റെ ചേതോവികാരം മേല്‍ സൂചിപ്പിച്ചതാണ്.
സമ്മേളനത്തിലേക്ക് ഭാരതത്തിന്റെ പ്രമുഖ നേതാവിനെ ക്ഷണിക്കുവാന്‍ തീരുമാനിച്ചു. ഇത്തവണ ഒന്നാം നമ്പര്‍ നേതാവിനെ നിര്‍ദ്ദേശിച്ചത് കെപിഎംഎസ് കീഴ്ഘടകങ്ങളില്‍ നിന്നായിരുന്നു. അങ്ങനെ നരേന്ദ്രമോദിയെ വിശിഷ്ടാതിഥിയായി തീരുമാനിച്ചു. വിവാദങ്ങളുടെ പെരുമ്പറ മുഴങ്ങി. സര്‍വ്വ മാധ്യമങ്ങളും പുരോഗമന വാദികളും ഇടതു വലതു രാഷ്ട്രീയ പക്ഷങ്ങളും ദളിത് കൂലിയെഴുത്തുകാരും പ്രതിരോധക്കാരുമൊക്കെ അണിനിരന്നു. കെപിഎംഎസ് നേതൃത്വമെടുത്ത തീരുമാനത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതെ ഉറച്ചുനിന്നു. അണികളില്‍ ആശയക്കുഴപ്പമേശാതിരിക്കുവാന് വസ്തുതകള്‍ ഉള്‍ക്കൊള്ളിച്ച് എന്തുകൊണ്ട് മോദി? എന്നൊരു ലഘുലേഖ പ്രസിദ്ധീരിച്ചു. പിന്നാക്കസമുദായക്കാരന് എന്ന് സ്വയം ആത്മാഭിമാനത്തോടെ അടയാളപ്പെടുത്തിയ ഗുജറാത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ മോദിജി ഞങ്ങള്‍ക്ക് തെല്ലും അനഭിമതനായിരുന്നില്ല. ഒന്നാം നമ്പര്‍ താരം തന്നെയായിരുന്നു. മാത്രമല്ല പട്ടികവിഭാഗങ്ങളെ 5000 വര്‍ഷം പിന്നോട്ടടിക്കാന്‍ പര്യാപ്തമായ രംഗനാഥമിശ്രക്കമ്മീഷന് റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന രാഷ്ട്രീയനിലപാട് സ്വീകരിച്ച ഏക ദേശീയ രാഷ്ട്രീയ പ്രസ്ഥാനവും ബിജെപിയായിരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: