ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധേരയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാന സര്‍ക്കാര്‍ വധേരയ്ക്ക് ഭൂമി അനുവദിച്ചതിനെയാണ് പ്രധാനമന്ത്രി വിമര്‍ശിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെയാണ് ഭൂമി കൈമാറ്റമെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹരിയാന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് വധേരയേയും ഹരിയാന സര്‍ക്കാരിനേയും മോദി വിമര്‍ശിച്ചത്. കുടുംബ വാഴ്ചയാണ് ഹരിയാനയില്‍ നിലനില്‍ക്കുന്നത്. ആര്‍ക്കും തോന്നുന്നത് പോലെ ഭൂമി അനുവദിച്ച ഹരിയാന സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ല.. തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ വിവാദ ഭൂമി ഇടപാടിനു പിന്നിലെ സത്യങ്ങള്‍ പുറത്തു വരുമെന്ന് കോണ്‍ഗ്രസിന് അറിയാം. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പ് ഉള്ളതുതുകൊണ്ടാണ് ഭൂമി ഇടപാട് ധൃതിപിടിച്ച് നിയമപരമാക്കിയതെന്നും മോദി പറഞ്ഞു.
സ്കൈലറ്റ് ഹോസ്പിറ്റാലിറ്റി എന്ന വധേരയുടെ കമ്പനിയും ഡിഎല്‍എഫും തമ്മിലുള്ള ഭൂമി ഇടപാട് നേരത്തെ വിവാദമായിരുന്നു. കാലാവധി പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ ഇടപാട് ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമപരമാക്കിയത്. ഭൂമി നിയമപരമാക്കുന്നതിനെ കഴിഞ്ഞ 2012 ഒക്ടോബറില്‍ ഹരിയാനയിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് അശോക് ഖേംക തള്ളിയിരുന്നു. ഇതിന്റെ പേരില്‍ ഖേംകയെ സ്ഥലം മാറ്റിയത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
എന്നാല്‍ വധേരയുടെ വിവാദമായ ഭൂമി ഇടപാടിനെ ന്യായീകരിച്ചുകൊണ്ട് ഹരിയാന സര്‍ക്കാര്‍ രംഗത്തെത്തി. ഭൂമി ഇടപാട് ന്യായമായിരുന്നുവെന്നാണ് സര്‍ക്കാര്‍ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: