ന്യൂദല്‍ഹി: അമേരിക്കയിലെ മാഡിസണ്‍ സ്ക്വയറിലെ പ്രസംഗത്തിനിടയില്‍ നല്കിയ വാഗ്ദാനങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പാലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പേഴ്സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ) കാര്‍ഡിന്റെ കാലാവധി ആജീവനാന്തമാക്കിക്കൊണ്ടാണ് മോദി തന്റെ വാഗ്ദാനം നിറവേറ്റിയത്.
ട്വിറ്ററിലൂടെയാണ് നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ 30 നു തന്നെ ഇതുസംബന്ധിച്ചുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. നേരത്തെ 15 വര്‍ഷമായിരുന്നു പേഴ്സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡിന്റെ കാലാവധി. വിദേശപൗരത്വമുള്ളവര്‍ ആറ് മാസത്തിനു ശേഷം ഇന്ത്യയില്‍ തങ്ങുകയാണെങ്കില്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുള്ള നിയമവും ഇളവു ചെയ്തിട്ടുണ്ട്.,
അതു പോലെതന്നെ മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ യുഎസ് പൗരന്മാര്ക്ക് 10 വര്‍ഷം വരെ വിസ അനുവദിക്കാനുള്ള നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു. വിസ ഓണ്‍ അറൈവല്‍ സംവിധാനം ഒക്ടോബറില്‍ തന്നെ ഏര്‍പ്പെടുത്താനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത് വിനോദ സഞ്ചാര മേഖലയെ സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു,
1999-ലാണ് വിദേശ പാസ്പോര്‍ട്ടുള്ള ഇന്ത്യന്‍ വംശജര്‍ക്കുവേണ്ടി പി.ഐ.ഒ. കാര്‍ഡ് പദ്ധതി തുടങ്ങിയത്. 2010 വരെ 52,264 പേര് ഈ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാരെ വിവാഹം ചെയ്ത വിദേശികള്‍, അച്ഛനമ്മമാര്‍ ഇന്ത്യന്‍ വംശജരായവര്‍, ഇന്ത്യന്‍ പൗരന്മാരായ അച്ഛനമ്മമാരുള്ളവര്‍ തുടങ്ങിയവര്‍ക്ക് പി.ഐഒ. കാര്‍ഡ് നല്‍കും.
എന്നാല്‍, പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, ശ്രീലങ്ക, ഭൂട്ടാന്, നേപ്പാള്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക് ഈ കാര്‍ഡ് നല്‍കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: