സാമൂഹിക-സാമ്പത്തിക ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ചെറുകിട വ്യവസായങ്ങളെ പിന്താങ്ങാന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് 1948 മുതലുള്ള സര്‍ക്കാര്‍ നയങ്ങള്‍.
ഗ്രാമങ്ങളില്‍ ഉള്‍പ്പെടെയുള്ള വ്യാപകമായ വ്യവസായവല്‍ക്കരണത്തിലൂടെ ചെറുകിട വ്യവസായങ്ങള്‍ക്ക് അവയുടെ കുറഞ്ഞ മുതല്‍മുടക്കില്‍ കൂടിയ വരുമാനം വഴി പ്രാദേശികമായ വ്യാവസായിക അസന്തുലനം ഇല്ലാതാക്കാം. സ്വയംതൊഴിലിനും തൊഴില്‍ അവസരങ്ങള്‍ക്കുമൊപ്പം മൊത്തം ആഭ്യന്തര ഉല്പാദനത്തിനും കയറ്റുമതിക്കും കനത്ത സംഭാവനകള്‍ നല്‍കാനും ഇവയ്ക്കു പ്രാപ്തിയുണ്ട്. വന്‍ വ്യവസായങ്ങള്‍ക്കൊപ്പം നിലനില്ക്കാന് ഇവയ്ക്കു സംരക്ഷണം വേണം. ഇതിനുള്ള ആദ്യവഴി ഉത്തേജക സഹായധനത്തിന്റെ രൂപത്തിലുള്ളവയായിരുന്നു. എങ്കില്‍ക്കൂടി, ഈ സംരക്ഷണ നയമോ, 1991 നു ശേഷമുള്ള ഉദാരവല്‍ക്കരണ ഘട്ടമോ, 2006 നു ശേഷമുള്ള ഏകീകരണ ഉദ്യമങ്ങളോ ഒന്നുംതന്നെ ഉദ്ദിഷ്ട ഫലം കൈവരിക്കുന്നതില്‍ വിജയം കണ്ടില്ല. ഇപ്പോള്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ട ചെറുകിട വ്യവസായങ്ങള്‍ എല്ലാവര്ക്കും ആവശ്യമുള്ളതും എന്നാല്‍ ആപത്തു ഘട്ടങ്ങളില്‍ സഹായിക്കാന്‍ ആരുമില്ലാത്തതുമായ ഗ്രാമത്തിലെ കഴുതയെപ്പോലെ നിലനില്‍പ്പിനായി കഠിനമായ പോരാട്ടത്തിലാണ്.
പ്രശ്നങ്ങള്‍ നിരവധിയാണ്. മൂലകാരണങ്ങളിലേയ്ക്കു പോകാതെ താല്കാലിക പരിഹാരങ്ങള്‍ കണ്ടെത്തുന്നതില്‍ നിന്നാണു തോല്‍വി തുടങ്ങുന്നത്. യഥാര്‍ത്ഥത്തില്‍ അടിസ്ഥാന കാരണം അവഗണിക്കപ്പെടുകയാണ്. പരിഹാരം കണ്ടെത്താന്‍ സമിതികള്‍ ഒന്നിനു പിറകേ ഒന്നായി രൂപീകരിക്കപ്പെടുന്നു. അവര്‍ കണ്ടെത്തുന്നതും ശിപാര്‍ശ ചെയ്യുന്നതും നൂറ്റൊന്നാവര്‍ത്തിച്ച അതേ ആശയങ്ങളും! ഒന്നൊഴിയാതെ ഇവയെല്ലാം നിര്‍വഹണഘട്ടത്തില്‍ മൂക്കുകുത്തുന്നു. അല്ലെങ്കില്‍, അടിസ്ഥാനതലത്തില്‍ നടപ്പിലാക്കാന്‍ ഇവ ഗൗരവപൂര്‍വം പരിഗണിക്കപ്പെടുന്നതേയില്ല. ഇവയുടെ വികസനത്തിനും പ്രോത്സാഹനത്തിനും നിയുക്തരായ അധികൃതരുടെ പിടിപ്പുകേടാണ് ഇവിടെ വ്യക്തമാകുന്നത്. നയം, അടിസ്ഥാനസൗകര്യവികസനം, ധനം എന്നിവയാണ് ഇവിടത്തെ മൂന്നു മുഖ്യ ഘടകങ്ങള്‍. നയപരമായ തീരുമാനങ്ങളെല്ലാംതന്നെ കേന്ദ്ര സര്‍ക്കാരിന്റെ മൈക്രോ-സ്മോള്‍-മീഡിയം എന്റര്‍പ്രൈസസ് മന്ത്രാലയമാണു കൈക്കൊള്ളുന്നത്. ഭൗതികമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതു സംസ്ഥാന സര്‍ക്കാരും, ധനപരമായ വിഷയത്തിലെ അന്തിമ അധികാരി റിസര്‍വ് ബാങ്കുമാണ്. പ്രസക്തമായ ഈ മേഖലകളില്‍ പിഴവുവന്നാല്‍ ഈ അധികൃതരോ അല്ലെങ്കില്‍ അവര്‍ സ്വയമോ ആണ് തിരുത്തേണ്ടത്.
നയപരമായ ചട്ടക്കൂട്
നയങ്ങള്‍ രൂപകല്പന ചെയ്യുന്നതും പരിപാടികളും പദ്ധതികളും മാതൃകകളും നടപ്പിലാക്കുന്നതും അവയെ നിരീക്ഷിക്കുന്നതും എംഎസ്എംഇ മന്ത്രാലയമാണ്. ഇതില്‍ ഉള്ളടങ്ങിയിട്ടുള്ള പ്രധാന ഉത്തരവാദിത്തങ്ങള്‍ താഴെ കാണുന്നവയാണ്. (1) സാമ്പത്തിക സ്ഥാപനങ്ങള്‍ വഴിയായും ബാങ്കുകള്‍ വഴിയായും ആവശ്യത്തിനു പണം ലഭ്യമാക്കുക (2) സാങ്കേതിക ആധുനിക-നവീകരണങ്ങള്‍ക്കു പിന്തുണ നല്‍കുക. (3) സംയോജിത അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഏര്‍പ്പാടു ചെയ്യുക. (4) നവീന മാനേജ്മെന്റ് പ്രവര്‍ത്തന സമ്പ്രദായത്തിലേയ്ക്കുള്ള കവാടം തുറന്നു നല്‍കുക. (5) സംരംഭക വികാസത്തിനും വൈദഗ്ദ്ധ്യ ഉന്നമനത്തിനും സൗകര്യമൊരുക്കുക, (6) ഗവേഷണവും വികസനവും (ആര് ആന്റ് ഡി) ലഭ്യമാക്കുക. (7) ആഭ്യന്തരവും കയറ്റുമതി സംബന്ധവുമായ വിപണിയിലേയ്ക്കുള്ള പ്രവേശനം സുഗമമാക്കുക.
എന്നാല്‍, എല്ലാ മുഖ്യ തീരുമാനങ്ങള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ക്കും ധനകാര്യ വകുപ്പിന്റെ അനുമതി വേണ്ടിവരുന്നു. അതിനാല്‍, എംഎസ്എംഇ മന്ത്രാലയത്തിനു സ്വന്തമായി തീരുമാനമെടുക്കാനുള്ള പ്രാപ്തിയോ അധികാരമോ ഇല്ല. എന്നപ്പോലെ, പദ്ധതി നടത്തിപ്പിന്റെ നിരീക്ഷണമെന്ന അതിന്റെ നിര്‍ണായക ചുമതല നിര്‍വഹിക്കുന്നതിലും അതു പരാജയപ്പെടുന്നു. പ്രായോഗികമെന്നതിനെക്കാള് സൈദ്ധാന്തികമാണ് ഇവരുടെ സമീപനം.
സത്തയായ വിഭാഗങ്ങള്‍ നടത്തുന്ന ഉപജാപക സംഘങ്ങളുടെ കനത്ത സ്വരങ്ങള്‍ക്കിടയില്‍ ഇവരുടെ സ്വരങ്ങള്‍ ഞെരിഞ്ഞമരുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെയുള്ള ഇക്കൂട്ടരുടെ റിമോട്ട് കണ്ട്രോള് പ്രവര്‍ത്തനം യാതൊന്നും പരിഹരിക്കാന്‍ പര്യാപ്തമാകുന്നില്ല. ചുരുക്കത്തില്‍, ഇന്നത്തെ സാഹചര്യത്തില്‍, എംഎസ്എംഇ മന്ത്രാലയത്തിന്റെ ഈ രൂപത്തിലുള്ള അസ്തിത്വം ബന്ധപ്പെട്ട മേഖലയുടെ വളര്‍ച്ചയെ പുറകോട്ടടിപ്പിക്കുന്നതാണ്. ഒന്നുകില്‍, ഈ മന്ത്രാലയത്തിന് അവശ്യം ആവശ്യമായ സ്വാതന്ത്ര്യവും അധികാരവും അനുവദിക്കണം. അതിനു വയ്യെങ്കില്പ്പിന്നെ, ഇതിനെ വ്യവസായ വകുപ്പിലോ അല്ലെങ്കില്‍ ധനകാര്യ വകുപ്പിലോ ലയിപ്പിക്കണം.
ഭൗതിക അടിസ്ഥാന വികസനം
സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ വികസനത്തിന്റെയും പ്രോത്സാഹനത്തിന്റെയും പ്രാഥമിക ചുമതലകള്‍ സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തമാണ്.
വ്യവസായശാലകള്‍ക്കാവശ്യമായ ഭൂമി, പാതകള്‍, വൈദ്യുതി, വെള്ളം, വാര്‍ത്താവിനിമയ സംവിധാനം, മാലിന്യ സംസ്കരണം, പരിശീലന സ്ഥാപനങ്ങള്‍, പ്രത്യേക വ്യവസായ മേഖലകള്‍, സംരംഭക പ്രോത്സാഹനം, ധനസഹായം എന്നിങ്ങനെ ഭൗതിക അടിസ്ഥാന വികസനത്തിന്റെ സര്‍വതല സ്പര്‍ശിയായ പിന്തുണ വാഗ്ദാനം ചെയ്യുന്ന ഒരു പങ്കാണ് അതിന്റേത്.
കേരളത്തിലാണെങ്കില്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്കു പുറമേ ജില്ല വ്യവസായ കേന്ദ്രങ്ങള്‍, കെഎസ്ഐഡിസി, സിഡ്കോ, കിന്‍ഫ്ര, ഇന്‍കെല്‍, കെഎസ്ഇബി… തുടങ്ങി ഒരുപാടു സ്ഥാപനങ്ങളും കൂടെ ചേര്‍ന്നാണ് ഈ ചുമതലകള്‍ നിറവേറ്റുന്നത്. അശാസ്ത്രീയമായ നിയമങ്ങളാലും ധാര്‍ഷ്ട്യവും അഴിമതി നിറഞ്ഞതുമായ രീതികളാലും ഫലശൂന്യമായി മാറിയവയും നാശോന്മുഖമായവുമായ ഇവയില്‍നിന്ന് ഏതെങ്കിലും ഒരു സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭത്തിന് ആവശ്യമുള്ള സഹായം ലഭിക്കുന്നത് അസാദ്ധ്യമായിരിക്കും. ഇന്‍സ്പെക്ടര്‍ രാജ്, തൊഴിലാളി സംഘടനകളുടെയും രാഷ്ട്രീയക്കാരുടെയും നിയമവിരുദ്ധമായ ഇടപെടലുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള തൊഴുത്തില്‍ക്കുത്തുകള്‍, നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലെയും പദ്ധതി നിരീക്ഷണത്തിലെയും വീഴ്ചകള്‍ എന്നിവ അന്തരീക്ഷത്തെ കൂടുതല്‍ വഷളാക്കുന്നു.
അടിയന്തരമായി നിര്ത്തലാക്കേണ്ടവയാണ് മേല്‍ സൂചിപ്പിച്ച സ്ഥാപനങ്ങള്‍. സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭകരുടെ പേടിസ്വപ്നമായ ഇന്‍ഡസ്ട്രിയല്‍ ഏരിയകള്‍ക്കു പകരം ലാന്‍ഡ് ബാങ്ക് സമ്പ്രദായമാണ് പരിചയപ്പെടുത്തേണ്ടത്. വ്യക്തമായ അധികാരങ്ങളോടുകൂടിയ, അപര്യാപ്തതയ്ക്കു പിഴ ഈടാക്കുന്ന പിപിപി-പ്രൈവറ്റ്-പബ്ലിക് പാര്‍ട്ടിസിപ്പേഷന്‍ മുറയിലുള്ള ഒരു ഏകജാലക അംഗീകാര വ്യവസ്ഥയും പുരോഗമന സ്വഭാവമുള്ള ഒരു ഉപക്രമവുമാണ് ഇതിനുപകരം ഉണ്ടാകേണ്ടത്. കുറഞ്ഞ വിലയില്‍, ഉദാര വ്യവസ്ഥയില്‍ ഭൂമി നല്‍കിയും വികസനത്തിനു മൂലധനം നല്‍കിയുമായിരിക്കണം സര്‍ക്കാരിന്റെ ഉത്തേജനം.
ധനം
സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ വായ്പകള്‍ പ്രയോറിറ്റി ക്ഷേത്രപരിധിയില്‍ പെടുന്നു. ഈ മേഖലയിലൊ ബാങ്കുവായ്പകള്‍ പ്രതിവര്‍ഷം 20 ശതമാനം ഉയര്‍ത്തേണ്ടതുണ്ട്. ക്രെഡിറ്റ് ഗ്യാരന്റി വെഞ്ച്വര്‍/റിസ്ക് ക്യാപിറ്റല്‍ ഫണ്ട് മുതലായ പുതു രീതികളും തുടക്കക്കാര്‍ക്കായി ആവിഷ്കരിച്ചിട്ടുണ്ട്. പക്ഷേ, ഈ മേഖലയിലുള്ളവരുടെ ആവശ്യവും സംഭരണവും തമ്മില്‍ ഭീമമായ ഒരു പൊരുത്തമില്ലായ്മ ഉണ്ട്. ഇവരില്‍ ഏതാണ്ടു 93 ശതമാനവും ഇന്നും ബാങ്ക് വായ്പയില്ലാത്തവരാണ്. മൂലധന വിപണിയില്‍ പ്രവേശനവും ഇവര്‍ക്ക് അസാധ്യമാണ്.
രാജ്യത്തെ സാമ്പത്തിക നയവും ധനവിനിയോഗവുമായി ബന്ധപ്പെട്ടു സകലതും റിസര്‍വ് ബാങ്കിനാലാണ് നിരീക്ഷിക്കപ്പെടുന്നത്. സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ വായ്പാകാര്യങ്ങളും പുനരുദ്ധാരണവും റിസര്‍വ് ബാങ്കിന്റെ ഉത്തരവാദിത്തത്തില്‍ പെടുന്നു. ബാങ്കുകളുടെയും നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളുടെയും പരിശോധനയും മേല്‍നോട്ടവും കൂടെ നിര്‍വഹിക്കേണ്ടതും റിസര്‍വ് ബാങ്കാണ്. പക്ഷേ റിസര്‍വ് ബാങ്കോ ഇപ്പറഞ്ഞ സ്ഥാപനങ്ങളോ അവയുടെ പങ്ക് ഫലപ്രദമായി നിറവേറ്റുന്നില്ല എന്നു പറയാം.
സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുകളുടെ മേല്നോട്ടകാര്യങ്ങള്തന്നെ സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്കിന് (സിഡ്ബി) വിട്ടുകൊടുത്തുകൊണ്ട് റിസര്‍വ് ബാങ്ക് സംസ്ഥാന രാഷ്ട്രീയത്തിനു അഴിഞ്ഞാടാന്‍ അവസരമൊരുക്കിയിട്ടുണ്ട്. മറ്റൊരു വസ്തുത എന്താണെന്നാല്‍, പദ്ധതി അവലോകനമെന്ന ചായ രുചിച്ചു നോക്കാനുള്ള അറിവും പരിചയവും പോലും റിസര്‍വ് ബാങ്കിന്റെ പരിശോധന സംഘത്തിന് കാണില്ലെന്നതാണ്. അവരുടെ റിപ്പോര്‍ട്ടുകള്‍ പലപ്പോഴും ബന്ധപ്പെട്ട ബാങ്കുകളുടെയോ ധനകാര്യസ്ഥാപനങ്ങളുടെയോ ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ പകര്‍പ്പായിരിക്കും. ഈ നിലയ്ക്ക്, ഒന്നുകില്‍ ഈ ജോലികള്‍ ഔട്ട്സോഴ്സ് ചെയ്യുകയോ അല്ലാത്തപക്ഷം, അതിനായി ഒരു വിദഗ്ദ്ധ നിര രൂപീകരിക്കുകയോ ആണ് റിസര്‍വ് ബാങ്ക് ചെയ്യേണ്ടത്. ഈ ജോലി റിസര്‍വ് ബാങ്കില്‍ നിന്നും വേര്‍പെടുത്തുന്നതും ഒരു മോശം ആശയമല്ല.
സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കുള്ള മറ്റു വായ്പ സ്രോതസ്സുകള്‍ സ്റ്റേറ്റ് ഫിനാന്‍സ് കോര്‍പ്പറേഷനുകളും സിഡ്ബിയുമാണ്.
ചെറുകിട വ്യവസായ സംരംഭങ്ങളുടെ വികസനത്തിനും പ്രോത്സാഹനത്തിനും വേണ്ടി മാത്രമാണ് സിഡ്ബി സ്ഥാപിതമായതു തന്നെ. പക്ഷേ ഇവിടെയും ‘സൂപ്പര്‍ ബോസ്’ റിസര്‍വ് ബാങ്കു തന്നെയാണ്. മറ്റു ബാങ്കുകള്‍ സിഡ്ബിയെ ഗൗനിക്കാറേയില്ല. പോരാത്തതിന്, നേരിട്ടു നല്കുന്ന വായ്പ തുലോം കുറവായ ഒരു പുനര്‍വായ്പ സ്ഥാപനവുമാണ് സിഡ്ബി. ഇപ്പോള്‍, ബാങ്കിംഗ് മേഖല റിസ്ക് കുറവും ഉയര്‍ന്ന പലിശ നിരക്കും മൂലം സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭകരിലേക്കും തിരിഞ്ഞിരിക്കുകയാണ്. ഈ സ്ഥിതിക്ക്, നബാര്‍ഡിനെപ്പോലെ വിപുലമായ ഒരു പ്രവര്‍ത്തന മേഖല കണ്ടെത്തുന്നതോ അല്ലെങ്കില്‍, നബാര്‍ഡുമായുള്ള ഒരു ഏകീകരണം ഉണ്ടാക്കുന്നതോ മുന്‍ സൂചിപ്പിച്ച മേഖലയെ നന്നായി സേവിക്കാനുള്ള ഒരു അവസരം സിഡ്ബിയ്ക്കു പ്രദാനം ചെയ്തേക്കാം. ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുകള്‍ക്കും ഈവിധം മാറ്റങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: